
തൃശൂർ: ആഴങ്ങളിലേക്ക് മുങ്ങിത്താഴും മുമ്പേ മാൻകുഞ്ഞിന് വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരി നൽകിയത് പുതുജീവൻ. ശ്വാസവും ഹൃദയമിടിപ്പും നിലച്ച മാൻകുഞ്ഞിന് കിണറിനകത്ത് കയറിൽ തൂങ്ങിക്കിടന്ന് സിപിആർ നൽകിയാണ് ലിജോ ജീവൻ നൽകിയത്.
പൂർണ ആരോഗ്യം തിരിച്ചെടുത്ത മാൻകുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്റെ അടുത്തെത്തിച്ചശേഷമാണ് ലിജോ വിശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ചെന്നായ്പാറ ചൂരയിൽ ആന്റണിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മാൻ കുഞ്ഞ് വീണത്.
കിണറിന്റെ അടുത്ത് അമ്മ മാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്റണിയുടെ ഭാര്യ മകനെയും കൂട്ടി ഫോട്ടോയെടുക്കാൻ ചെന്നതാണ്. അമ്മ മാനും ഒരു കുഞ്ഞും ഓടിപ്പോയി.
ഉയരം കുറഞ്ഞ കൈവരിയുള്ള കിണറ്റിൽ മാൻകുഞ്ഞ് വീണു. ഉടനെ അവർ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു.
കിണറ്റിൽനിന്ന് പാമ്പിനെയും മൃഗങ്ങളെയും രക്ഷപ്പെടുത്തുന്നതിൽ വിദഗ്ധനായ ലിജോയെയും കൂട്ടി നാല് വനം വകുപ്പ് ഉദ്യോഗസ്ഥർ അര മണിക്കൂറിനുള്ളിൽ എത്തി. മാൻകുഞ്ഞ് മുങ്ങിത്താഴാൻ തുടങ്ങിയ ഉടനെ റോപ്പ് ക്ലാമ്പിങ് മുഖേന തൂങ്ങിയിറങ്ങിയ ലിജോ മാൻകുഞ്ഞിനെ കൈകളിലാക്കി.
അപ്പോഴേക്കും ശ്വാസവും ഹൃദയമിടിപ്പും നിലച്ചിരുന്നു. വായ്കൊണ്ട് കൃത്രിമ ശ്വാസം നൽകി.
പിന്നെ നെഞ്ചിന്റെ ഭാഗത്ത് അമർത്തി. അനക്കം വെച്ചപ്പോൾ വേഗം കരക്കെത്തിച്ചു.
കൂടുതൽ ശുശ്രൂഷ നൽകിയപ്പോൾ നടക്കാനുള്ള ആരോഗ്യം കിട്ടിയെന്ന് ലിജോ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ എസ് അനിൽകുമാർ, പ്രവീൺ എ നായർ, എം ബി ബിജേഷ്, അരുൺ ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]