
ഇസ്രയേലിന് സൈനിക സാമഗ്രികൾ നൽകരുതെന്ന് ഇറാൻ; ഇറാനെ ആക്രമിച്ചാൽ യുഎസ് കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ ∙ സൈനിക സാമഗ്രികൾ നൽകരുതെന്നും ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തിൽ കക്ഷിയായി കണക്കാക്കുമെന്നും മറ്റു രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. ഇസ്രയേലിന് സൈനിക സാമഗ്രികൾ നൽകുന്നവർ ഇറാന്റെ ലക്ഷ്യമായി മാറുമെന്നും മുന്നറിയിപ്പ് നൽകി.
ഇസ്രയേലിനൊപ്പം പങ്കുചേർന്ന് ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് ചരക്കു കപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കുമെതിരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീയാണ് യുഎസിന് മുന്നറിയിപ്പ് നൽകിയത്.
അതേസമയം, ഹിസ്ബുല്ല മേധാവിയായിരുന്ന ഹസൻ നസ്റല്ലയുടെ സുരക്ഷാമേധാവി അബു അലി ഖലീലിനെ ഇറാനിൽ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിലാണു നസ്റല്ല കൊല്ലപ്പെട്ടത്. വർഷങ്ങളായി പൊതുപരിപാടികളിൽ നസ്റല്ലയുടെ നിഴലായിരുന്നു ഖലീൽ.
ഇറാൻ സേനയിലെ മുതിർന്ന കമാൻഡറായ സഈദ് ഇസാദി കൊല്ലപ്പെട്ടു. റവല്യൂഷനറി ഗാർഡിന്റെ (ഐആർജിസി) ഭാഗമായ കുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ മേധാവിയായ ഇസാദിയും ഭാര്യയും ഇറാൻ നഗരമായ ഖുമിൽ പാർപ്പിട സമുച്ചയത്തിലെ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കുദ്സ് ഫോഴ്സിലെ ആയുധവിഭാഗം കമാൻഡറായ ബഹ്നം ഷഹ്രിയാരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായും ഇസ്രയേൽ പറഞ്ഞു. ഷഹ്രിയാരി കാറിൽ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്.
നേരത്തെ, ഇറാനിലെ ഇസ്ഫഹാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആണവനിലയത്തിനു കേടുപറ്റി. രണ്ടാംതവണയാണ് ഈ ആണവകേന്ദ്രത്തിൽ ബോംബിടുന്നത്. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ തുടർന്നു. ടെൽ അവീവിൽ അടക്കം ഇസ്രയേൽ നഗരങ്ങളിൽ പലവട്ടം മുന്നറിയിപ്പു സൈറൺ മുഴങ്ങി.