
നാട് കാടാക്കി പന്നിയും മയിലും കുരങ്ങും; പുരയിടങ്ങളിലും കൃഷിയിടങ്ങളിലും ഒന്നും നടാനാവാത്ത അവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ നാട്ടിലിറങ്ങി സ്വൈരവിഹാരം നടത്തുന്ന പന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യത്തിൽ പൊറുതിമുട്ടി ജനം. പന്നിക്കൂട്ടങ്ങളുടെ കാഴ്ച ഇപ്പോൾ പകൽ പോലും പതിവാണ്. പുരയിടങ്ങളിലും കൃഷിയിടങ്ങളിലും കിഴങ്ങുവിളകൾ ഒന്നും നടാനാവാത്ത അവസ്ഥയാണ്. വലിയ വാഴകൾ പോലും കുത്തിമറിച്ചിടും.അങ്ങാടിയോടു ചേർന്ന പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പകൽ വണ്ടൂർ മഞ്ചേരി റോഡിലെ തൊണ്ടിവളവിൽ മരാളിക ബഷീറിന്റെ വീട്ടുമുറ്റത്തു വരെ പന്നിക്കൂട്ടമെത്തി നാശമുണ്ടാക്കി.
അടുത്തിടെ വണ്ടൂർ കൂരിക്കുണ്ട് ബൈപാസിനു സമീപം പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് നടുവത്ത് സ്വദേശി ബിനു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലാണ്. തോട്ടങ്ങളോടു ചേർന്ന റോഡുകളിൽ രാത്രി ബൈക്കുകളിൽ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. റോഡ് മുറിച്ചു പായുന്ന പന്നിക്കൂട്ടം വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാകും.
കൂട്ടത്തോടെയെത്തുന്ന മയിലുകളുടെ ശല്യവും കൂടി. വണ്ടൂർ മേലേമഠം, ഷാരിയിൽ, തിരുവാലി വാളോറിങ്ങൽ, പുന്നപ്പാല, പോരൂർ പൂത്രക്കോവ് ഭാഗങ്ങളിലെല്ലാം മയിൽ കർഷകരുടെ ഉറക്കം കെടുത്തുകയാണ്. പറമ്പുകളിൽ നടുന്ന വിളകളുടെ നാമ്പുപോലും ബാക്കിവയ്ക്കാതെ മയിൽ കൊത്തിത്തിന്നും. പച്ചക്കറികൾ ഒന്നും നടാനാവാത്ത അവസ്ഥയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാശം വിതയ്ക്കും. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ പരിസരം, തണ്ടുപാറ, നരിമടയ്ക്കൽ ഭാഗങ്ങളിലെല്ലാം കുരങ്ങുകളുടെ ശല്യവും വർധിച്ചിട്ടുണ്ട്. നാളികേരത്തിനു വിലയുണ്ടെങ്കിലും ഒന്നുപോലും ബാക്കിവയ്ക്കാതെ കുരങ്ങുകൾ നശിപ്പിക്കുകയാണ്. തെങ്ങിൻതോട്ടങ്ങളിലെല്ലാം ഇങ്ങനെ വീണു കിടക്കുന്ന നൂറുകണക്കിനു കരിക്കുകൾ കാണാം.