
ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിലെ ക്ഷേത്രം 65 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ബെംഗളൂരുവിലെ ജെപി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. എല്ലാ വർഷവും ഗണേശപൂജ ആഘോഷവേളയിൽ സത്യഗണപതി ക്ഷേത്രം വ്യത്യസ്തവും സവിശേഷവുമായ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഇത്തവണ 10,20,50 മുതല്‍ 500 രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. പുതിയ നോട്ടുകള്‍ മല പോലെ കോര്‍ത്ത് കെട്ടിയാണ് ക്ഷേത്രം മുഴുവനും അലങ്കരിച്ചത്. ഒപ്പം നാണയങ്ങളും പതിച്ചിരുന്നു. നാളെയാണ് (19-9-’23) ഗണേശ ചതുര്‍ത്ഥി.
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗണപതി വിഗ്രഹം അലങ്കരിക്കാൻ പൂക്കൾ, ചോളം, വാഴപ്പഴം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ക്ഷേത്രം ഉപയോഗിച്ചിരുന്നത്. ഇതിനിടെയാണ് നോട്ടുമാല ഉപയോഗിച്ച് വ്യത്യസ്തമായ ഒരു അലങ്കാരം ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയത്. എന്‍ഡിടിവിയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ ഇതിനകെ നാല്പത്തിയയ്യായിരിത്തോളം പേര് കണ്ടു കഴിഞ്ഞു. “ബെംഗളൂരുവിലെ ഒരു ക്ഷേത്രം അതിന്റെ പരിസരം ലക്ഷങ്ങളുടെ നാണയങ്ങളും കറൻസി നോട്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഗണേശ ചതുർത്ഥി സമയത്ത് ശ്രീ സത്യഗണപതി ക്ഷേത്രം അതിന്റെ അലങ്കാരത്തിന് സവിശേഷമായ ഒരു സ്പർശം നൽകുന്നു.” എന്നായിരുന്നു വീഡിയോയ്ക്കൊപ്പം കുറിച്ചത്. ‘ഒന്നിലധികം കളർ കറൻസി നോട്ടിന്റെ കാരണം ഒടുവിൽ ഞാൻ മനസ്സിലാക്കി.’ എന്നായിരുന്നു വീഡിയോ കണ്ട രസികന്‍ എഴുതിയത്.
ക്ഷേത്രത്തില്‍ ഉപയോഗിച്ചത് യഥാര്‍ത്ഥ നോട്ടുകളോയെന്ന് വ്യക്തമല്ല. ഇതിനെ കുറിച്ച് വീഡിയോയില്‍ പറയുന്നില്ല. യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് ഇത്തരത്തില്‍ മാല കോര്‍ക്കുന്നത് നിയമവിരുദ്ധമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ക്ലീന്‍ നോട്ട് പോളിസി’ പ്രകാരം നോട്ടുകള്‍ സ്റ്റേപ്പിള്‍ ചെയ്യാനോ നോട്ടുകളില്‍ റബ്ബര്‍ സ്റ്റാമ്പോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് അടയാളമിടാനോ പാടില്ല. മാത്രമല്ല, മാലകൾ/കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും പന്തലുകളും ആരാധനാലയങ്ങളും അലങ്കരിക്കുന്നതിനും സാമൂഹിക പരിപാടികളിൽ വ്യക്തികളെ അണിയിക്കുന്നതിനും ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
Last Updated Sep 18, 2023, 11:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]