
∙ ‘‘ബ്രിട്ടിഷ് ഭരണത്തെ കെട്ടുകെട്ടിക്കണം. അതിനാവില്ലെങ്കിൽ സ്വയം നശിച്ച് അന്യർക്കു മാതൃകയാകണം’’– സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വടക്കേ മലബാറിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മുൻനിരക്കാരനായിരുന്ന മൊയാരത്ത് ശങ്കരന്റെ വാക്കുകളാണിത്.
പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളുടെ മറ്റൊരു രൂപം.സ്വാതന്ത്ര്യസമര പോരാളികളുടെ സിരകളെ ആവേശംകൊള്ളിക്കാൻ ഇതിലും വലിയൊരാഹ്വാനം വേറെയുണ്ടാകില്ല.
വരുംതലമുറയുടെ സ്വതന്ത്രജീവിതം സ്വപ്നം കണ്ട മൊയാരത്തിന് സ്വാതന്ത്ര്യാനന്തരം കണ്ണൂർ നൽകിയത് അക്ഷരങ്ങൾകൊണ്ടുള്ള സ്മാരകം.
മൊയാരത്ത് ശങ്കരന്റെ ഓർമകൾ നിലനിൽക്കുന്ന അക്ഷരഗോപുരമാണു തെക്കി ബസാറിലെ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി. വടകര കേന്ദ്രീകരിച്ചായിരുന്നു മൊയാരത്തിന്റെ പ്രവർത്തനം.
കേരളകേസരി എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ ഓഫിസായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആസ്ഥാനം.
ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ മലബാറിൽ അതിന്റെ പ്രവർത്തനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് കേരളകേസരിയുടെ ഓഫിസിൽ വച്ചായിരുന്നു. ഉപ്പു സത്യഗ്രഹം പയ്യന്നൂരിൽ നടത്താനുള്ള പദ്ധതിയെല്ലാം തീരുമാനിക്കുന്നതിൽ മൊയാരത്ത് മുഖ്യപങ്കുവഹിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 50ാം വർഷത്തിൽ അതിന്റെ ചരിത്രം രചിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയതും മൊയാരത്തിനെയായിരുന്നു.
പിന്നീട് അദ്ദേഹം കോൺഗ്രസ് വിട്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.
പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി.∙ രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള ഭക്ഷ്യക്ഷാമത്തിൽ ജന്മിമാരുടെ പൂഴ്ത്തിവയ്പ്പിനെതിരെ പോരാടി. ബ്രിട്ടിഷ് പൊലീസ് പിടിയിലായ മൊയാരത്ത് തിരൂരിൽ ജയിലിലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണു ജയിലിൽനിന്നു മോചിതനായത്.
കമ്യൂണിസ്റ്റുകാർക്കെതിരെ നടന്ന പൊലീസ് വേട്ടയാടലിൽ 1948 മേയ് 11ന് രാത്രി കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പോകുമ്പോൾ പൊലീസ് പിടിയിലായി.ചൊക്ലിയിലെ വീട്ടിൽനിന്നു ചെമ്പിലോട്ടു ഭാര്യയുടെ വീട്ടിലേക്കു പോകുകയായിരുന്നു. പൊലീസിന്റെ ക്രൂരമർദനത്തിനിരയായി.
13ന് അദ്ദേഹം ജയിലിൽ മരിച്ചെന്നും സംസ്കാരം നടത്തിയെന്നുമാണ് പിന്നീടു ബന്ധുക്കൾക്കു വിവരം ലഭിക്കുന്നത്. മൃതദേഹം പോലും വിട്ടുകിട്ടിയില്ല.
∙ മൊയാരത്തിന്റെ സ്മരണ നിലനിർത്താൻ കണ്ണൂരിൽതന്നെ എന്തെങ്കിലും വേണമെന്നു തീരുമാനിച്ചത് സ്വാതന്ത്ര്യസമര സേനാനി പരിയാരം കിട്ടേട്ടന്റെ നേതൃത്വത്തിലുള്ള ജില്ലാ ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷനാണ്. അസോസിയേഷൻ പ്രസിഡന്റ് ടി.സി.നാരായണൻ നമ്പ്യാർ ഈ ആവശ്യമുന്നയിച്ച് സർക്കാരിലേക്കു കത്തെഴുതി.
കണ്ണൂർ സബ് ജയിലിനു സമീപം സർക്കാർ 3 സെന്റ് സ്ഥലം നൽകി. 2003 സെപ്റ്റംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ മന്ദിരം ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യസമര പെൻഷൻ ലഭിച്ചിരുന്നവർ ഒരു മാസത്തെ വരുമാനം കെട്ടിടനിർമാണത്തിലേക്കു നൽകി.
2015ൽ ആണ് ഇവിടെയൊരു ലൈബ്രറി സ്ഥാപിക്കണമെന്ന് സ്മാരകസമിതി തീരുമാനിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെല്ലാം പുതുതലമുറയുടെ ഓർമകളിൽനിന്നു പടിയിറങ്ങിപ്പോകുന്നതുകണ്ടാണ് അങ്ങനെയൊന്ന് മൊയാരത്തിനുണ്ടാകരുതെന്നു കരുതി പുല്ലായ്ക്കൊടി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്.
∙ ഇപ്പോൾ നാലായിരത്തിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ചരിത്രകാരൻ കെ.കെ.എൻ.കുറുപ്പ് സമ്മാനിച്ച ചരിത്രപുസ്തകങ്ങളാണു ലൈബ്രറിയുടെ മുതൽക്കൂട്ട്.
ഈ പുസ്തകങ്ങളാണു ചരിത്രവിദ്യാർഥികൾ റഫറൻസിനായി ഉപയോഗിക്കുന്നത്. വൈകിട്ട് 3 മുതൽ 6 വരെയാണു ലൈബ്രറിയുടെ പ്രവർത്തന സമയം. മൊയാരത്തിന്റെ പേരിൽ 6 കൊല്ലമായി പ്രമുഖർക്കു പുരസ്കാരം സമ്മാനിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]