പൂച്ചാക്കൽ ∙ പെരുമ്പളം പാലം ഉദ്ഘാടനം മാർച്ച് 7ന് രാവിലെ 11ന് പെരുമ്പളം ദ്വീപിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ ചെലവിൽ കായലിന് കുറുകെ നിർമിച്ച പാലം സംസ്ഥാനത്തെ ഏറ്റവും വലിയ പാലമാണ്. പാലത്തിന് മധ്യത്തിലെ ബോസ്ട്രിങ് ആർച്ചുകളിൽ മഴവിൽ നിറങ്ങൾ അടിച്ചിരിക്കുന്നതിനാൽ മഴവിൽ പാലമെന്നും നാട്ടുകാർ വിളിച്ചുതുടങ്ങി.
1157 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
ബോസ്ട്രിങ് ആർച്ചുകൾ ഉള്ളിടത്ത് 12 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഇരുകരകളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലും അപ്രോച്ച് റോഡുകളുണ്ട്.
പാലത്തിന്റെ പടിഞ്ഞാറേക്കര അരൂക്കുറ്റി വടുതല ജെട്ടി ഭാഗവും കിഴക്കേക്കര പെരുമ്പളം ദ്വീപുമാണ്. പാലത്തിന്റെ അപ്രോച്ച്, സർവീസ് റോഡുകളുടെ ടാറിങ് പുരോഗമിക്കുകയാണ്.
പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘാടക സമിതി നടത്തുന്ന ഒരാഴ്ചത്തെ ആഘോഷ പരിപാടികളും നടക്കുന്നുണ്ട്.
14 വാർഡുകളുള്ള പഞ്ചായത്താണ് പെരുമ്പളം ദ്വീപ്. ചേർത്തല – അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം– പൂത്തോട്ട– തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വരുന്നത്.
2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണ കരാർ എടുത്തിരിക്കുന്നത്.
വരുമോ പെട്രോൾ പമ്പ് ?
പാലം വരുന്നതോടെ ദ്വീപിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ വരും.
കാറുകളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദ്വീപിലേക്ക് എത്തും. അവയ്ക്ക് ഇന്ധനം നിറയ്ക്കാൻ പെരുമ്പളത്ത് സൗകര്യമില്ലെന്നത് ആശങ്കയാണ്.
നിലവിൽ കുപ്പികളിലും മറ്റും ഇന്ധനം എത്തിക്കുന്ന രീതിക്ക് പകരം ദ്വീപിൽ ഒരു സ്ഥിരം പെട്രോൾ പമ്പ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ദ്വീപിൽ ഇന്ധനം ലഭ്യമായാൽ വാഹന ഉടമകൾക്ക് കിലോമീറ്ററുകൾ താണ്ടി മറ്റു കരയിലേക്ക് പോകേണ്ട
സാഹചര്യം ഒഴിവാക്കാം. പാലം വരുമ്പോൾ ദ്വീപിന്റെ വികസനത്തിന് അനിവാര്യമായ പെട്രോൾ പമ്പ് പോലെയുള്ള സൗകര്യങ്ങൾക്കും അധികൃതർ മുൻകൈ എടുക്കണമെന്നാണ് ആവശ്യം.
കെഎസ്ആർടിസി ബസുകൾ വരുന്നതോടെ ആദ്യം പെരുമ്പളം പാലം മൈതാനം ബസ് സ്റ്റാൻഡ് ആക്കും. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയത് പണിയും.
വേമ്പനാട്ടു കായലിനു കുറുകെ മഴവില്ലു പോലെ പെരുമ്പളം പാലം
വേമ്പനാട്ടു കായലിനു കുറുകെ വലിയൊരു മഴവില്ല് വിരിഞ്ഞു.
ഏഴല്ല, സ്വപ്നങ്ങളുടെ എഴുനൂറ് നിറങ്ങളാണ് അതിന്. പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള പെരുമ്പളം ദ്വീപ് ഇനി കരയിലേക്കു കൈനീട്ടി തൊടും.
ശരിക്കും മഴവില്ലു പോലെയാണാ പാലം. നടുക്ക് ഏഴു ചായങ്ങൾ തേച്ചതു മാത്രമല്ല കാരണം.
രൂപത്തിലുമുണ്ട് വില്ല്. മധ്യഭാഗത്തായി 3 ബോസ്ട്രിങ്ങുകൾ.
വില്ലും ഞാണും ചേർന്ന രൂപം. ആ ഭാഗത്തു പാലത്തിനു 12 മീറ്റർ വീതിയുണ്ട്.
ബാക്കി ഭാഗങ്ങളിൽ 11 മീറ്റർ. പാലം വരുന്നതോടെ വർഷങ്ങളായി ദ്വീപുനിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശമാണു പാലം കടന്നു പോകുന്നത്.
14 വാർഡുകളുള്ള പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ബോട്ട്, ജങ്കാർ സർവീസുകളാണ്. കൊച്ചി ഭാഗത്തേക്കു പൂത്തോട്ട, സൗത്ത് പറവൂർ സർവീസുകളും ആലപ്പുഴയിലേക്കു പാണാവള്ളി സർവീസും.
ഇതിനു പുറമേ ദ്വീപിന്റെ പല ഭാഗങ്ങളിലേക്കു പോകാനുള്ള സർവീസുകളുമുണ്ട്.
ആകെ 7 സർവീസ് ബോട്ടുകളും ഒരു ആംബുലൻസ് ബോട്ടും. മുൻപ് അത്യാവശ്യ സേവനത്തിന് ഉപയോഗിച്ചിരുന്ന സ്റ്റേ ബോട്ടിനു പകരമാണ് ആംബുലൻസ് വന്നത്.
ദേശീയ ജലപാതയ്ക്കു സമീപമാണു പെരുമ്പളം. പാലത്തിന്റെ കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്നതു താഴ്ന്ന ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ചെമ്മണ്ണു നിറച്ചുമാണു ഭൂമി ഉയർത്തിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ തെങ്ങിൻകുറ്റികൾ എത്തിച്ചു. ഇതിനു മുകളിൽ വീണ്ടും ചെമ്മണ്ണും മെറ്റലും നിറച്ചു റോഡ് പാലത്തിന്റെ നിരപ്പിലേക്ക് ഉയർത്തി.
അപ്രോച്ച് റോഡിനു ഭാവിയിൽ കേടു വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും അപ്രോച്ച് റോഡിനു 300 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

