
മാവേലിക്കര ∙ നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദർശ് ഭവനിൽ അമ്പിളി (36) കൊല്ലപ്പെട്ട കേസിൽ ഭർത്താവിനും പെൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും.
അമ്പിളിയുടെ ഭർത്താവ് നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദർശ് ഭവനിൽ സുനിൽ കുമാർ (46), പെൺസുഹൃത്ത് മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത (53) എന്നിവരെയാണ് അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.ജി.ശ്രീദേവി ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ ഇരുവരും 6 മാസം അധിക തടവ് അനുഭവിക്കണം. ഇരുവരും നൽകുന്ന പിഴത്തുകയിൽ നിന്ന് 25,000 രൂപ വീതം കൊല്ലപ്പെട്ട
അമ്പിളിയുടെ 2 മക്കൾക്കു നൽകണം. ഇതിനു പുറമേ ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ട് 2 മക്കൾക്കും സംരക്ഷണ തുക നൽകുന്നതിനും ക്രമീകരണം ഒരുക്കാനും കോടതി നിർദേശിച്ചു. 2018 മേയ് 27ന് രാവിലെ 10.30ന് ആയിരുന്നു സംഭവം.
മരംവെട്ടു തൊഴിലാളിയായ സുനിൽകുമാർ പെൺസുഹൃത്തിനൊപ്പം ജീവിക്കാനായി ഭാര്യ അമ്പിളിയെ ദേഹോപദ്രവം ഏൽപിച്ചു ബോധം കെടുത്തി.
തുടർന്ന്, പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തി എന്നാണു കേസ്. ശ്രീലതയുടെ പ്രേരണയിലാണു കൃത്യം നടത്തിയതെന്നു കണ്ടെത്തിയതിനാലാണു ശ്രീലതയെയും ശിക്ഷിച്ചത്.
സുനിൽ കുമാറിനെതിരെ കൊലപാതകം, ശ്രീലതയ്ക്കെതിരെ കൊലപാതകം, പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണു കോടതി ശിക്ഷിച്ചത്.
നിർണായകമായത് സാക്ഷിമൊഴികൾ
മാവേലിക്കര ∙ കൊലപാതകം നടത്തി എന്നതിനു ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 5 സാക്ഷികളുടെ മൊഴികളാണു നിർണായകമായത്. കേസിലെ 2, 3 സാക്ഷികളായ ഉളവുക്കാട് സുമോദ് ഭവൻ സോമൻ, ഭാര്യ വിജയമ്മ, അഞ്ചാം സാക്ഷി പാപ്പോട്ട് തെക്കതിൽ ഗീത രാജൻ, 12, 13 സാക്ഷികളായ അജയ് ഭവനം (മാധവം) പ്രമോദ്, ഭാര്യ ബിന്ദു എന്നിവരുടെ മൊഴികളാണു കേസിൽ നിർണായകമായത്.
സംഭവദിവസം വാഴയ്ക്ക് വളം ഇടുന്ന സമയത്തു സുനിൽ കുമാർ ഭാര്യ അമ്പിളിയെ അടിച്ചു വീഴ്ത്തുന്നതും തുടർന്നു തോളിലിട്ട് കൊണ്ടുപോകുന്നതും കണ്ടതായി സോമൻ പൊലീസിനോടു പറഞ്ഞിരുന്നു.
അടുക്കള വാതിൽ അടയ്ക്കുന്നതു കണ്ടതായും മൊഴി നൽകി. ശ്രീലതയുമായുള്ള സുനിൽ കുമാറിന്റെ അടുപ്പത്തെ അമ്പിളി എതിർത്തിരുന്നു.
ശ്രീലതയുടെ വീട്ടിൽ വച്ചു സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ സുനിൽ കുമാർ ശ്രമിച്ചതായും അമ്പിളി പറഞ്ഞതായി സാക്ഷികളിൽ ചിലർ മൊഴി നൽകി. അമ്പിളിയെ കൊന്നിട്ട് ഒരുമിച്ച് താമസിക്കാം എന്നു ശ്രീലത പറഞ്ഞതു പലതവണ അമ്പിളി സൂചിപ്പിച്ചതായ സാക്ഷി മൊഴിയും നിർണായകമായി.
നൂറനാട് എസ്ഐ വി.ബിജു റജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര എസ്എച്ച്ഒ ആയിരുന്ന പി.ശ്രീകുമാർ അന്വേഷിച്ചത്.
പിന്നീട് എസ്എച്ച്ഒ ആയ വി.ബിജു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.
പ്രോസിക്യൂഷൻ അധികമായി ഉൾപ്പെടുത്തിയ ഒരു സാക്ഷി ഉൾപ്പെടെ 37 സാക്ഷികളെ വിസ്തരിച്ചു. 3 സാക്ഷികൾ പ്രതികൾക്കു അനുകൂലമായി മൊഴി നൽകി.
35 രേഖകൾ, 8 തൊണ്ടിമുതലുകൾ ഹാജരാക്കി.
അമ്പിളി കൊലക്കേസ്: നിർണായകമായത് പൊലീസ് സർജൻ ഡോ. കൃഷ്ണന്റെ സംശയങ്ങൾ
മാവേലിക്കര ∙ നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദർശ് ഭവനിൽ അമ്പിളി (36) കൊല്ലപ്പെട്ട
സംഭവം ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കൊലപാതകമാണെന്ന കണ്ടെത്തലിലേക്കു നയിച്ചത് പോസ്റ്റ്മോർട്ടം നടത്തിയ ആലപ്പുഴ പൊലീസ് സർജൻ ഡോ.കൃഷ്ണൻ ഉന്നയിച്ച സംശയങ്ങൾ. മരണകാരണം കഴുത്തിൽ കയർ മുറുകിയതാണങ്കിലും സംശയമുള്ളതിനാൽ സ്ഥലം പരിശോധിച്ച് അന്വേഷണം നടത്തണമെന്നു ന്നു ഡോ.കൃഷ്ണൻ പൊലീസിനോടു നിർദേശിച്ചു.
കഴുത്തിലെ കെട്ടിന്റെ രീതിയും മുഖത്തെ മുറിവും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നായിരുന്നു പ്രധാന സംശയം.
ഇക്കാര്യം കൃത്യമായി ഉൾക്കൊണ്ട പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷിച്ചു.
ഭാര്യ മരിച്ചതറിഞ്ഞിട്ടും സുനിൽകുമാറിന് കാര്യമായ ദുഃഖം ഇല്ലെന്ന് അടൂർ ആശുപത്രി വരാന്തയിൽവച്ചു കണ്ടപ്പോൾ പൊലീസ് മനസ്സിലാക്കി. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യവേ കഴിക്കാൻ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടു വാങ്ങിച്ചു കഴിച്ചതും സുനിൽകുമാറിനു നേരെയുള്ള സംശയം വർധിപ്പിച്ചു.
ഭാര്യ മരിച്ചിട്ടും ബിരിയാണി കഴിച്ച ഭർത്താവിന്റെ മനഃസ്ഥിതി നല്ലതായി തോന്നിയില്ലെന്നും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ കരുനാഗപ്പള്ളി എസ്എച്ച്ഒ വി.ബിജു പറഞ്ഞു.
വീടിന്റെ അടുക്കള ഭാഗത്തുവച്ചു സുനിൽ കുമാറിന്റെ അടിയേറ്റു വീണ അമ്പിളിയെ അയാൾ തന്നെ തോളിലിട്ട് മുറിയിലേക്കു കൊണ്ടുപോയി. തുടർന്നു പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തി.
മരം വെട്ട് തൊഴിലാളിയായ സുനിൽ തടിയിൽ കെട്ടുന്ന മാതൃകയിൽ ആയിരുന്നു അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയത്. ഈ കെട്ട് സംശയത്തിന് ഇടയാക്കിയെന്നും വി.ബിജു പറഞ്ഞു.
ബോധം നശിച്ച ഭാര്യയുടെ കഴുത്തിൽ കുരുക്കിട്ടു മുറുക്കുമ്പോൾ ബോധം തിരിച്ചു കിട്ടി ജീവനായി പിടയുന്നതു കാണാതിരിക്കാൻ സമീപത്തെ കടയിലേക്കു പോയി 5 മിനിറ്റിനു ശേഷം മടങ്ങിയെത്തി മരണം ഉറപ്പാക്കിയ ക്രൂരതയാണു സുനിൽ കുമാർ ചെയ്തതെന്ന് അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാർ പറഞ്ഞു.
സുനിൽകുമാറിന്റെ മക്കളും മാതാപിതാക്കളും ശ്രീലതയുടെ മകളും കോടതിയിൽ എത്തിയിരുന്നു. മക്കൾ നിലവിൽ സുനിൽകുമാറിന്റെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്.
‘വീട് പൂട്ടി നീ പൊയ്ക്കോ’
അമ്പിളി ആത്മഹത്യക്കു ശ്രമിച്ചതായി നാട്ടുകാരെ അറിയിച്ച സുനിൽകുമാറിന് അടൂർ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ അമ്പിളിയെ കൊണ്ടു പോകവേ വന്ന ഫോൺ കോൾ ഏറെ നിർണായകമായി.
ഫോൺ കോളിനു മറുപടിയായി ‘വീട് പൂട്ടി നീ പൊയ്ക്കോ’ എന്നു പറഞ്ഞ ശേഷം സുനിൽ കുമാർ ഫോൺ കട്ട് ചെയ്തു. വിവരം അറിയാനായി ശ്രീലതയാണു ആ സമയം വിളിച്ചതെന്നു പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
ഒളിവിൽ പോയ ശ്രീലതയെ മാവേലിക്കര പല്ലാരിമംഗലത്തെ ബന്ധു വീട്ടിൽ നിന്നും ദിവസങ്ങൾക്കു ശേഷമാണു പൊലീസ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]