
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസ് നേരിട്ടുനടത്തിയ ആക്രമണം വിജയമായിരുന്നെന്ന പ്രസഡിന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി യുഎസിന്റെ സ്വന്തം ഡിഫൻസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റിയെന്നും ആണവായുധം നിർമിക്കാൻ ഇറാന് ഇനി ശേഷിയില്ലെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പറഞ്ഞിരുന്നു. എന്നാൽ, ആക്രമണം പൂർണമായി ലക്ഷ്യം കണ്ടില്ലെന്നും ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ 3 മുതൽ 6 മാസം വരെ വൈകിപ്പിക്കാൻ മാത്രമേ കഴിയൂ എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.
അതേസമയം, റിപ്പോർട്ട് ശരിയല്ലെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് ട്രംപ് ഭരണകൂടം പ്രതികരിച്ചത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ ചൊല്ലിയുള്ള കലഹവും മുറുകുമെന്നാണ് വിലയിരുത്തൽ. പലിശ കുറയ്ക്കണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ വഴങ്ങിയിട്ടില്ല.
ഇന്നലെ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസ്താവനയിലും പലിശനിരക്ക് കുറയാൻ വൈകുമെന്ന് പവൽ ആവർത്തിച്ചു. പവൽ നയിക്കുന്ന പണനയ നിർണയ സമിതിയിലെ ചിലർ ട്രംപിനെ പിന്തുണയ്ക്കുകയും അടുത്തമാസത്തെ യോഗത്തിൽ പലിശ കുറയ്ക്കണമെന്ന് വാദിക്കുകയും ചെയ്തിട്ടും പവൽ കടുംപിടിത്തം വിട്ടിട്ടില്ല. ഇതു ട്രംപിനെ കൂടുതൽ ചൊടിപ്പിക്കുമെന്നും പവലുമായുള്ള തർക്കം കടുക്കുമെന്നുമാണ് വിലയിരുത്തൽ. ട്രംപിന്റെ താരിഫ് നയങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കുമെന്നും അതിനാൽ പലിശനിരക്ക് കുറയാൻ കാത്തിരിക്കണമെന്നുമാണ് പവലിന്റെ നിലപാട്. ട്രംപും പവലും തമ്മിലെ തർക്കം യുഎസ് സമ്പദ്വ്യവസ്ഥയെയും ഓഹരി, ഡോളർ, കടപ്പത്ര വിപണികളെയും ബാധിച്ചേക്കാം.
ഓഹരിക്ക് മുന്നേറ്റ പ്രതീക്ഷ
ഇറാനും ഇസ്രയേലും വെടിനിർത്തലിലേക്ക് കടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണികൾ ഉച്ചയ്ക്കുശേഷം ‘കലമുടച്ചു’. ഒരുഘട്ടത്തിൽ 1,000ലേറെ പോയിന്റ് ഉയർന്ന് 83,000ന് മുകളിലെത്തിയ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത് വെറും 158 പോയിന്റ് നേട്ടവുമായി 82,055ൽ. ഒരുവേള നിക്ഷേപക സമ്പത്ത് 5 ലക്ഷം കോടി രൂപ വർധിച്ചെങ്കിലും പിന്നീടത് രണ്ടുലക്ഷം കോടി രൂപയായി കുറഞ്ഞു.
ഇറാനും ഇസ്രയേലും വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളും ലാഭമെടുപ്പും ഓഹരി വിപണിയെ റിവേഴ്സ് ഗിയറിലാക്കി. 300ലേറെ പോയിന്റ് മുന്നേറി 25,300 ഭേദിച്ച നിഫ്റ്റിയും ഇന്നലെ 72 പോയിന്റ് മാത്രം ഉയർന്ന് 25,044ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില ഇടിവും യുഎസ്-ഏഷ്യൻ ഓഹരി വിപണികളിലുണ്ടായ നേട്ടവുമാണ് ഇന്നലെ ആദ്യ സെഷനുകളിൽ ഇന്ത്യൻ വിപണിക്കും ഊർജമായത്.
പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നെന്ന പ്രതീക്ഷയുമായി യുഎസ് ഓഹരി വിപണികൾ നേട്ടത്തിലേറിയത് ഇന്നും ശുഭപ്രതീക്ഷ നൽകുന്നു. യുഎസിൽ ഡൗ ജോൺസ് 1.19%, നാസ്ഡാക് 1.43%, എസ് ആൻഡ് പി 500 സൂചിക 1.11% എന്നിങ്ങനെ ഉയർന്നു. എന്നാൽ, ഫ്യൂച്ചേഴ്സ് വിപണിയിൽ സമ്മിശ്രമാണ് പ്രകടനം. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.20%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 1.02%, ചൈനയുടെ ഷാങ്ഹായ് 0.25% എന്നിങ്ങനെയും കയറി. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 0.30 ശതമാനത്തിലധികം ഉയർന്നിരുന്നെങ്കിലും പിന്നീട് നേട്ടം 0.10 ശതമാനമായി കുറഞ്ഞു. എങ്കിലും, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങിയേക്കാമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
തിരിച്ചുകയറാൻ ക്രൂഡ് ഓയിൽ, ആവേശമില്ലാതെ സ്വർണം
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 80 ഡോളറിന് അടുത്തെത്തിയ ക്രൂഡ് ഓയിൽ വില, വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി 5-മാസത്തെ താഴ്ചയായ 63-65 ഡോളർ നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, നിലവിൽ എണ്ണവില കരകയറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.40% ഉയർന്ന് 65.27 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 1.30% ഉയർന്ന് 68.01 ഡോളറിലുമെത്തി. വെടിനിർത്തലിലേക്ക് ഇറാനും ഇസ്രയേലും കടന്നെങ്കിലും അനിശ്ചിതത്വം മാറാത്തത് എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, സ്വർണവില ഇടിവിൽത്തന്നെ. നിലവിൽ രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത് ഔൺസിന് 45.43 ഡോളർ ഇടിഞ്ഞ് 3,334.1 ഡോളറിൽ. ഒരുഘട്ടത്തിൽ വില 3,316.18 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇന്നും വിലയിടിയും. ഇന്നലെ കേരളത്തിൽ രൂപയിലധികം ഇടിഞ്ഞിരുന്നു.
രൂപയും ഡോളറും
രൂപ ഇന്നലെ ഡോളറിനെതിരെ 75 പൈസ മുന്നേറി 86.03ലാണ് വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഡോളറിനെതിരെ രൂപ ഒറ്റദിവസം ഇത്രയും കുതിക്കുന്നത് ആദ്യം. ക്രൂഡ് വില തകർച്ചയും ഓഹരികളുടെ കുതിപ്പുമാണ് രൂപയ്ക്ക് നേട്ടമായത്. പുറമെ, യുഎസ് ഡോളർ ഇൻഡക്സ് ദുർബലമായതും ഗുണം ചെയ്തു. ഇന്നലെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 5,266 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞത് വൻ ആശങ്കയാണ്. ഓഹരികൾക്കും രൂപയ്ക്കും തിരിച്ചടിയുമാണിത്.
ഇവർ ശ്രദ്ധയിൽ
∙ അദാനി ഗ്രൂപ്പ് അടുത്ത 5 വർഷത്തിനിടെ 2,000 കോടി ഡോളറിന്റെ (ഏകദേശം 1.72 ലക്ഷം കോടി രൂപ) മൂലധനച്ചെലവ് നടത്തുമെന്ന ചെയർമാൻ ഗൗതം അദാനിയുടെ പ്രഖ്യാപനം ഇന്ന് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെ തുണച്ചേക്കാം.
∙ കേന്ദ്രസർക്കാരിന് വീട്ടാനുള്ള 84,000 കോടി രൂപയുടെ എജിആർ കുടിശികയിൽ ഇളവുലഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വോഡഫോൺ ഐഡിയ നിഷേധിച്ചിട്ടുണ്ട്. ഇളവുണ്ടായേക്കുമെന്ന സൂചന ഇന്നലെ ആദ്യം വോഡഫോൺ ഐഡിയ ഓഹരിക്ക് നേട്ടമായിരുന്നു.
∙ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപസ്ഥാപനമായ എച്ച്ഡിബി ഫിനാൻഷ്യലിന്റെ 12,500 കോടി രൂപയുടെ ഐപിഒ ഇന്നാരംഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി ഐപിഒയായിണിത്. 2,500 കോടി രൂപയുടേത് മാത്രമാണ് പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ).
10,000 കോടി രൂപയുടെ ഓഹരികളും വിൽക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കാണ്. അതായത് 2,500 കോടി രൂപ മാത്രമേ ഐപിഒ വഴി എച്ച്ഡിബിക്ക് മൂലധനാവശ്യത്തിന് ലഭിക്കൂ. 10,000 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്കിന് ലഭിക്കും. 700-740 രൂപയാണ് പ്രൈസ്ബാൻഡ്. ഗ്രേ മാർക്കറ്റ് വില (അനൗദ്യോഗിക വിപണി) 1,250 രൂപയ്ക്കുമേലാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)