തിരുവനന്തപുരം ∙
സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയുമായ ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്ക്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം.
ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്.
ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായത്.
ശബരിമലയിലെ ദ്വാരപാലക ശില്പ പാളികളിൽ നിന്നുമാത്രം ഉണ്ണികൃഷ്ണൻ പോറ്റി അടിച്ചുമാറ്റിയത് ഇരുന്നൂറ് പവനിലേറെ സ്വർണം എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്.
അതായത് 222 പവൻ കുറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.
ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്.
സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞാണ് സംശയത്തിനു കാരണം. ഹൈദരാബാദിൽ നാഗേഷിന്റെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു.
ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളിലും ലക്ഷങ്ങളുടെ സംഭാവനയിലും സ്പോൺസർഷിപ്പിലും വിജിലൻസിനു സംശയമുണ്ട്.
ശബരിമല സന്നിധാനത്തും ബെംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായക വിവരങ്ങൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട
സ്വർണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്.
അതിനിടെ, പത്തനംതിട്ടയിൽ എസ്ഐടി ഇന്ന് ക്യാംപ് ഓഫിസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം Smart Creations എന്ന ഫെയ്സ്ബുക്ക് പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

