
കൊല്ലം∙ സിഐടിയു തൊഴിലാളികൾ അമിതകൂലി ചോദിച്ചപ്പോൾ ലോറിയിൽ നിന്നു തറയോടുകൾ സ്വയം ഇറക്കിയ തന്റെ വീടുനിർമാണം തടസ്സപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നു വീട്ടുടമസ്ഥ കുമ്മിൾ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ്. ഇനി മറ്റൊരു സ്ത്രീക്കും ഈ അനുഭവം ഉണ്ടാകരുതെന്നും തന്നെ ശല്യപ്പെടുത്താനാണു സിഐടിയു –
നീക്കമെങ്കിൽ കാണാമെന്നും പ്രിയ വിനോദ് പറഞ്ഞു.
പ്രിയ പറയുന്നതിങ്ങനെ: അമിത കൂലി ചോദിച്ചതിന് പ്രതികരിച്ചപ്പോൾ, ഇങ്ങനെ ആയാൽ ഇവിടെ എങ്ങനെ ജീവിക്കുമെന്നായിരുന്നു സിഐടിയു കൺവീനർ കെ.ഹർഷകുമാർ ചോദിച്ചത്.
കെട്ടിട നിർമാണം തുടങ്ങിയതു മുതൽ ഏതു വിധേനയും തടസ്സപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ വീടിനകത്ത് പാകുന്നതിന് ടൈൽസ് ഇറക്കുന്നത് സംബന്ധിച്ചും തർക്കമുണ്ടായി.
ആദ്യം 12000 രൂപയാണ് കൂലി ചോദിച്ചത്. പിന്നീട് തർക്കമായപ്പോൾ നേതാക്കൾ ഇടപെട്ടു.
3500 രൂപ നൽകി. ബിൽ ചോദിച്ചിട്ടും നൽകിയില്ല.
6 മീറ്ററാണ് റോഡിന്റെ വീതി. അതിൽ ഒന്നര അടി മാറിയാണ് മതിൽ നിർമിച്ചിരിക്കുന്നത്.
താൻ രാത്രി ഒറ്റയ്ക്കു ലോഡ് ഇറക്കിയപ്പോൾ കാവൽ നിന്നവരിൽ ഇപ്പോൾ പരാതി നൽകിയ പഞ്ചായത്ത് അംഗവും ഭർത്താവും ഉണ്ടായിരുന്നെന്നും പ്രിയ പറഞ്ഞു.
റോഡ് കയ്യേറി മതിൽ കെട്ടിയെന്ന ആരോപണവുമായി സിപിഎം പഞ്ചായത്ത് അംഗം രജി കുമാരിയും സിഐടിയുവുമാണ് പ്രിയ വിനോദിനെതിരെ രംഗത്ത് എത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചിട്ടില്ലെന്നും ഒന്നര അടി അകത്തേക്കു മാറിയാണ് മതിൽ നിർമിച്ചിരിക്കുന്നതെന്നും കണ്ടെത്തിയതോടെ പരാതിക്കാർ വെട്ടിലായി.
സിപിഎം പഞ്ചായത്ത് അംഗം രജി കുമാരി ആണ് കുമ്മിൾ, പാങ്ങോട് പഞ്ചായത്തുകളിൽ പരാതി നൽകിയത്. തച്ചോണം മുസ്ലിം ജമാഅത്തിനു മുന്നിൽ നിന്നു കിളിമാനൂർ റോഡിന് വശത്താണ് പ്രിയ വിനോദിന്റെ വീട് നിർമാണം നടക്കുന്നത്.
18ന് രാത്രിയാണ് വീടിന്റെ മുറ്റത്ത് നിരത്താനുള്ള തറയോട് ഇറക്കുന്നത് സംബന്ധിച്ചു തർക്കം ഉണ്ടായത്.
തുടർന്നു പ്രിയ ഒറ്റയ്ക്ക് ലോഡ് ഇറക്കി. മറ്റാരും സഹായിക്കാതിരിക്കാൻ തൊഴിലാളികൾ വീടിനു മുന്നിൽ കാവലും നിന്നു.
തുടർന്നാണു പ്രിയയ്ക്കെതിരെ സിപിഎമ്മും സിഐടിയുവും പരാതിയുമായി രംഗത്തെത്തിയത്. വീടിനു മുന്നിൽ മതിൽ നിർമാണം അനധികൃതമാണെന്നായിരുന്നു പരാതി.
പരാതിയിൽ കഴമ്പില്ലെന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രിയ ബോധ്യപ്പെടുത്തി. 5 വർഷം മുൻപ് തുടങ്ങിയ വീട് നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]