
ലോക സമ്പദ്വ്യവസ്ഥയെയാകെ ആശങ്കയിലാഴ്ത്തി രണ്ടാഴ്ചയോളം നീണ്ട ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് ‘തൽകാലം’ തിരശീല വീണു. പക്ഷേ, അതിനുപിന്നാലെ വീണ്ടും തലപൊക്കിയിരിക്കുകയാണ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ജൂലൈ 9ന് അവസാനിക്കാനിക്കെ, യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ തർക്കം വീണ്ടും രൂക്ഷമാകുന്നു. ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിൽ എത്തണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഇതിനകം യുകെയ്ക്കു അതു സാധിച്ചിട്ടുള്ളൂ.
യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷൻ യുഎസുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ട്. ജൂലൈ 9നകം കരാർ യാഥാർഥ്യമാകാതിരിക്കുകയും ട്രംപ് കനത്ത തീരുവയുമായി മുന്നോട്ടുപോവുകയും ചെയ്താൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന സൂചന യൂറോപ്യൻ യൂണിയൻ നൽകി. മേഖലയിലെ സ്റ്റീൽ, അലുമിനിയം ഉൾപ്പെടെയുള്ള നിർണായക കയറ്റുമതി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ യുഎസ് ഉൽപന്നങ്ങൾക്കുമേലും സമാന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി മേധാവി സ്റ്റെഫാൻ സെയോർനെ പറഞ്ഞു.
ട്രംപിന്റെ പകരച്ചുങ്കം നടപ്പായാൽ യുഎസിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ ഒട്ടുമിക്ക കയറ്റുമതിക്കും 50% താരിഫ് ബാധകമാകും. 43,900 കോടി ഡോളർ മതിക്കുന്ന (ഏകദേശം 38 ലക്ഷം കോടി രൂപ) കയറ്റുമതിക്കുമേലാണ് 50% ചുങ്കം ബാധകമാകുക.
ഇരുകൂട്ടർക്കും ഗുണകരമാകുന്ന നിർദേശങ്ങൾക്കായി യുഎസ് അധികൃതരുമായി ചർച്ചകൾ തുടരുകയാണ്. എന്നാൽ, ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്ക് ഉൾപ്പെടെ വിരുദ്ധമായി യുഎസ് ഏകപക്ഷീയ നിലപാടുകളെടുത്താൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. വ്യോമയാന മേഖലയ്ക്ക് ട്രംപ് പ്രഖ്യാപിച്ച 10% തീരുവപോലും അസഹനീയമാണ്. അതും പിൻവലിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. ട്രംപ് നിരസിച്ചാൽ യുഎസ് കമ്പനിയായ ബോയിങ്ങിനു ഉൾപ്പെടെ കനത്ത തീരുവ പകരം ഏർപ്പെടുത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.
സാവകാശം തേടി ഇന്ത്യ
ഇന്ത്യയും യുഎസും തമ്മിലെ ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമാകാൻ വൈകും. അതിനുമുമ്പായി ഹ്രസ്വകാല കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ ഇന്ത്യ-യുഎസ് പ്രതിനിധികൾ നടത്തിയെങ്കിലും സമവായമായില്ല. ഇന്ത്യയിലേക്കുള്ള യുഎസ് കാർഷിക ഉൽപന്നങ്ങളുടെ തീരുവ ഒഴിവാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. രാജ്യത്തെ കർഷകർക്കത് തിരിച്ചടിയാകുമെന്നതിനാൽ ഇന്ത്യ വഴങ്ങിയിട്ടില്ല.
നിലവിൽ ഇന്ത്യയുടെ കാർഷിക ഉൽപന്നങ്ങൾക്ക് യുഎസ് 5% ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നത് 39 ശതമാനവും. ഇരു രാജ്യങ്ങളുടെയും സാമ്പത്തികഭദ്രത, കാർഷികമേഖലയുടെ സുരക്ഷ തുടങ്ങിയവ വിലയിരുത്തിയാണ് ഇന്ത്യ തീരുവ നിശ്ചയിച്ചതെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ഏർപ്പെടുത്തിയ 50%, വാഹന ഘടകങ്ങൾക്കുള്ള 25% എന്നിവയിൽ ഇളവ് വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പകരച്ചുങ്കം സംബന്ധിച്ച് യുഎസിൽ നടക്കുന്ന കോടതി നടപടികളിലേക്കും ഉറ്റുനോക്കുകയാണ് ഇന്ത്യ. ട്രംപിന് പ്രസിഡന്റ് എന്ന നിലയിൽ മറ്റു രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പകരച്ചുങ്കം പ്രഖ്യാപിക്കാൻ അധികാരമുണ്ടോയെന്നാണ് തർക്കവിഷയം. കോടതി ട്രംപിന് പ്രതികൂലമായി വിധിയെഴുതിയാൽ പകരച്ചുങ്കത്തിൽ ഇളവ് ലഭിക്കും.
അതേസമയം യുഎസുമായി ഒരു രാജ്യത്തിനും നിലവിൽ സമ്പൂർണ വ്യാപാരക്കരാറിൽ എത്താനായിട്ടില്ല എന്നതും ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. യുകെയുമായി താൽകാലിക വിഷയങ്ങളിലും ചൈനയുമായി റെയർ എർത്ത് സംബന്ധിച്ചുമാണ് യുഎസ് സമവായത്തിൽ എത്തിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: