എൽപിജി വിതരണത്തിലുണ്ടായതിന് സമാനമായ പ്രതിസന്ധി പെട്രോളിനെയും ഡീസലിനെയും ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ പമ്പുകളിലും ‘ആശങ്കയുടെ ഇന്ധനമടി’. സാധാരണ 100 രൂപയ്ക്കോ 210 രൂപയ്ക്കോ പെട്രോൾ നിറച്ചിരുന്ന പല വാഹന ഉടമകളും ഇപ്പോൾ ‘ഫുൾ ടാങ്ക് അടിച്ചേക്ക്’ എന്നാണ് പറയുന്നതെന്ന് ചില പമ്പുടമകൾ
പറഞ്ഞു.
എൽപിജി നേരിടുന്നതുപോലെ പെട്രോൾ, ഡീസൽ ക്ഷാമവും ഉണ്ടായേക്കാമെന്ന ഭീതിയാണ് ഇതിനു പിന്നിൽ.
അതേസമയം, പമ്പുകളിലേക്ക് ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് പറഞ്ഞു.
എൽപിജിക്ക് സമാനമായ നിയന്ത്രണം വന്നേക്കാമെന്നും പെട്രോൾ, ഡീസൽ വിതരണം ‘റേഷൻ’ അടിസ്ഥാനത്തിലാക്കിയേക്കാമെന്നും പ്രചരിച്ചിരുന്നു. ഇതു കേന്ദ്ര സർക്കാർ കൈയോടെ തള്ളിയിരുന്നു.
ഇന്ധന വിതരണം ‘റേഷൻ; അക്കേണ്ട യാതൊരു സ്ഥിതിയുമില്ലെന്ന് ശബരിനാഥ് വ്യക്തമാക്കി.
കർണാടകയിലും മഹാരാഷ്ട്രയിലും ചില മേഖലകളിൽ ഇന്ധനക്ഷാമമുണ്ടായേക്കാമെന്ന ഭീതിമൂലം പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട
നിര കഴിഞ്ഞദിവസങ്ങളിൽ ദൃശ്യമായിരുന്നു. ഇന്ത്യയ്ക്ക് നിലവിലുള്ള 3 കരുതൽ എണ്ണ സംഭരണികളിലായി 74 ദിവസത്തേക്കുള്ള എണ്ണശേഖരമുണ്ട്.
കർണാടകയിലെ മംഗളൂരു, പാഡൂർ, ആന്ധ്രയിലെ വിശാഖപട്ടണം എന്നിവിടങ്ങളിലായാണ് ഈ 3 ഭൂഗർഭ എണ്ണസംഭരണികൾ. ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി അധിക സംഭരണികൾ സ്ഥാപിക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡിനാണ് (ഐഎസ്പിആർഎൽ) ഈ എണ്ണ സംഭരണികളുടെ ചുമതല.
യുദ്ധം, കപ്പൽക്ഷാമം, അസാധാരമായ വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ ഈ സംഭരണികളിൽ നിന്ന് എണ്ണ പൊതുവിപണിയിലെത്തിക്കൂ. നിലവിലെ പശ്ചിമേഷ്യൻ യുദ്ധം രണ്ടുമാസത്തിലധികം നീണ്ടാൽ മാത്രമേ ഇന്ത്യയിൽ പെട്രോൾ, ഡീസൽ ക്ഷാമത്തിന് സാധ്യതയുള്ളൂ.
മാത്രമല്ല, ഇപ്പോൾ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിത്തുടങ്ങിയതിനാൽ പ്രതിസന്ധിക്ക് സാധ്യത തീരെയില്ലെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
വാഹനങ്ങളിൽ നിറയ്ക്കുന്ന സിഎൻജി, വീടുകളിൽ പൈപ്പുവഴി എത്തിക്കുന്ന പാചകവാതകം (പിഎൻജി/സിറ്റി ഗ്യാസ്) എന്നിവയ്ക്കും പ്രതിസന്ധിയില്ല. ഇന്ത്യ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകമാണ് പ്രധാനമായും സിഎൻജി, സിറ്റി ഗ്യാസ് എന്നിവയ്ക്കായി ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ സിഎൻജി, പിഎൻജി ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേരളത്തിൽ എറണാകുളം മുതൽ കാസർഗോഡ് വരെ സിറ്റി ഗ്യാസ് വിതരണം നിർവഹിക്കുന്ന കമ്പനിയായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി അജയ് പിള്ള പറഞ്ഞു.
കേരളത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണം നിർവഹിക്കുന്നത് എജി ആൻഡ് പി പ്രഥം കമ്പനിയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട
ജില്ലകളിൽ വിതരണത്തിനുള്ള ലൈസൻസ് നേടിയത് ഷോള ഗ്യാസ്കോ എന്ന കമ്പനിയും. ഇതിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുമായി ഇതിനകം ഒരുലക്ഷത്തിനുമേൽ വീടുകളിൽ സിറ്റി ഗ്യാസ് എത്തിക്കഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

