
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസ് വീണ്ടും വിലക്കയറ്റത്തിൽ വലയുന്നു. അവശ്യസാധനങ്ങൾക്ക് വില കൂടിയതോടെ ജനം ചെലവുകളും വെട്ടിക്കുറച്ചു. കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം ഏപ്രിലിലെ 2.2 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി ഉയർന്നു. ഉപഭോക്തൃച്ചെലവ് ഏപ്രിലിലെ 0.2 ശതമാനത്തിൽ നിന്ന് മേയിൽ 0.1 ശതമാനത്തിലേക്കും വീണു.
ഭക്ഷ്യവസ്തുക്കൾ ഒഴിച്ചുള്ള റീട്ടെയ്ൽ പണപ്പെരുപ്പം 2.6 ശതമാനത്തിൽ നിന്നുയർന്ന് 2.7 ശതമാനവുമായെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യം 2 ശതമാനമാണ്. റീട്ടെയ്ൽ പണപ്പെരുപ്പം ഇതിൽനിന്ന് ഏറെ ഉയരത്തിലെത്തിയതിനാൽ യുഎസിൽ സമീപഭാവിയയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങി. നിരീക്ഷകർ പ്രവചിച്ച 2.6 ശതമാനത്തേക്കാൾ കൂടുതലാണ് പണപ്പെരുപ്പമെന്നതും തിരിച്ചടിയാണ്.
എന്നാൽ, പണപ്പെരുപ്പം പരിഗണിക്കാതെ പലിശനിരക്ക് ഒറ്റയടിക്ക് ഒരു ശതമാനം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യമാണ് പ്രസിഡന്റ് ട്രംപ് ഉയർത്തുന്നത്. ഇതിനുതയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാനും പകരം തന്റെ ‘വിശ്വസ്തനെ’ നിയമിക്കാനും ട്രംപ് നീക്കം തുടങ്ങിയിട്ടുണ്ട്. വിശദാംശം വായിക്കാം:
തിരിച്ചടിച്ച് ട്രംപിന്റെ താരിഫ് യുദ്ധം
രണ്ടു ശതമാനമെന്ന റീട്ടെയ്ൽ പണപ്പെരുപ്പ ലക്ഷ്യം നേടാൻ 2021നുശേഷം യുഎസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം യുഎസിലെ വ്യക്തിഗത വരുമാനം 0.4 ശതമാനം ഇടിഞ്ഞത് കൂടുതൽ തിരിച്ചടിയായി. ട്രംപിന്റെ പകരംതീരുവ ഉൾപ്പെടെയുള്ള കർക്കശ സാമ്പത്തിക നയങ്ങളാണ് യുഎസിന് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ യുഎസിന്റെ ജിഡിപി വളർച്ചനിരക്ക് നെഗറ്റീവ് 0.5 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. കഴിഞ്ഞമാസം രാജ്യത്ത് ഭക്ഷ്യവില നിലവാരം 0.2% കൂടി. എന്നാൽ ഇന്ധനവില നിലവാരം ഒരു ശതമാനം കുറഞ്ഞത് നേട്ടമായി. അല്ലായിരുന്നെങ്കിൽ പണപ്പെരുപ്പം 2.7 ശതമാനത്തേക്കാളും കൂടുമായിരുന്നു. ഒരുവശത്ത് പണപ്പെരുപ്പം കൂടുമ്പോൾ മറുവശത്ത് പക്ഷേ, പലിശനിരക്ക് കുറച്ച് ജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. എന്നാൽ, പണപ്പെരുപ്പം ഉൾപ്പെടെയുള്ള സമ്പദ്സൂചികകൾ വിലയിരുത്തിയേ പലിശനിരക്കിൽ മാറ്റംവരുത്താനാകൂ എന്ന കടുംപിടിത്തത്തിലാണ് ജെറോം പവൽ. ഇതാണ് ഇരുവരും തമ്മിലെ ഭിന്നത രൂക്ഷമാകാനും കാരണം.
റെക്കോർഡ് പുതുക്കി ഓഹരി വിപണി
പണപ്പെരുപ്പം നിരാശപ്പെടുത്തിയെങ്കിലും യുഎസ് ഓഹരി വിപണികൾ ഇന്നലെ മികച്ച നേട്ടത്തിലേറി. ചൈനയുമായി വ്യാപാരക്കരാർ യാഥാർഥ്യമായെന്നും ഇന്ത്യയുമായി വലിയ കരാർ ഉടനുണ്ടാകുമെന്നും ട്രപ് സൂചിപ്പിച്ചിരുന്നു. ഇതാണ് ഓഹരിൾക്ക് ഊർജം പകർന്നത്.
പകരംതീരുവ നടപ്പാക്കുന്നതിന് ട്രംപ് നേരത്തേ പ്രഖ്യാപിച്ച മൂന്നുമാസത്തെ സാവകാശം ജൂലൈ 9ന് അവസാനിക്കും. എന്നാൽ, കടുംപിടിത്തമില്ലെന്നും തീയതി നീട്ടുമെന്നും ട്രംപ് പറഞ്ഞതും നേട്ടമായി. എസ് ആൻഡ് പി500 സൂചിക 0.52% ഉയർന്ന് 6,173.07 എന്ന റെക്കോർഡിലെത്തി. 6,147 ആയിരുന്നു മുൻ റെക്കോർഡ്. നാസ്ഡാക് 0.52% ഉയർന്ന് സർവകാല ഉയരമായ 20,273.46 കുറിച്ചു. ഡൗ ജോൺസും ഒരു ശതമാനം കുതിച്ചു.
കാനഡയ്ക്കെതിരെ ട്രംപ്
കാനഡയുമായുള്ള വ്യാപാരചർച്ചകൾ ഉപേക്ഷിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത് വീണ്ടും ആശങ്ക ഉയർത്തുന്നു. വർഷങ്ങളായി യുഎസ് കാർഷിക ഉൽപന്നങ്ങൾക്കുമേൽ 400% എന്ന ‘അന്യായ’ തീരുവ ഈടാക്കുന്ന കാനഡ, ഇപ്പോൾ യുഎസ് ടെക് കമ്പനികൾക്കുമേൽ ഡിജിറ്റൽ സർവീസസ് ടാക്സ് ഏർപ്പെടുത്താനും ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ നടപടി.
അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്ന യൂറോപ്യൻ യൂണിയനെ കോപ്പിയടിക്കുകയാണ് കാനഡയെന്നും ട്രംപ് ആരോപിച്ചു. യുഎസും കാനഡയും യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരത്തർക്കം വീണ്ടും കലുഷിതമായേക്കാം.
സ്വർണവില ഇടിയുന്നു
രാജ്യാന്തര തലത്തിൽ സ്വർണപ്രിയർക്ക് ആശ്വാസം പകർന്ന് വില കുത്തനെ ഇടിയുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷം അയഞ്ഞതും ട്രംപ് തൊടുത്തുവിട്ട തീരുവയുദ്ധം ശമിക്കുന്നതും യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യതമായ്ച്ച് പണപ്പെരുപ്പം കൂടിയതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) നില മെച്ചപ്പെടുത്തിയതും ഓഹരി വിപണികളുടെ റെക്കോർഡ് കുതിപ്പും സ്വർണ നിക്ഷേപങ്ങളുടെ തിളക്കം കുറച്ചു. ഇതും സ്വർണവില കുറയാൻ കാരണമായി.
രാജ്യാന്തര വില നിലവിലുള്ളത് ഔൺസിന് 59.28 ഡോളർ ഇടിഞ്ഞ് 3,274 ഡോളറിലാണ്. ഇതു കേരളത്തിലും ഇന്നു മികച്ചതോതിൽ വില കുറയാമെന്ന പ്രതീക്ഷ നൽകുന്നു. ഇന്നലെ കേരളത്തിൽ പവന് 680 രൂപ കുറഞ്ഞ് വില 71,880 രൂപയും ഗ്രാമിന് 85 രൂപ താഴ്ന്ന് 8,985 രൂപയുമായിരുന്നു. കേരളത്തിൽ ഇന്നലെ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വില 3,292 ഡോളറായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)