നോയിഡ∙ ചാവേറുകളും ആർഡിഎക്സും ഉപയോഗിച്ച് മുംബൈ നഗരത്തെ തർക്കുമെന്നു ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ ഉത്തർപ്രദേശിലെ നോയിഡയിൽ ഒരാൾ അറസ്റ്റിൽ. ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അൻപത്തിയൊന്നുകാരനായ അശ്വിനി കുമാറാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ നോയിഡയിൽ ആണ് ജീവിക്കുന്നത്. ജ്യോത്സ്യനായി ജോലി നോക്കുന്നയാളാണ് അശ്വിനി കുമാറെന്ന് പറയുന്നു.
ഇയാളുടെ ഫോണും സിം കാർഡും പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയിൽ എത്തിച്ചു.
ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്ഐആർ പറയുന്നത്.
പട്നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്നു മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്.
ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരിൽ മുംബൈ പൊലീസിന് വാട്സാപ്പിൽ ഭീഷണി സന്ദേശം അയച്ചത്. ഇയാളിൽനിന്ന് ഏഴു മൊബൈൽ ഫോണുകൾ, മൂന്ന് സിംകാർഡുകൾ, ആറ് മെമ്മറി കാർഡ് ഹോൾഡറുകൾ, ഒരു എക്സ്റ്റേർണൽ സിം സ്ലോട്ട്, രണ്ട് ഡിജിറ്റൽ കാർഡുകൾ, നാലു സിം കാർഡ് ഹോൾഡറുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
മുംബൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്സാപ് നമ്പറിലേക്കാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്.
നഗരത്തിൽ പലയിടങ്ങളിലായി 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ. ലഷ്കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്നും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിന് ഉപയോഗിക്കും എന്നും സന്ദേശത്തിൽ പറയുന്നതായി മുംബൈ പൊലീസ് പറഞ്ഞിരുന്നു. ഗണേശോത്സവത്തിനു ഒരു ദിവസം മുൻപെത്തിയ ഭീഷണി സന്ദേശത്തിനുപിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു.
സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @GallopingMo എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]