
തിരുവനന്തപുരം: അന്തരിച്ച കേരള മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
മുദ്രാവാക്യം മുഴക്കിയ നൂറ് കണക്കിന് പ്രവർത്തകർ, കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ചു. കേരളവും രാജ്യവും കണ്ട
അതുല്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. എസ്യുടി ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.
അവിടെ രാത്രി വരെ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.
വിഎസ് എന്ന രണ്ടക്ഷരം പോരാട്ടത്തിൻ്റെതായിരുന്നുവെന്നും ബാല്യകാലത്ത് തുടങ്ങിയ പോരാട്ടം രോഗശയ്യയിൽ വരെ അദ്ദേഹം തുടർന്നുവെന്നും മുഖ്യമന്ത്രി ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മിൻ്റെ വളർച്ചയ്ക്ക് വിഎസ് വലിയ സംഭാവനകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട് വിഎസ് നടത്തിയ പ്രവർത്തനം എക്കാലവും ഓർമ്മിക്കുന്നതാണ്. പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ എല്ലാവരുടെയും അംഗീകാരം അദ്ദേഹം നേടിയെടുത്തു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം പുതിയ ഏടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഈ നാടിന് അദ്ദേഹം വലിയ സംഭാവന നൽകി.
വിഎസിൻ്റെ മരണം സംസ്ഥാനത്ത് സിപിഎമ്മിന് വലിയ വിടവാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനെ പ്രവേശിപ്പിച്ചിരുന്ന എസ്യുടി ആശുപത്രിയിൽ എത്തിയത്.
മുഖ്യമന്ത്രി ഇപ്പോഴും ഇവിടെ തന്നെ തുടരുകയാണ്. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് വിഎസ് മരിച്ചത്.
ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെൻ്റിലേറ്ററിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]