പൂച്ചാക്കൽ ∙ പെരുമ്പളം പാലം സഞ്ചാരികളുടെ കേന്ദ്രമായി മാറുന്നു. പാലം മാർച്ച് 3നു രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ടാറിങ്, തെരുവുവിളക്കു സ്ഥാപിക്കൽ ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ പാലത്തിലും അപ്രോച്ച് റോഡിലും ചെയ്യാനുണ്ട്.
ഞായറാഴ്ചകളിൽ ഉൾപ്പെടെ സഞ്ചാരികളുടെ വലിയ തിരക്കാണ് പാലത്തിലുള്ളത്.
3നു രാവിലെ മുഖ്യമന്ത്രിയും സംഘവും പാലത്തിന് പടിഞ്ഞാറേക്കരയായ വടുതല ജെട്ടിയിൽ നിന്നും പാലത്തിൽ കയറി ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസി ബസ് സർവീസും പെരുമ്പളം ദ്വീപിലേക്ക് പാലത്തിലൂടെ കടത്തിവിട്ട
വൈദ്യുതി ലൈനുകളുടെ ചാർജിങ്ങും ആരംഭിക്കും. മുഖ്യമന്ത്രി കൂടാതെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി.പ്രസാദ്, കെ.ബി.
ഗണേഷ്കുമാർ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവരും എത്തിയേക്കും. പാലം ഉദ്ഘാടന പരിപാടികൾ 5 ദിവസമായി നടത്താൻ കഴിഞ്ഞദിവസം ചേർന്ന സംഘാടക സമിതിയോഗം തീരുമാനിച്ചിരുന്നു.
സംഘാടക സമിതിയുടെ ആദ്യ യോഗത്തിൽ ഒരാഴ്ച്ചത്തെ ആഘോഷ പരിപാടികളാണ് ആലോചിച്ചിരുന്നത്.
വേമ്പനാട്ടു കായലിനു കുറുകെ മഴവില്ലു പോലെ പെരുമ്പളം പാലം
വേമ്പനാട്ടു കായലിനു കുറുകെ വലിയൊരു മഴവില്ല് വിരിഞ്ഞു. ഏഴല്ല, സ്വപ്നങ്ങളുടെ എഴുനൂറ് നിറങ്ങളാണ് അതിന്.
പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള പെരുമ്പളം ദ്വീപ് ഇനി കരയിലേക്കു കൈനീട്ടി തൊടും. അതിന് ഇനി ഏതാനും ദിവസം മാത്രം.
ശരിക്കും മഴവില്ലു പോലെയാണാ പാലം.
നടുക്ക് ഏഴു ചായങ്ങൾ തേച്ചതു മാത്രമല്ല കാരണം. രൂപത്തിലുമുണ്ട് വില്ല്.
മധ്യഭാഗത്തായി 3 ബോസ്ട്രിങ്ങുകൾ. വില്ലും ഞാണും ചേർന്ന രൂപം.
ആ ഭാഗത്തു പാലത്തിനു 12 മീറ്റർ വീതിയുണ്ട്. ബാക്കി ഭാഗങ്ങളിൽ 11 മീറ്റർ.
പാലം വരുന്നതോടെ വർഷങ്ങളായി ദ്വീപുനിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശമാണു പാലം കടന്നു പോകുന്നത്. 14 വാർഡുകളുള്ള പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ബോട്ട്, ജങ്കാർ സർവീസുകളാണ്.
കൊച്ചി ഭാഗത്തേക്കു പൂത്തോട്ട, സൗത്ത് പറവൂർ സർവീസുകളും ആലപ്പുഴയിലേക്കു പാണാവള്ളി സർവീസും.
ഇതിനു പുറമേ ദ്വീപിന്റെ പല ഭാഗങ്ങളിലേക്കു പോകാനുള്ള സർവീസുകളുമുണ്ട്. ആകെ 7 സർവീസ് ബോട്ടുകളും ഒരു ആംബുലൻസ് ബോട്ടും.
മുൻപ് അത്യാവശ്യ സേവനത്തിന് ഉപയോഗിച്ചിരുന്ന സ്റ്റേ ബോട്ടിനു പകരമാണ് ആംബുലൻസ് വന്നത്.ദേശീയ ജലപാതയ്ക്കു സമീപമാണു പെരുമ്പളം. പാലത്തിന്റെ കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്നതു താഴ്ന്ന ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ചെമ്മണ്ണു നിറച്ചുമാണു ഭൂമി ഉയർത്തിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ തെങ്ങിൻകുറ്റികൾ എത്തിച്ചു. ഇതിനു മുകളിൽ വീണ്ടും ചെമ്മണ്ണും മെറ്റലും നിറച്ചു റോഡ് പാലത്തിന്റെ നിരപ്പിലേക്ക് ഉയർത്തി.
അപ്രോച്ച് റോഡിനു ഭാവിയിൽ കേടു വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്.
പാലത്തിന്റെ രണ്ടറ്റത്തും അപ്രോച്ച് റോഡിനു 300 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുണ്ട്. ചേർത്തല–അരൂക്കുറ്റി റോഡിൽനിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം– പൂത്തോട്ട– തൃപ്പൂണിത്തുറ സംസ്ഥാന പാതയിലെത്തുന്ന പദ്ധതിയുടെ ആദ്യഘട്ടമാണു പെരുമ്പളം പാലം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

