
പ്രധാന ഉദ്യോഗസ്ഥർ ആരും എത്തുന്നില്ല; കലക്ടറുടെ വാക്കിനും പുല്ലുവിലയോ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ വിവിധ വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതു ചൂണ്ടിക്കാട്ടി കലക്ടർ നിർദേശം നൽകിയിട്ടും പുനലൂർ താലൂക്ക് വികസന സമിതിയിൽ ആരും എത്തുന്നില്ലെന്നു പരാതി. പുനലൂർ നഗരസഭയും തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ പഞ്ചായത്തുകളും ചേർന്ന പ്രദേശങ്ങളാണു പുനലൂർ താലൂക്കിൽ ഉള്ളത്. ഓരോ വികസന സമിതിയിലും എന്തൊക്കെ തീരുമാനങ്ങൾ എടുത്തു എന്നും അടുത്ത ഒരു മാസത്തിനുള്ളിൽ ആ തീരുമാനത്തിനുമേൽ എന്തു നടപടികൾ സ്വീകരിച്ചു എന്നും ഉള്ള ചോദ്യത്തിനു കൃത്യമായ മറുപടി ലഭിക്കാത്ത സ്ഥിതിയാണു നിലവിൽ.
റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മിക്കപ്പോഴും പങ്കെടുക്കുന്നുണ്ട്. മറ്റു ചില വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കാര്യത്തിലാണു വീഴ്ച. ചില വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർക്കു പകരം പലപ്പോഴും പ്രതിനിധികളെ പറഞ്ഞയക്കും. എംപിയുടെയും എംഎൽഎയുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. നഗരസഭയിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികൾ കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മറുപടി പറയേണ്ട ഉദ്യോഗസ്ഥർ മിക്കപ്പോഴും എത്താതായതോടെ ചോദ്യവുമായി എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഫലത്തിൽ വഴിപാട് പോലെയായി പുനലൂർ താലൂക്ക് വികസന സമിതിയുടെ നടത്തിപ്പ്. പലതവണ ഉദ്യോഗസ്ഥ പങ്കാളിത്തക്കുറവ് സംബന്ധിച്ചു പരാതികൾ ഉയർന്നിരുന്നതാണ്. തുടർന്നാണു കലക്ടർ വിഷയത്തിൽ ഇടപെട്ടത്. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചയാണു താലൂക്ക് വികസനസമിതി.
കഴിഞ്ഞതവണ മാത്രമാണു ദിവസത്തിനു വ്യത്യാസമുണ്ടായത്. ജൂലൈ 5നാണ് അടുത്ത വികസന സമിതി പുനലൂർ മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടക്കുക. കലക്ടർ നിർദേശം നൽകിയിട്ടും അടുത്ത വികസന സമിതി മുതൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അധികൃതർ എന്തു നടപടി സ്വീകരിക്കുന്നുവെന്നു കാത്തിരിക്കുകയാണ് ജനം.
പ്രധാന പ്രശ്നങ്ങൾ
കാട്ടുമൃഗങ്ങളുടെ ആക്രമണം അടക്കം മലയോര ഗ്രാമങ്ങളിലെ വിഷയങ്ങൾ ഒട്ടേറെയുണ്ട്. ഗ്രീൻഫീൽഡ് ഹൈവേ 45 കിലോമീറ്ററോളം പുനലൂർ താലൂക്കിലൂടെ കടന്നുപോകുന്നതിന്റെ അലൈൻമെന്റ് നിശ്ചയിക്കൽ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് സർവേ നടന്ന പ്രദേശങ്ങളിലെ താമസക്കാർക്കു ലോൺ ലഭിക്കുന്നില്ലെന്നും വസ്തുക്കൾ വിൽക്കാൻ സാധിക്കുന്നില്ലെന്നും ഉള്ള പരാതികൾ വ്യാപകമാണ്.
ഇവയൊക്കെ താലൂക്ക് വികസന സമിതികളിൽ ചോദിക്കുമ്പോൾ കൃത്യമായി ഉത്തരം പറയാൻ ആളില്ലാത്ത സ്ഥിതിയാണ്. ആദിവാസി, പട്ടികജാതി, പട്ടികവർഗ കോളനികളിലെ പ്രശ്നങ്ങൾ, കാട്ടുമൃഗങ്ങളുടെ ശല്യവും കൃഷിനാശവും സമിതികളിൽ ഉയർന്നു വരാറുണ്ട്.
ശബരിമല തീർഥാടന കാലത്തെ ക്രമീകരണങ്ങൾ, കിഴക്കൻമേഖലയിലെ തീർഥാടക ടൂറിസം സർകീട്ട്, കെഎസ്ആർടിസി, കെഎസ്ഇബി, പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, വനം, സിവിൽ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം, കൃഷി, ടൂറിസം, ആഭ്യന്തരം, കെഐപി, ജല അതോറിറ്റി, സഹകരണ വകുപ്പ് അടക്കം മിക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും താലൂക്ക് സമിതിയിൽ പോയ വർഷങ്ങളിൽ ഉന്നയിച്ചിരുന്നതാണ്. കാലേകൂട്ടി തീരുമാനമെടുക്കേണ്ട പല കാര്യങ്ങളും സമീപകാല താലൂക്ക് വികസന സമിതികളിൽ എത്തിയിട്ടില്ല.
ദേശീയപാതയിലെയും മലയോര ഹൈവേയിലെയും മൂവാറ്റുപുഴ ഹൈവേയിലും ഉള്ള വാഹനാപകടങ്ങൾ, പട്ടയം – ബഫർ സോൺ തുടങ്ങിയ വിഷയങ്ങളും ഈ താലൂക്കിൽ കൂടുതലായി ഉണ്ട്. തെന്മല ഡാം, 2 പ്രധാന കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും അതുവഴിയുള്ള ജലസേചനവും കനാൽ ശുദ്ധീകരിക്കാത്തതും പ്രധാന വിഷയങ്ങളാണ്. കർഷകരെ ബാധിക്കുന്ന ഡസൻ കണക്കിനു പ്രശ്നങ്ങൾ വേറെ.
പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കണമെന്ന കാര്യവും ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കണമെന്ന തരത്തിലുള്ള വിഷയങ്ങളും മിക്ക സമിതികളിലും ഉന്നയിക്കപ്പെടാറുണ്ട്. തെന്മല ഡാമിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനു മണൽ നീക്കം, ശുദ്ധജല വിതരണം മുടങ്ങുന്നതും വൈദ്യുതി മുടങ്ങുന്നതും ബസുകൾ മുടങ്ങുന്നതും ഉൾപ്പെടെ പരാതികളും ഇടയ്ക്കിടെ സമിതിയിൽ ഉയരും.
താലൂക്കിലെ നഗരങ്ങളിലും പട്ടണങ്ങളിലും തെരുവുവിളക്കുകൾ ഇല്ലാത്ത പ്രശ്നങ്ങളും മോഷണ പരമ്പരയും സ്കൂളുകളുടെ പരിസരത്തെ ലഹരി വ്യാപനവും മുൻവർഷങ്ങളിലെ സമിതികളിലെ സ്ഥിരം ചർച്ചാവിഷയങ്ങൾ ആയിരുന്നു.