
അമ്മയെ മകൻ കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്; പ്രതിയെ പൊലീസ് പിന്തുടർന്നത് 200 കിലോമീറ്റർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ മഞ്ചേശ്വരത്ത് മകൻ അമ്മയെ സ്വത്ത് തർക്കത്തെ തുടർന്നെന്ന് മൊഴി. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മെൽവിൻ നൽകിയ മൊഴിയിൽ പറയുന്നു.
കർണാടക അതിർത്തി പഞ്ചായത്തായ വോർക്കാടിയിൽ ബേക്കറി ജംക്ഷന് സമീപം നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60) ആണ് മകൻ മെൽവിൻ മൊൻതേരോ വ്യാഴാഴ്ച പുലർച്ചെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മദ്യപിച്ചശേഷം മെൽവിൻ സ്ഥിരമായി ഹിൽഡയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വീടും സ്ഥലവും എഴുതി വാങ്ങി പണയം വയ്ക്കാനും ആ പണമുപയോഗിച്ച് വിവാഹം കഴിക്കാനുമായിരുന്നു നീക്കം. ഹിൽഡയെ പിന്തുണച്ചതിനാണ് അയൽവാസിയും ബന്ധുവുമായ ലോലിതയെ കൊല്ലാൻ ശ്രമിച്ചത്.
ഉറങ്ങിക്കിടന്ന ഹിൽഡയെ കൊന്നശേഷം മൃതദേഹം വീടിനു പിന്നിലെ കാടുമൂടിയ കുഴിയിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് അയൽവാസിയും ബന്ധുവുമായ ലോലിതയെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ലോലിതയുടെ കഴുത്ത് ഞെരിക്കുകയും തീ കൊളുത്തുകയും ചെയ്തെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. കാട്ടിൽ ഒളിച്ചിരുന്ന ഇവരാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഇതിനിടെയാണ് മെൽവിൻ രക്ഷപ്പെട്ടത്.
മംഗളൂരു കുന്ദാപുരയ്ക്ക് സമീപം ചെങ്കൽ ക്വാറിയിൽ നിന്നാണ് മെൽവിനെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടയും അടിസ്ഥാനത്തിൽ 200 കിലോമീറ്ററോളം പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.