കല്യാശ്ശേരി ∙ ബിഹാറിലെ ഹുലാസ് ഗ്രാമത്തിലെ സംഗീത ഉപകരണ വ്യാപാരിയായ വിശ്വാസിന്റെ വീട്ടിലെ സംഗീതസഭയിൽ ഒരാൾ മലയാളഗാനം പാടുന്നു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി കെഎപി നാലാം ബറ്റാലിയനിൽനിന്നു പോയ എസ്ഐ ആർ.പി.സിനിലാൽ ആണ് ആ പാട്ടുകാരൻ.
ആ നാട്ടിലെ മ്യൂസിക് ട്രൂപ്പിലെ ഗായകരായ രാഹുൽ, ഋത്വിക്, കൽപന എന്നീ കുട്ടികൾ ഭോജ്പുരി, ഹിന്ദി ഗാനങ്ങളുമായി കൂട്ടിനുണ്ട്.
ഫൊട്ടോഗ്രഫർ കൂടിയായ സിനിലാൽ പ്രഭാതനടത്തത്തിനിടെ ബിഹാറിലെ ഗ്രാമീണരായ ജനങ്ങളുമായി ഏറെ സൗഹൃദത്തിലായി. കഴിഞ്ഞ 3 ആഴ്ചകളിൽ ഗ്രാമത്തിലെ ഓരോ കാഴ്ചകളും അനുഭവങ്ങളും മനോഹരമായി ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ ഇവ ഏറെ ശ്രദ്ധേയമായി.
വീട്ടുകാരെയും കുട്ടികളെയും അവിടത്തെ വളർത്തുമൃഗങ്ങളെയും സ്കൂളും ആഴ്ചച്ചന്തയുമെല്ലാം മനോഹരമായി അവതരിപ്പിച്ചു.
സംസ്ഥാനത്തുനിന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി സായുധസേന ഇൻസ്പെക്ടർ ഇ.ടി.രവീന്ദ്രന്റെ നേതൃത്വത്തിൽ 10 കമ്പനി പൊലീസുകാരാണ് ഇത്തവണ ബിഹാറിലേക്കു പോയത്. സിവാൻ, സുപ്പോൾ എന്നീ 2 ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയാണ് ഇവർക്ക് ലഭിച്ചത്.
എസ്ഐ ഫാസിൽ ബാവ റാവുത്തർ, എസ്.ഹാസിം എന്നിവരാണ് മറ്റു ഉദ്യോഗസ്ഥർ.
പലരും ഏറെ മടിയോടെയാണു ബിഹാറിൽ പോയതെങ്കിലും ഗ്രാമീണരായ നാട്ടുകാരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം നാടിനോടുള്ള ഇഷ്ടമായി മാറി. വിശാലമായ നെൽപാടങ്ങളും കൂറ്റൻ ഇഷ്ടികക്കളങ്ങളും നിറഞ്ഞ നാട് ആരെയും ആകർഷിക്കും.
ചുവരെഴുത്തുകളോ ബോർഡുകളോ ഇല്ലാതെ വലിയ പ്രചാരണമില്ലാത്ത ഒരു തിരഞ്ഞെടുപ്പാണ് ഗ്രാമങ്ങളിൽ നടന്നത്.
വലിയ രാഷ്ട്രീയ ബഹളങ്ങളില്ലാത്ത നാട്ടിൻപുറത്തെ യുവാക്കളിൽ പലരും വോട്ട് ചെയ്യാൻ എത്തിയിട്ടില്ല. സമാധാന പൂർണമായ തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ കേരളത്തിൽ നിന്നും പോയ പൊലീസുകാർ ട്രെയിനിൽ മടക്കയാത്രയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

