
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ചവറ സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട 3 പ്രതികൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തൃശൂർ ചാമക്കാല ചെന്ത്രിപ്പിന്നി വളളിവട്ടം സാഹിൽ സലീം(19), കോഴിക്കോട് കുന്നമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൂലാം വയൽ വട്ടം പാറക്കൽ വീട്ടിൽ ഷിയാൻ അഹമ്മദ്(20), കോഴിക്കോട് താമരശ്ശേരി താലൂക്കിൽ പുതുപ്പാടി അടിവാരം, കോട്ടയിൽ കെ.മുഹമ്മദ് മുസമ്മിൽ(20) എന്നിവരാണ് അറസ്റ്റിലായത്.
ചവറ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി ലഭ്യമാണെന്നും വളരെ കുറച്ച് സമയം മാത്രം ജോലി ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് പാർട്ട് ടൈം ജോലിയുടെ ഭാഗമായി സ്വർണ ലേലത്തിൽ പണം നിക്ഷേപിച്ചു കൂടുതൽ ലാഭമുണ്ടാക്കാമെന്നും അതിനായി വർക്കിങ് അക്കൗണ്ട് വേണമെന്നും മറ്റും പറഞ്ഞ് വ്യാജ ലിങ്കുകൾ അയച്ചു നൽകി വർക്കിങ് അക്കൗണ്ട് നിർമിച്ച് സ്വർണ ലേലത്തിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതികളുടെ വാഗ്ദാനം വിശ്വസിച്ച യുവതി പല തവണകളായി 11 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ഓരോ തവണ നിക്ഷേപം നടത്തിയപ്പോഴും മികച്ച ലാഭം ലഭിച്ചതായി വർക്കിങ് അക്കൗണ്ടിൽ കാണാൻ ഇടയായതാണ് കൂടുതൽ നിക്ഷേപം നടത്താൻ യുവതിക്ക് പ്രേരണയായത്. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭ വിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. കൊല്ലം സിറ്റി സൈബർ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്നു തട്ടിയെടുത്ത പണം പ്രതികളാണ് എടിഎം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം സിറ്റി ഡിസിആർബി എസിപി എ.നസീറിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്ഐമാരായ ഗോപകുമാർ, നന്ദകുമാർ, രാഹുൽ കബൂർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.