സിബിഎസ്ഇ ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിനായി തയ്യാറാക്കിയ പോർട്ടലിൽ അനുഭവപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഐഐടി വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
ഐഐടി മദ്രാസ്, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഫസർമാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘത്തെ ഈ ദൗത്യത്തിനായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിയോഗിച്ചു. പോർട്ടൽ പ്രവർത്തനമാരംഭിച്ചത് മുതൽ ഉപയോക്താക്കൾ നേരിട്ട
സാങ്കേതിക പ്രശ്നങ്ങൾ ഈ വിദഗ്ധ സംഘം സമഗ്രമായി പരിശോധിക്കും. സെർവറിന്റെ ശേഷി, പോർട്ടലിന്റെ പ്രവർത്തന സ്ഥിരത എന്നിവയാണ് സംഘം പ്രധാനമായും വിലയിരുത്തുക.
വിദ്യാർഥികൾ വ്യാപകമായി പരാതി ഉന്നയിച്ച ലോഗിൻ ഓതന്റിക്കേഷൻ, യൂസർ ആക്സസ് സിസ്റ്റം, പേയ്മെന്റ് ഗേറ്റ്വേ എന്നിവയിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കാൻ ഈ സംഘം സിബിഎസ്ഇ അധികൃതർക്ക് മാർഗനിർദേശങ്ങൾ നൽകും. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, സുതാര്യവും കാര്യക്ഷമവുമായ സംവിധാനം എത്രയും വേഗം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
അതേസമയം, പുനർമൂല്യനിർണയ ഫീസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
അമിത തുക ഈടാക്കിയവർക്ക് അത് റീഫണ്ട് ചെയ്യും. കുറഞ്ഞ തുക അടച്ച വിദ്യാർഥികൾക്ക് ബാക്കി തുക അടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും.
തുകയിലെ വ്യത്യാസത്തിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും അപേക്ഷകൾ റദ്ദാക്കില്ലെന്ന് സിബിഎസ്ഇ ഉറപ്പ് നൽകി. പുതുതായി അപേക്ഷ സമർപ്പിക്കേണ്ട
ആവശ്യമില്ലാതെ തന്നെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

