
കാട്ടാനക്കലി; കാടിനെ ഭയന്ന് ആദിവാസി കുടുംബങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര∙ കാട്ടാനക്കലിയിൽ ഒരു ആദിവാസിയുടെ ജീവൻകൂടി നഷ്ടമായതോടെ കാടിനെ ഭയക്കുകയാണ് ആദിവാസികൾ. മുണ്ടേരി വാണിയമ്പുഴ ഊരിലെ വില്ലി (55)യാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജീവിത മാർഗം കണ്ടെത്താൻ നിത്യവും കാട് കയറുന്ന ആദിവാസികളിൽ പലരും ഇപ്പോൾ കാട്ടിൽ പോകാറില്ല. കാട്ടാനയ്ക്ക് മുന്നിലെങ്ങാനും പെട്ടാൽ ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇവർക്ക്.
കൂൺ ശേഖരിക്കാൻ പോയപ്പോഴാണ് വില്ലി കാട്ടാനയുടെ ആക്രമണത്തിനിരയായത്. വില്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയായിരുന്നു സംഭവം. വില്ലിയെ പിന്തുടർന്നു വന്ന് ആന ആക്രമിച്ചതാകുമെന്നാണ് ആദിവാസികൾ പറയുന്നത്. മൃതദേഹം കിടന്ന പരിസരത്തു പരാക്രമം നടത്തിയതിന്റെ അടയാളങ്ങളുണ്ട്. കഴിഞ്ഞ 2 ദിവസമായി ഒരു കൊമ്പനും മോഴയും ആദിവാസികൾ താമസിക്കുന്നതിന്റെ പരിസരങ്ങളിൽ വന്ന് ഭീതി സൃഷ്ടിച്ചിരുന്നു. ഇന്നലെ പകലും ഈ രണ്ട് ആനകളെ വനപാതയിൽ കണ്ടതായാണ് പറയുന്നത്. ഇതിലെ കൊമ്പനാണ് വില്ലിയെ ആക്രമിച്ചതെന്നാണ് കരുതുന്നത്.
മൃതദേഹം കൊണ്ടുവരാൻ വനപാലകരും ആദിവാസികളുമെത്തുമ്പോഴും പരിസരത്ത് ആനകളുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട വാണിയമ്പുഴ ഊരിലെ വില്ലിയുടെത് ഉൾപ്പെടെയുള്ള കുടുംബങ്ങൾ കാട്ടിൽ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷെഡുകളുടെ പരിസരങ്ങളിൽ വന്ന് ആനകൾ ഭീതി സൃഷ്ടിക്കും. ആക്രമിക്കാൻ ഓടിയടുക്കുന്ന സമയങ്ങളിൽ സമീപത്തെ എറുമാടങ്ങളിൽ കയറിയാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ജനുവരി 15നാണ് മൂത്തേടം ഉച്ചക്കുളം ഊരിലെ സരോജിനിയെ കാട്ടാന ആക്രമിച്ചു കൊന്നത്. ആടുകളെ മേയ്ക്കാൻ കാട്ടിൽ കയറിയതായിരുന്നു. വീട്ടിൽനിന്ന് 100 മീറ്റർ മാത്രം അകലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
മുണ്ടേരി കുമ്പളപ്പാറയ്ക്ക് മുകളിൽ പരപ്പൻപ്പാറ ഊരിലെ രാജന്റെ ഭാര്യ മിനിക്കും കാട്ടാനയുടെ ആക്രമണത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. രാജനു സാരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ താമസിക്കുന്ന കുടിലിനു സമീപത്തുവച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. 7 മാസം മുൻപായിരുന്നു സംഭവം.