
സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനു കൂടുതൽ തിരിച്ചടിയുമായി വിദേശനാണയ ശേഖരത്തിൽ വൻ ഇടിവ്. ജൂൺ 20ന് സമാപിച്ച ആഴ്ചയിൽ ശേഖരം 2.65 ബില്യൻ ഡോളർ ഇടിഞ്ഞ് 9.06 ബില്യൻ ഡോളറായി. ഈ വർഷം ഒരാഴ്ച നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. ഇന്ത്യയ്ക്ക് 69,793 കോടി ഡോളറിന്റെ വിദേശ നാണയ ശേഖരമുണ്ട്.
കടുത്ത സാമ്പത്തിഞെരുക്കം നേരിടുന്ന പാക്കിസ്ഥാന് രക്ഷാപ്പാക്കേജിന്റെ ഭാഗമായി രാജ്യാന്തര നാണയനിധി (ഐഎംഎഫ്) കഴിഞ്ഞ മേയിൽ ഒരു ബില്യൻ ഡോളറിന്റെ (8,000 കോടിയിലേറെ രൂപ) അടിയന്തര വായ്പ അനുവദിച്ചിരുന്നു. മൊത്തം 7 ബില്യൻ ഡോളറാണ് ഐഎംഎഫ് പാക്കിസ്ഥാനു നൽകുന്ന പാക്കേജ്. 2.1 ബില്യൻ ഡോളർ ഇതിനകം നൽകി.
വായ്പയുടെ മാനദണ്ഡങ്ങളായി പാക്കിസ്ഥാനു മുന്നിൽ ഒട്ടേറെ സാമ്പത്തിക അച്ചടക്ക നടപടികളും ഐഎംഎഫ് വച്ചിട്ടുണ്ട്. വിദേശ നാണയ ശേഖരം നടപ്പുവർഷം 14 ബില്യൻ ഡോളറാക്കണമെന്നാണ് ഇതിലൊരു നിർദേശം. ലക്ഷ്യം കാണുക പ്രയാസമാണെന്ന് കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ തന്നെ വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് കൂടുതൽ ആഘാതവുമായി വിദേശ നാണയ ശേഖരം വീണ്ടും ഇടിഞ്ഞത്.
രക്ഷയ്ക്കെത്തി ചൈന
സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് പാക്കിസ്ഥാന്റെ സുഹൃദ് രാജ്യമായ ചൈന വായ്പാ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനു നേരത്തേ അനുവദിക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനിൽ സൂക്ഷിച്ചിരുന്നതുമായ 2.1 ബില്യൻ ഡോളർ ഉപയോഗിക്കാൻ ചൈന അനുമതി നൽകി. പുറമെ, പാക്കിസ്ഥാൻ നേരത്തെ തിരിച്ചടച്ച 1.3 ബില്യൻ ഡോളർ വായ്പ ചൈന പുനർവായ്പയും അനുവദിച്ചു. ഇതോടെ, പാക്കിസ്ഥാന് അടിയന്തരമായി ചൈന അനുവദിച്ച ആകെ തുക 3.4 ബില്യൻ ഡോളറായി.
വിദേശ നാണയ ശേഖരം കൂടുതൽ ഇടിയാതെ പിടിച്ചുനിൽക്കാനും മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനും ഈ തുക പാക്കിസ്ഥാനു സഹായമാകും. ജിസിസി രാഷ്ട്രങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി ഒരു ബില്യൻ ഡോളറിന്റെ വായ്പ കൂടി പാക്കിസ്ഥാൻ നേടിയിട്ടുണ്ട്. വിദേശ കടം തിരിച്ചടയ്ക്കേണ്ടി വരുന്നതാണ് പാക്കിസ്ഥാന്റെ വിദേശ നാണയ ശേഖരത്തിൽ ചോർച്ചയുണ്ടാകാൻ പ്രധാന കാരണം.
English Summary:
China Extends $3.4 Billion Lifeline to Pakistan as Forex Reserves Dip
mo-news-common-pakistaneconomiccrisis 68o33ukm7nik7tov6edqdhe4e9 74at65i9lnnnob9av8n2nocf3j-list mo-news-world-countries-china mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-world-internationalorganizations-imf mo-business-forex