എൽപിജി വില പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ കൃത്യസമയത്ത് ഇടപെട്ടെന്നും അല്ലായിരുന്നെങ്കിൽ വില ഇതിലും കൂടിയേനെ എന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ. ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര എണ്ണവില കത്തിക്കയറിയതിന്റെ ചുവടുപിടിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ കഴിഞ്ഞദിവസം വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില 60 രൂപ കൂട്ടിയിരുന്നു.
‘‘ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ വിലവർധന ഇതിലും അധികമായിരുന്നേനെ’’ എന്ന് സുജാത ശർമ പറഞ്ഞു.
വിലക്കയറ്റത്തിന്റെ വലിയൊരു പങ്ക് കേന്ദ്രം സ്വയം വഹിച്ചു. ഉപഭോക്താക്കൾക്കുമേൽ വിലവർധനയുടെ വലിയഭാരം ഉണ്ടാകുന്നത് അതുവഴി തടഞ്ഞു.
രാജ്യത്ത് ആവശ്യത്തിനുള്ള എൽപിജിയും എണ്ണയുമുണ്ട്. വിതരണശൃംഖലയും നിയന്ത്രണ വിധേയം.
ഇക്കാര്യങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുമുണ്ട്. ഉപഭോക്താക്കൾ പരിഭ്രാന്തരായി ബുക്കിങ്ങിന് ശ്രമിക്കേണ്ടതില്ലെന്നും സുജാത ശർമ പറഞ്ഞു.
എൽപിജിയുടെ ആഭ്യന്തര ഉൽപാദനം കൂട്ടണമെന്ന് മാർച്ച് 9ന് എണ്ണക്കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഇതുവരെ ഉൽപാദനം 25% വർധിച്ചെന്നും അവർ വ്യക്തമാക്കി. വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു മാത്രമായി എൽപിജി വിതരണം കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്.
30 കോടി ഉപയോക്താക്കളാണ് ഈ വിഭാഗങ്ങളിലായി രാജ്യത്തുള്ളത്. വ്യവസായ സ്ഥാപനങ്ങളെന്ന വിലയിൽ ഹോട്ടലുകളെയും റസ്റ്ററന്റുകളെയും മറ്റും ഒഴിവാക്കി.
രാജ്യമെമ്പാടും ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടേണ്ട സാഹചര്യവുമാണ് നിലവിലുള്ളത്.
ഉൽപാദനവും ലഭ്യതയും മെച്ചപ്പെടുന്ന മുറയ്ക്ക് നിയന്ത്രണത്തിൽ അയവുവരുത്തുമെന്നും കേന്ദ്രം അറിയിച്ചു.
ഉപഭോഗത്തിനുള്ള 65% എൽപിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 90 ശതമാനവും എത്തിയിരുന്നത് സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഹോർമുസ് വഴിയായിരുന്നു.
ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് കപ്പൽക്ഷാമം നേരിട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. എൽപിജി എത്തിക്കാനുള്ള 40 വമ്പൻ കപ്പലുകളുടെ (വിഎൽജിസി/വെരി ലാർജ് ഗ്യാസ് കാരിയേഴ്സ്) കുറവുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

