
തിരുവനന്തപുരം / കോഴിക്കോട് ∙ നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസത്തേക്ക് കൂടി നീട്ടി നൽകാൻ റവന്യു മന്ത്രി കെ.രാജൻ വിളിച്ചു ചേർത്ത യോഗം നിർദേശിച്ചു. നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, ചീഫ് സെക്രട്ടറി ഡോ.
എ.ജയതിലക്, റവന്യു – ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ.കൗശിഗൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവരടക്കം ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികൾ പരിശോധിച്ച് അർഹരായവർക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി. താമസ യോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാൻഡ്സ്ലൈഡെഡ് അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും.
ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.
ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട
49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരൽമല ദുരന്ത ബാധിതർക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പു വരുത്തും.
കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തിട്ടുണ്ട്.
വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം 2026 മാർച്ച് വരെ തുടരും. ഇതു സംബന്ധിച്ച് ഇടക്കാലത്തുണ്ടായ പരാതികൾ പരിഹാരം കണ്ടെത്തിയതായി ജില്ലാ കലക്ടർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]