റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്. വ്യാപാര കരാർ ചർച്ചകളിൽ ഇക്കാര്യത്തിൽ ധാരണയായെന്നും യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർകോ റൂബിയോ.
എന്നാൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യ സ്വതന്ത്ര്യമായി തീരുമാനമെടുക്കുമെന്നാണ് കേന്ദ്രമന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണം.
ക്രൂഡ് ഓയിൽ വാങ്ങാനുള്ള സ്വാതന്ത്ര്യം യുഎസിന് മുന്നിൽ അടിയറവ് പറഞ്ഞെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഇന്ത്യയുമായി നടത്തിയ ചർച്ചയിൽ കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ അവസാനിപ്പിക്കാമെന്ന് ഉറപ്പു നൽകിയെന്ന് റൂബിയോ പറഞ്ഞു. എന്നാൽ ഇത് നിലവിലുള്ള ഓർഡറുകൾക്ക് ബാധകമാണോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്ക് മേലുള്ള ഉപരോധം വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ജർമനിയിൽ നടന്ന 62–ാമത് മ്യൂണിക്ക് സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ക്രൂഡ് ഓയിൽ വാങ്ങലിൽ ഇന്ത്യയുടെ പരമാധികാരം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി എസ്.ജയശങ്കറിന്റെ നിലപാട്.
മാർക്കോ റൂബിയയുടെ പ്രസ്താവന വന്ന മ്യൂണിക്ക് ഉച്ചകോടിയിൽ തന്നെയായിരുന്നു ജയശങ്കറിന്റെയും പരാമർശം. ലോകത്ത് എല്ലായിടത്തുമുള്ള എണ്ണ കമ്പനികൾ പല കാര്യങ്ങളും പരിഗണിച്ച് അവരുടെ താൽപര്യങ്ങൾ അനുസരിച്ചാണ് എണ്ണ വാങ്ങുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള പരമാധികാരം സംരക്ഷിക്കും. മറ്റ് രാജ്യങ്ങൾ പറയുന്നത് അനുസരിച്ചായിരിക്കില്ല ഇന്ത്യയുടെ തീരുമാനങ്ങൾ.
മറ്റുള്ളവർ പറയുന്നത് എപ്പോഴും അംഗീകരിക്കാൻ ഇന്ത്യ ഒരുക്കമല്ല. മറ്റുള്ളവരുടെ താൽപര്യത്തിന് വിരുദ്ധമായും ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ–യുഎസ് വ്യാപാര കരാർ പ്രഖ്യാപിക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ രാജ്യത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങില്ലെന്ന് ഉറപ്പു നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പതിയെ കുറയുകയാണെന്ന് കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിൽ പ്രതിദിനം 20.9 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ഇക്കൊല്ലം ജനുവരിയിൽ ഇത് 11.6 ലക്ഷം ബാരലായി കുറഞ്ഞു.
മൂന്ന് വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഡിസ്ക്കൗണ്ട് എണ്ണ തിരിച്ചെത്തുമോ?
2022ൽ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതോടെയാണ് റഷ്യയ്ക്ക് മേൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. പൊതുവിപണിയിൽ ക്രൂഡ് ഓയിൽ വിൽക്കാൻ കഴിയാതെ വന്നതോടെ 50 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ എണ്ണ നൽകാമെന്ന് റഷ്യ ഇന്ത്യയ്ക്ക് മുന്നിൽ ഓഫർ വച്ചു.
ഇതോടെ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചു. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ഇന്ത്യ സഹായിക്കുകയാണെന്നാണ് യുഎസ് ആരോപണം.
ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനത്തിൽ ഈ തീരുവ ഒഴിവാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

