
കലക്ടറേ… ദേശീയപാത കണ്ട് മതിയായില്ലേ? ജീവനോടെ വീടുകളിലെത്തിയാൽ ഭാഗ്യം; ഇപ്പം ശര്യാക്കോ…!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ജില്ലയുടെ കലക്ടറേ, ഇതൊന്നു കാണണം. ഈ വഴികളിലൂടെ പോകുന്നവർ ജീവനോടെ വീടുകളിലെത്തിയാൽ ഭാഗ്യം എന്നേ കരുതാനാകൂ. അപകടകരമായ കുഴികൾ മാത്രമായി റോഡ് മാറിയിട്ടും പരിഹരിക്കാനറിയാത്തവരെ ദേശീയപാതയിലെ കോടിക്കണക്കിനു രൂപയുടെ കരാർ ഏൽപിച്ചത് തെറ്റായ തീരുമാനമെന്ന് നാട്ടുകാർ മുഴുവൻ പറയുമ്പോഴും അവരെക്കൊണ്ട് പരിഹാര നടപടികൾ ചെയ്യിപ്പിക്കാൻ കലക്ടർക്കുമാകുന്നില്ല എന്നതാണു സ്ഥിതി. 5 മാസമായി പലവട്ടം ഉന്നതതല യോഗങ്ങളിൽ ‘ഇപ്പം ശര്യാക്കിത്തരാം’ എന്നു വീമ്പിളക്കി മടങ്ങുന്നതല്ലാതെയും കുഴികളുടെ എണ്ണം കൂട്ടിയതും റോഡ് പാടം പോലെയാക്കിയതുമല്ലാതെയും എന്താണിവിടെ നടന്നത് എന്നാണു ജനം ചോദിക്കുന്നത്.
കലക്ടർ നാളെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിപ്പ് എത്തിയതോടെ ദേശീയപാതയിലും ബദൽ റോഡുകളിലും തിരക്കിട്ടു കുഴിയടയ്ക്കാൻ ശ്രമമുണ്ടായെങ്കിലും അവയൊന്നും കാര്യമായി ഫലം ചെയ്യുന്നില്ല. മുരിങ്ങൂരിൽ പടിഞ്ഞാറെ ഭാഗത്തെ ബദൽ റോഡ് ഉഴുതിട്ട പാടം പോലെ കിടക്കുകയാണ്. പശ പോലത്തെ ചെളിയിൽ വാഹനങ്ങൾ താഴുന്നു. ഇരുചക്രവാഹന യാത്രികർ പലരും താഴെ വീഴുന്നു. ദേഹത്തും വസ്ത്രങ്ങളിലും ചെളി നിറയുന്നു. കിഴക്കുവശത്തെ ബദൽ റോഡിലാകട്ടെ നൂറുകണക്കിനു കുഴികളാണ്. ഈ കുഴികളിലും ‘ചെളിപ്പാടത്തും’ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും അവസ്ഥ ദയനീയമാണ്.
പെരുമ്പിയിൽ വൻ കുഴികളും ടാറിങ് മുഴച്ചുപൊന്തിയ സ്ഥിതിയും തുടർ അപകടങ്ങൾക്കു വഴിയൊരുക്കുകയാണ്. ചിറങ്ങരയിലും കൊരട്ടിയിലും റോഡിന്റെ സ്ഥിതി പരമശോചനീയമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സമാന്തരപാതകളും തകർന്നനിലയിലാണ്. ഇടുങ്ങിയ ബദൽ റോഡിലും അതിലെ കുഴികളിലും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ടിവരുന്നത് ആംബുലൻസുകൾ അടക്കമുള്ള അടിയന്തരസേവന വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ്.
കലക്ടറുടെ പരിശോധന 24ലേക്ക് മാറ്റി
ദേശീയപാതയിലെ ചാലക്കുടി താലൂക്കിലെ പ്രദേശങ്ങളിൽ കലക്ടർ അർജുൻ പാണ്ഡ്യൻ, റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 23ന് നടത്താനിരുന്ന സന്ദർശനം 24ലേക്കു മാറ്റിയതായി കലക്ടർ അറിയിച്ചു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവരടക്കമുള്ള ജനപ്രതിനിധികളും ഒപ്പമുണ്ടാകും.