തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽനിന്നും ഔദ്യോഗികമായി പടിയിറങ്ങി.
ദീർഘനാളായി തുടർന്നിരുന്ന അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. അണ്ണാമലൈ സമർപ്പിച്ച രാജി അപേക്ഷ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ സ്വീകരിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച ഡൽഹിയിലെത്തിയ കെ. അണ്ണാമലൈ, ബിജെപി ദേശീയ നേതൃത്വത്തെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നു.
നിതിൻ നബീൻ, അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തുടർന്ന് അഞ്ചു പേജുള്ള രാജിക്കത്ത് നേതൃത്വത്തിന് സമർപ്പിക്കുകയായിരുന്നു. പാർട്ടിയിൽനിന്ന് സൗഹാർദപരമായി പിരിയുകയാണെന്നും സ്വന്തം രാഷ്ട്രീയ പാത തിരഞ്ഞെടുക്കാൻ സമയമായെന്നും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചു.
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതോടെയാണ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് കെ. അണ്ണാമലൈ അകലാൻ തുടങ്ങിയത്.
ഇതിനു പിന്നാലെ അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾ ശക്തമായി. കോയമ്പത്തൂരിൽ ‘ഭയമില്ലാത്ത മനസ്സിന് അതിരുകളില്ല’ എന്ന വാചകത്തോടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
അദ്ദേഹത്തിന്റെ അനുയായികളുടെ കൂട്ടായ്മയായ ‘അണ്ണാമലൈ അൻപ് കൂട്ടം’ പുതിയ ഭാരവാഹികളെ നിശ്ചയിച്ച് പ്രവർത്തനം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. വിജയിന്റെ ‘തമിഴക വെട്രി കഴകം’ (ടിവികെ) ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേരുമെന്ന വാർത്തകളെ അദ്ദേഹം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിന്റെ പല നയങ്ങളോടും കെ. അണ്ണാമലൈ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യം ഇതിൽ പ്രധാനമായിരുന്നു. കൂടാതെ, സി.എൻ.
അണ്ണാദുരൈ, ജെ. ജയലളിത എന്നിവരെക്കുറിച്ച് നടത്തിയ മുൻ പ്രസ്താവനകളുടെ പേരിൽ സഖ്യകക്ഷിയായ എഐഎഡിഎംകെയുമായി ഉണ്ടായ ഭിന്നതയും പാർട്ടിയിൽ സമ്മർദങ്ങൾ സൃഷ്ടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

