
തൃശൂര്‍: അവസരോചിത ഇടപെടലിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാർ നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി. കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയും മൃതദേഹം വിട്ടുകിട്ടാൻ സ്വർണവള നൽകിയും മുമ്പും അപർണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
കാൻസർ രോഗികളെ സഹായിക്കാനായി മുടി മുറിക്കാൻ ഡിഐജി വിജയകുമാറിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുടി നൽകിയത്. 2008ൽ ബന്ധുക്കളുടെ അടിയേറ്റ് മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാനായി പണമില്ലാതെ ബുദ്ധിമുട്ടിയ ബന്ധുക്കൾക്ക് സ്വന്തം വള ഊരി നൽകി.
ആ വള പണയം വെച്ചാണ് അവർ പണം കണ്ടെത്തിയത്. പണം നൽകി സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് പണം കൈയിലുണ്ടായിരുന്നില്ലെന്ന് അപർണ പറയുന്നു.
ഇതെല്ലാം എല്ലാവരും ചെയ്യുന്ന ഉപകാരങ്ങളാണെന്നും അപർണ എളിമയോടെ പറയുന്നു. അന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു അപർണ.
കഴിഞ്ഞ ദിവസം, തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള അശ്വനി ജങ്ഷന് റോഡിലെ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയ അപർണയുടെ വീഡിയോ വൈറലായിരുന്നു. വാഹനങ്ങളുടെ നീണ്ടനിരക്ക് പിന്നിലായാണ് സൈറണ്‍ മുഴക്കി ഒരു ആബുംലന്‍സ് പാഞ്ഞു വന്നത്.
വഹനങ്ങളുടെ തിരക്കില്‍ ആ ആബുംലന്‍സും പെട്ടു. ഗുരുതര രോഗിയായിരുന്നു ആംബുലൻസിൽ.
സാഹചര്യത്തിന്റെ ഗൗരവും മനസ്സിലാക്കിയ അപർണ, വലിയ ബ്ലോക്കിൽ വാഹനങ്ങളുടെ ഇടയിലൂടെ ആംബുലൻസിന് വഴി തെളിച്ച് മുന്നില്‍ ഓടി. സ്വജീവൻ അപകടത്തിലാക്കിയായിരുന്നു അപർണയുടെ ഓട്ടം.
എന്നാല്‍ അതൊന്നും ഓര്‍ക്കാതെ ആംബുലന്‍സിലുള്ള ജീവനെ മാത്രം ഓര്‍ത്ത് അവര്‍ മുന്പില് ഓടി മറ്റ് വാഹനങ്ങളെ വശത്തേക്ക് മാറ്റി വഴിയൊരുക്കി. ആംബുലന്‍സിന് പോകാനായി വഴി ഒരുങ്ങുന്നത് വരെ അപർണ ഓടി തടസമായി കിടന്ന വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ചു.
ഒടുവിൽ ആംബുലൻസ് ബ്ലോക്ക് കടന്ന് പോയപ്പോഴാണ് അവരർക്ക് ശ്വാസം നേരെ വീണത്. കേരള പൊലീസും ഇതിന്റെ വിഡിയോ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അവിടെ അത്രയും ജനങ്ങള്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ നില്ക്കുന്ന സമയം ആ റോഡിലൂടെ ഓടി ആ ആംബുലന്‍സിന് വഴി ഒരുക്കി കൊടുത്ത ആ പോലീസുകാരിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്നാണ് വിഡിയോ കണ്ട് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും പറയുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഈ വിഡിയോ കണ്ട് കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]