കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ 67 വയസ്സുകാരനായ അഭിഭാഷകൻ പിടിയിലായി. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് ഈ അതിക്രമം അരങ്ങേറിയത്.
രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനുനേരെയാണ് വാടകക്കാരനായ ജെ.പി.എസ്. ചഢ തന്റേ കൈവശമുള്ള ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിയുതിർത്തത്.
സംഭവത്തിൽ വെടിയുണ്ടയുടെ ചീളുകൾ മുഖത്തു തറച്ചതിനെ തുടർന്ന് പരുക്കേറ്റ മൻവീന്ദറിനെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരുന്നു. കഴിഞ്ഞ 36 വർഷമായി ചഢ ഈ ഫ്ലാറ്റിലാണ് താമസിച്ചുവരുന്നത്.
ഫ്ലാറ്റിന്റെ ഉടമയുമായി ഏറെക്കാലമായി നിയമപരമായ തർക്കങ്ങളും നിലനിന്നിരുന്നു. ഇതിനിടയിലാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള തുടർ നടപടികൾക്കായി കോടതി ബെയ്ലിഫിനും പൊലീസിനും ഒപ്പം മൻവീന്ദർ കൗറും സ്ഥലത്ത് എത്തിയത്.
എന്നാൽ ചഢ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ട് പൊളിച്ച് ഫ്ലാറ്റിന്റെ കൈവശാവകാശം ഉടമയ്ക്ക് കൈമാറാൻ അധികൃതർക്ക് അനുമതി ലഭിച്ചതനുസരിച്ച് പൊലീസ് പൂട്ട് പൊളിക്കുകയായിരുന്നു.
ഈ സമയത്ത് തോക്കുമായി ബാൽക്കണിയിലേക്ക് കടന്നുവന്ന ചഢ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ തുളഞ്ഞുകയറി മൻവീന്ദറിന് പരുക്കേറ്റു.
വീണ്ടും തോക്കിൽ വെടിയുണ്ട നിറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ജാഗ്രത പാലിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.
അതേസമയം, ഫ്ലാറ്റിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ സാധുവായ കോടതി ഉത്തരവില്ലായിരുന്നുവെന്നും ചിലർ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ചഢയുടെ മകൻ ആരോപിക്കുന്നത്. കഴിഞ്ഞ 36 വർഷമായി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ഉത്തരവ് നിലവിലുണ്ടെന്നും ഓഗസ്റ്റ് മൂന്നിന് കേസിൽ അടുത്ത വാദം കേൾക്കാനിരിക്കുകയാണെന്നും കുടുംബം അവകാശപ്പെടുന്നു.
എന്നാൽ നിലവിലുള്ള കോടതി ഉത്തരവിന്റെ കൃത്യമായ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

