വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ‘കാഫിർ സ്ക്രീൻഷോട്ട്’ സംഭവത്തിൽ അന്വേഷണം കർശനമാക്കാൻ നടപടികൾ ആരംഭിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട
പ്രത്യേക അന്വേഷണ സംഘം ഇന്ന് വടകരയിൽ യോഗം ചേരും. അന്വേഷണത്തിൻ്റെ പരിധിയിൽ ഏതൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ ഈ യോഗത്തിൽ നടക്കും.
കേസിന്റെ നിലവിലെ പുരോഗതിയും നേരത്തെ തയ്യാറാക്കിയ കേസ് ഫയലുകളും പ്രത്യേക സംഘം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഈ സ്ക്രീൻഷോട്ട് വിവാദം.
യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും, എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിക്കുന്ന രീതിയിലായിരുന്നു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം.
തുടക്കത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് പോലീസ് ഈ കേസിൽ പ്രതിചേർത്തിരുന്നത്. എന്നാൽ, തുടർന്ന് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ ആണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനുശേഷം അന്വേഷണ നടപടികൾ കാര്യമായി മുന്നോട്ട് പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

