
‘മക്കൾക്കായി അമ്മയുടെ ജീവിതം’; ‘അവൻ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ’: സിന്ധു സഹോദരിയോടു പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാമ്പാടി ∙ ഇളമ്പള്ളി പുല്ലാനിത്തകടിയിൽ ആടുകാണിൽ ടി.എസ്.സിന്ധുവിനെ (45) മകൻ അരവിന്ദ് (26) കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്നു പൊലീസ്. വാക്കത്തികൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതി അരവിന്ദ് ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.വീടിനു വെളിയിലുള്ള താൽക്കാലിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന സിന്ധുവിനെ വിറകുകഷണം ഉപയോഗിച്ച് മകൻ അരവിന്ദ് തലയ്ക്കടിച്ചു.
പിന്നീടു വാക്കത്തികൊണ്ടു കഴുത്തിനു പിന്നിൽ പലതവണ വെട്ടിയെന്നും പൊലീസ് പറയുന്നു.സിന്ധുവിന്റെ സംസ്കാരം നടത്തി. എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.സിന്ധുവിന്റെ ഇളയ മകൻ അനന്ദു ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അവസാന വർഷ ഫാർമസിസ്റ്റ് വിദ്യാർഥിയാണ്.
‘അവൻ എന്നെകൊല്ലുന്നെങ്കിൽകൊല്ലട്ടെ’
വ്യാഴാഴ്ച രാവിലെ മുണ്ടക്കയത്തിനു സമീപമുള്ള ക്ഷേത്രത്തിൽ സിന്ധു മകനോടൊത്തു പോയി ദർശനം നടത്തിയിരുന്നു. ലഹരിക്കടിപ്പെട്ട അരവിന്ദിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട് സിന്ധു പേടിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ക്ഷേത്രത്തിൽ പോയി മടങ്ങിവന്നശേഷം അരവിന്ദ് വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. പകൽ തന്നെ വിളിച്ച സഹോദരിയോടു സിന്ധു പറഞ്ഞു: ‘അവൻ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ.’ മകൻ അമ്മയുമായി പതിവായി വഴക്കിട്ടിരുന്നതായി നാട്ടുകാരും പറയുന്നു.
ലഹരിവലയിൽ കുടുങ്ങിയ ജീവിതം
പത്താം ക്ലാസ് വരെ അരവിന്ദ് പഠനത്തിൽ മിടുക്കനായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. പ്ലസ് വൺ കാലം മുതൽ അരവിന്ദ് ലഹരി ഉപയോഗിച്ചിരുന്നു. ഡിഗ്രി പഠന കാലത്ത് ലഹരി ഉപയോഗം കൂടുതലായതോടെ പഠനം നിലച്ചു. കെഎസ്ഇബിയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്നെങ്കിലും ലഹരി ഉപയോഗം മൂലം ജോലിയിൽനിന്നു പിരിച്ചുവിടുകയായിരുന്നെന്നു ബന്ധു പറഞ്ഞു. തുടർന്നു മണ്ണുമാന്തി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.
മക്കൾക്കായി അമ്മയുടെ ജീവിതം
15 വർഷം മുൻപാണു സിന്ധുവിന്റെ ഭർത്താവ് രമേശൻ മരിച്ചത്. പിന്നീടു മക്കൾക്കു വേണ്ടിയായിരുന്നു അവരുടെ ജീവിതം. 14–ാം മൈലിൽ വാടകയ്ക്കു താമസിച്ചിരുന്ന ഇവർ ബന്ധുക്കളുടെ സഹായത്തോടെ ഇളമ്പള്ളിയിൽ വീടും സ്ഥലവും വാങ്ങിയിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. ലോട്ടറിവിൽപന നടത്തിയാണു വരുമാനം കണ്ടെത്തിയിരുന്നത്.