പകരംതീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ എല്ലാ രാജ്യങ്ങൾക്കും 15% വീതം ആഗോള താരിഫ് പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടിയിൽ യൂറോപ്യൻ യൂണിയനും യുകെയ്ക്കും അമർഷം. യുഎസുമായി ഏകദേശ ധാരണയിലെത്തിയ വ്യാപാരക്കരാറിന്മേലുള്ള വോട്ടിങ് യൂറോപ്യൻ യൂണിയൻ മാറ്റിവച്ചു.
യുകെ ആകട്ടെ, യുഎസിന് പകരം യൂറോപ്യൻ യൂണിയനുമായി കൂടുതൽ വ്യാപാരം ഉറപ്പാക്കാനുള്ള നീക്കവും തുടങ്ങി.
ട്രംപ് എല്ലാവർക്കും 15% തീരുവ പ്രഖ്യാപിച്ചതോടെ യൂറോപ്പിനുള്ള മേൽക്കൈ നഷ്ടമായെന്നും ഡീൽ തന്നെ അപ്രസക്തമായെന്നും യൂറോപ്യൻ യൂണിയനും യുകെയും ചൂണ്ടിക്കാട്ടുന്നു.
ഡീൽ പ്രകാരം ചില യൂറോപ്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ തീരുവ പൂജ്യമാണ്. എന്നാൽ, ആഗോള തീരുവ വന്നതോടെ ഇവയ്ക്കും ഇനി 15% തീരുവയാകും.
ട്രംപ് 150 ദിവസത്തേക്കാണ് 15% തീരുവ പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാൽ എന്ത് എന്ന അനിശ്ചിതത്വവും യുഎസിന്റെ വ്യാപാര പങ്കാളികളെ അസ്വസ്ഥരാക്കുന്നു.
നിലവിലെ 15% തീരുവ വന്നതോടെ യുകെയ്ക്ക് ബാധകമായ ആകെ തീരുവയിൽ 2.1% വർധനയാണ് ഉണ്ടായത്.
യൂറോപ്യൻ യൂണിയന് 0.8% തീരുവയും കൂടും. എന്നാൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസിൽ 7.1% തീരുവ കുറയുകയാണ് ചെയ്യുക.
ബ്രസീലിന് കുറയുന്നത് 13.6%.
കൺഫ്യൂഷൻ തീരട്ടെ എന്ന് ഇന്ത്യൻ കമ്പനികളും
യുഎസ് സുപ്രീം കോടതി വിധിയും 15% ആഗോള തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയും സൃഷ്ടിച്ച ആശയക്കുഴപ്പം ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയെയും ബാധിക്കുന്നു. യുഎസ് ഇറക്കുമതിക്കാരുടെ അഭ്യർഥന പരിഗണിച്ച് ഇന്ത്യൻ കമ്പനികൾ ചില കയറ്റുമതികൾ തൽക്കാലം നിർത്തിവച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
വസ്ത്രം, ജെം ആൻഡ് ജ്വല്ലറി, സമുദ്രോൽപന്ന കമ്പനികളാണ് കയറ്റുമതി തൽക്കാലം നിർത്തിയത്.
‘പോസ് ബട്ടൺ’ അമർത്തി ഇന്ത്യയും
ഇന്ത്യയും യുഎസും തമ്മിൽ ഏകദേശ ധാരണയിലെത്തിയ ഇടക്കാല വ്യാപാരക്കരാറിന്മേൽ ഈയാഴ്ച വാഷിങ്ടണിൽ ചർച്ച നടക്കാനിരിക്കേയാണ് യുഎസ് സുപ്രീം കോടതി വിധി വന്നത്. ഇതോടെ ഇരു രാജ്യങ്ങളും ചർച്ച തൽക്കാലം മാറ്റിവച്ചു.
വിധിയും പുതിയ താരിഫും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷമാകും ഇനി ചർച്ച.
അതേസമയം, യുഎസ് ഡീലിന്മേലുള്ള ധാരണകളിൽ കൂടുതൽ ഇളവുകൾ ഇന്ത്യ തേടിയേക്കാം. നേരത്തേ ഡീൽ പ്രകാരം 50ൽ നിന്ന് 18 ശതമാനത്തിലേക്ക് തീരുവ കുറഞ്ഞത് കയറ്റുമതി രംഗത്തെ എതിരാളികളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരുന്നു.
എന്നാൽ, 15% ആഗോള താരിഫ് വന്നതോടെ ഈ മുൻതൂക്കം നഷ്ടമായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതൽ ഇളവ് ഉറ്റുനോക്കുന്നത്.
അതേസമയം, യുഎസുമായുള്ള ഡീലുമായി ഇന്ത്യ മുന്നോട്ടുതന്നെ പോകും.
ഇടിഞ്ഞ് യുഎസ് ഓഹരികൾ
തീരുവ പ്രതിസന്ധി പഴയതിനേക്കാൾ രൂക്ഷമായതും യുഎസിന്റെ പല വ്യാപാര പങ്കാളികൾക്കുമിടയിൽ അമർഷം പുകയുന്നതും യുഎസ് ഓഹരികളെ ഇന്നലെ നഷ്ടത്തിലായഴ്ത്തി. തീരുവ വിഷയത്തിൽ യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് കടുത്ത അരാജകത്വമാണെന്ന വാദമാണ് യൂറോപ്യൻ യൂണിയൻ ഉയർത്തിയത്.
∙ ഡൗ ജോൺസ് 821.91 പോയിന്റ് (-1.66%) ഇടിഞ്ഞു. ∙ നാസ്ഡാക്കിന്റെ നഷ്ടം 1.13%.
∙ എസ് ആൻഡ് പി500 സൂചിക 1.04 ശതമാനവും വീണു.
ടെക് കമ്പനിയായ ആന്ത്രോപിക് വീണ്ടുമൊരു ടൂൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഐബിഎം ഓഹരി 13% ഇടിഞ്ഞു. എഐ രംഗത്തെ പുതിയ ‘കിടമത്സരം’ മൈക്രോസോഫ്റ്റ്, ക്രൗഡ്സ്ട്രൈക് തുടങ്ങിയ കമ്പനികളുടെ ഓഹരികെയും സമ്മർദത്തിലാക്കി.
∙ യൂറോപ്യൻ ഓഹരികളും താരിഫ് ആശങ്കയ്ക്കിടെ ചുവന്നു. ഡാക്സ് 1.06%, എഫ്ടിഎസ്ഇ 0.02% എന്നിങ്ങനെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം പുതിയ ആവേശത്തിൽ
യുഎസ് താരിഫ് സൃഷ്ടിച്ച ആശയക്കുഴപ്പം ഓഹരി, കടപ്പത്രം (ട്രഷറി യീൽഡ്), കറൻസി വിപണികളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത് ഊർജമായെടുത്ത് സ്വർണം കൂടുതൽ കുതിപ്പ് തുടങ്ങി.
രാജ്യാന്തര സ്വർണവില പുലർച്ചെ ഇന്ത്യൻ സമയം 4.30ഓടെ ഔൺസിന് 121.13 ഡോളർ മുന്നേറി 5,227.81 ഡോളറിലെത്തി. ഇതാണ് ട്രെൻഡ് എങ്കിൽ ഇന്നുരാവിലെ കേരളത്തിലും വില കുതിക്കും.
വെള്ളി വിലയിലും വർധനയുണ്ടാകും.
∙ നിക്ഷേപകർ ഓഹരി, കടപ്പത്രം, ക്രിപ്റ്റോകറൻസി എന്നിവയിൽ നിന്ന് പിന്മാറി ഗോൾഡ്, സിൽവർ ഇടിഎഫിലേക്ക് നിക്ഷേപം ഒഴുക്കുകയാണ്. ∙ യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 97.82ൽ നിന്ന് 97.72ലേക്ക് താഴ്ന്നത് സ്വർണത്തിന് നേട്ടമായി.
∙ യുഎസിന്റെ 10-വർഷ ട്രഷറി യീൽഡ് കഴിഞ്ഞവാരാന്ത്യത്തിൽ 4.10% ആയിരുന്നത് ഇപ്പോഴുള്ളത് 4.03ൽ.
ഇറാനും യുഎസും ചർച്ചയ്ക്ക്; എണ്ണവില താഴേക്ക്
യുദ്ധം ഒഴിവാക്കാനായി ഇറാനും യുഎസും തമ്മിൽ ഈയാഴ്ച ജനീവയിൽ വീണ്ടും ആണവ ചർച്ച നടക്കും. യുദ്ധം വേണ്ടെന്നും ചർച്ച മതിയെന്നുമുള്ള നിലപാടിലേക്ക് ഇരുരാജ്യങ്ങളും എത്തിയെന്നാണ് സൂചനകൾ.
ഇതോടെ എണ്ണവില താഴേക്കിറങ്ങിത്തുടങ്ങി. ബ്രെന്റ് ക്രൂഡ് വില 0.43% താഴ്ന്ന് 71.45 ഡോളറും യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) 0.29% കുറഞ്ഞ് 66.29 ഡോളറുമായി.
നേട്ടം തുടരാൻ ഇന്ത്യൻ ഓഹരികൾ
താരിഫ് ഇളവ്, ക്രൂഡ് ഓയിൽ വിലയിടിവ് എന്നിവയുടെ പശ്ചാത്തലത്തിൽ നേട്ടം തുടരാനാകുമെന്നാണ് ഇന്ത്യൻ ഓഹരി വിപണിയുടെ പ്രതീക്ഷ.
ഐടി ഒഴികെ ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളും ഇന്നലെ മികച്ച നേട്ടമാണ് കുറിച്ചത്. സെൻസെക്സ് ഇന്നലെ 479.95 പോയിന്റ് (+0.58%) ഉയർന്ന് 83,294.66ൽ എത്തി.
നിഫ്റ്റി 141.75 പോയിന്റ് (+0.55%) നേട്ടവുമായി 25,713ലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

