
അജയ് നിലമ്പൂരിലെത്തിയത് ‘തോക്കുസ്വാമി’ക്കൊപ്പം; മരണം നിലമ്പൂർ ഫലപ്രഖ്യാപനത്തിന്റെ തലേന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ വികെ റോഡിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാർ (26) മരിച്ചു. മൈസൂരുവിൽ ബിബിഎ വിദ്യാർഥിയാണ്. പൊലീസ് പറയുന്നത്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവിൽനിന്ന് അജയ്യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദയ്ക്കാെപ്പം (തോക്കുസ്വാമി) 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. 21ന് അജയ്യും കൂട്ടുകാരും ഭദ്രാനന്ദയ്ക്കൊപ്പം ചേർന്നു.
അന്നു രാത്രി 11.45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയിൽനിന്ന് അജയിനെ സുഹൃത്തുക്കൾ ചേർന്നു ഭദ്രാനന്ദയുടെ മുറിയിലാക്കുന്നതു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കൾ വണ്ടൂരിലേക്കു തിരിച്ചുപോയി. പിന്നാലെ, പുലർച്ചെ രണ്ടോടെയാണു മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണത്. ലോഡ്ജിലെ ജീവനക്കാർ ആംബുലൻസിൽ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് എത്തി വിളിച്ചുണർത്തിയപ്പാേഴാണു ഭദ്രാനന്ദ അപകടവിവരം അറിയുന്നതെന്നു പറയുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഭദ്രാനന്ദയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ കെ.രതീഷ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വലിയവളപ്പിൽ ദിനേശൻ ആണ് അജയ്കുമാറിന്റെ പിതാവ്. മാതാവ്: ഷീബ. സഹോദരൻ: അർജുൻ.