
കോഴിക്കോട്: പേരാമ്പ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന് അധ്യാപകന് പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്പ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പേരാമ്പ്രയിലെ കോളേജ് അധ്യാപക ദമ്പതികളുടെ മകന്റെ ട്യൂഷന് അധ്യാപകനായിരുന്നു കോട്ടയം സ്വദേശി രാഹുല്‍.
പേരാമ്പ്രയിലെ ട്യഷന്‍ കേന്ദ്രത്തില്‍ വെച്ച് കുട്ടിയുടമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ 2022ല്‍ കടമായി ചെറിയ തുക വാങ്ങി. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ ഗൂഗിള്‍പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണമയപ്പിച്ചു.
ഇതിനു പുറമേ വീട്ടില്‍ നിന്നും പണം നിര്‍ബന്ധിച്ച് എടുത്തു കൊണ്ടു വരാനും ആവശ്യപ്പെട്ടു.ഇങ്ങനെ പത്തു ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി. പണം അക്കൗണ്ടില്‍നിന്നും നഷ്ടമായ വിവരമറിഞ്ഞപ്പോളാണ് 2023 ഫെബ്രുവരിയില്‍ പരാതിയുമായി രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസിലെത്തിയത്.
ഉത്തര്‍ പ്രദേശുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച് അന്വേഷണം ഏറെ നടത്തിയെങ്കിലും രണ്ടു വര്‍ഷമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടക്കാണ് പ്രതി വാരണാസിയില്‍ എത്തിയെന്ന് പൊലീസിന് വിവരം കിട്ടിയത്.
പേരാമ്പ്ര പൊലീസ് വാരണാസിയിലെത്തിയപ്പോഴേക്കുംഅവിടെ നിന്നും മുങ്ങി. ഇതിനിടെ രാഹുല്‍ തിരുവന്തപുരത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി.
താടിയും മുടിയും വളര്‍ത്തി രൂപമാറ്റം വരുത്തിയാണ് രാഹുല്‍ തിരുവനന്തപുരത്ത് വാടകക്ക് താമസിച്ചിരുന്നത്. പിന്നാലെ ഈ വീട് കണ്ടെത്തിയ പോലീസ് സാഹസികമായി രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]