തൃശൂർ ∙ എക്സൈസും സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നാണ് പണം പിടികൂടിയത്.
തൃശൂരിൽ ദേശീയപാതയിൽ വച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് കാലമായതിനാൽ സംസ്ഥാനത്ത് കർശന വാഹന പരിശോധന നടന്നുവരികയാണ്.
കൊച്ചിയിൽ ഭൂമി വാങ്ങാൻ കൊണ്ടുവന്ന പണമാണിതെന്നാണ് പിടിയിലായ യാത്രക്കാരൻ മൊഴി നൽകിയത്. എന്നാൽ അധികൃതർ ഇതു വിശ്വസിച്ചിട്ടില്ല.
മാത്രമല്ല കൊച്ചിയിൽ ഭൂമി വാങ്ങാനുളള യാതൊരു രേഖയും പിടിയിലായയാളുടെ കൈവശം ഇല്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ചെക്പോസ്റ്റുകളിൽ വാഹനപരിശോധന
അതിരപ്പിള്ളി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലക്കപ്പാറ സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി. അനധികൃതമായി പണം, മദ്യം തുടങ്ങിയവയുടെ കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
കേരള വനം വകുപ്പ് ചെക്പോസ്റ്റ്, തമിഴ്നാട് ചെക്പോസ്റ്റ് എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നുണ്ട്. പൊലീസ്, വനം വകുപ്പ്, തിരഞ്ഞെടുപ്പ് സർവൈലൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന.
ചാലക്കുടി–മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പരിശോധന നടത്തുന്നത്. മലക്കപ്പാറ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐ ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
തൃശൂർ-പാലക്കാട് ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി
പെരുമ്പിലാവ് ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ- പാലക്കാട് ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി.
കണക്കിൽപ്പെടാത്ത പണം, ആയുധം, ലഹരി വസ്തുക്കൾ തുടങ്ങിയവ കടത്തുന്നത് കണ്ടെത്തുന്നതിനാണു പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പരിശോധന നടത്തുന്നത്. ജില്ലാ അതിർത്തി കടക്കുന്ന മിക്ക വാഹനങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ജില്ലാ അതിർത്തിയായ തണത്തറ പാലത്തിനു സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശോധനാ ബൂത്തും സ്ഥാപിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

