ഇറാൻ ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിലേക്ക് പടർന്നതോടെ ഹോര്‍മുസ് കടലിടുക്കിൽ ആശങ്ക. യുഎസ് ആക്രമണമുണ്ടായാൽ ലോകവ്യാപാരത്തിൽ നിർണായകമായ ഹൊർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൊര്മൂസിലൂടെയുള്ള സമുദ്ര ഗതാഗതം തടസപ്പെട്ടാൽ രാജ്യാന്തര സാമ്പത്തിക മേഖലയിലുണ്ടാകുന്ന തിരിച്ചടി വലുതായിരിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വ്യാപാരം നടക്കുന്നതും ഇതുവഴിയാണ്.
താൽകാലികമായുണ്ടാകുന്ന തടസങ്ങൾ പോലും രാജ്യാന്തര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും.
എന്തുകൊണ്ട് ഹോർമുസ്
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പേർഷ്യൻ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോർമുസ്. വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് യുഎഇയും ഒമാനുമാണ് അതിർത്തി.
160 കിലോമീറ്റർ നീളവും 33 കിലോമീറ്റർ വീതിയുണ്ട്. കപ്പലുകൾക്ക് കടന്നു പോകാൻ കഴിയുന്നത് 3.2 കിലോമീറ്റർ വീതിയിലുള്ള കപ്പൽ ചാലിലൂടെ മാത്രം.
ഹൊർമുസ് കടലിടുക്കിന്റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളി ഇറാന് മേൽക്കൈ നൽകും. പലയിടത്തും ആഴം കുറവാണെന്നതിനാൽ കടൽ മൈനുകൾ എളുപ്പത്തിൽ സ്ഥാപിക്കാനും കഴിയും.
കരയിൽ നിന്നും കടലിൽ നിന്നും കപ്പലുകളെ ആക്രമിക്കാനും സാധിക്കും. അടുത്തിടെ മേഖലയിൽ ഇറാൻ സൈനിക അഭ്യാസവും നടത്തിയിരുന്നു.
ഉത്തരവ് കിട്ടിയാൽ മിനിറ്റുകൾക്കകം കടലിടുക്ക് അടയ്ക്കാൻ കഴിയുമെന്നാണ് അന്ന് ഇറാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ഹോർമൂസ് പൂട്ടുമോ, സാധ്യതകൾ
അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ (ഏകദേശം 22.22 കിലോമീറ്റർ) വരെയാണ് ഒരു രാജ്യത്തിന് സമുദ്ര അതിര്‍ത്തിയുള്ളത്. 33 കിലോമീറ്റർ വീതിയുള്ള ഒരു കടലിടുക്കിൽ ഇറാന്റെ ‘അധികാര പരിധി’ എന്താണെന്ന് പറയേണ്ടതില്ലല്ലോ.
യുഎൻ നിയമം അനുസരിച്ച് ഹോർമുസിലൂടെയുള്ള വ്യാപാരപാത അടക്കാൻ ഇറാന് അധികാരമില്ല. നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഇറാൻ അതിന് മുതിർന്നിട്ടുമില്ല.
എന്നാൽ ഇറാന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെടുത്താനുള്ള ശേഷിയുണ്ട്. ചെറു സ്പീഡ് ബോട്ടുകൾ, മിസൈലുകൾ , കടൽ മൈനുകൾ എന്നിവ പ്രയോഗിക്കുകയാണ് ഇറാന് മുന്നിലുള്ള സാധ്യതകൾ.
കപ്പലുകളുടെ നാവിഗേഷനെ തടസപ്പെടുത്തുന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടത്താനും ഇറാന് കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ദിവസം 1.67 കോടി ബാരൽ ക്രൂഡ് ഓയിൽ ഒഴുകുന്ന വഴി
ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ വ്യാപാരം നടത്താൻ മറ്റ് സമുദ്ര വഴികളില്ലെന്നതാണ് വെല്ലുവിളി. 2025ൽ പ്രതിദിനം ശരാശരി 1.67 കോടി ബാരൽ ക്രൂഡ് ഓയിൽ ഇതുവഴി കടന്നുപോയെന്ന് കണക്ക്.
സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ഏഷ്യയിലേക്ക് എണ്ണ കൊണ്ടുപോയത്. കൂടാതെ ഖത്തറിൽ നിന്നുള്ള പ്രകൃതി വാതകവും ഹോർമൂസ് കടന്നുപോയി.
സമുദ്ര ഗതാഗതത്തിൽ എന്തെങ്കിലും തടസങ്ങളുണ്ടായാല്‍ ഗൾഫ് രാജ്യങ്ങളുടെ വരുമാന സാധ്യതകളെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയ്ക്കും നിർണായകം
ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിനേക്കാൾ നിർണായകമായ സമുദ്ര വ്യാപാരം നടക്കുന്ന വഴി കൂടിയാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ പത്തിലൊന്ന് ഭാഗവും വരുന്നത് ഇതിലൂടെയാണ്.
ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 13 ശതമാനം നടക്കുന്ന പ്രദേശം കൂടിയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏതാണ്ട് 47 ബില്യൻ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ ഹൊർമുസിലൂടെ നടത്തിയത്.
ഇതിൽ കൂടുതലും യുഎഇയുമായിട്ടാണെന്നും കണക്ക് പറയുന്നു. ക്രൂഡ് ഓയിലിനായി മറ്റേതെങ്കിലും രാജ്യത്തെ സമീപിക്കാമെങ്കിലും വ്യാപാരത്തിലുണ്ടാകുന്ന തിരിച്ചടി ഇന്ത്യയ്ക്ക് വലിയ ആഘാതമാകുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം
വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

