
ഒരു ബോംബിനകത്ത് രണ്ടായിരത്തോളം ചെറുബോംബുകൾ; പൊട്ടാതിരുന്നാൽ അതീവമാരകം: എന്താണ് ക്ലസ്റ്റർ ബോംബുകൾ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജറുസലം∙ ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 19ന് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലേക്ക് ഒരു ക്ലസ്റ്റർ ബോംബെങ്കിലും പ്രയോഗിച്ചതായാണ് ഇസ്രയേൽ പ്രതിരോധ സേന പറയുന്നത്. നിലവിലെ സംഘർഷത്തിൽ ആദ്യമായാണ് ഇത്തരം ബോംബ് ഉപയോഗിക്കുന്നത്. മനുഷ്യന് ഏറെ ദോഷം ചെയ്യുന്നതാണ് ക്ലസ്റ്റർ ബോംബുകൾ.
∙ എന്താണ് ക്ലസ്റ്റർ ബോംബ്?
ഒട്ടേറെ ചെറുബോംബുകൾ അടങ്ങിയവയാണു ക്ലസ്റ്റർ ബോംബ്. കരയിൽനിന്നോ സമുദ്ര ഉപരിതലത്തിൽനിന്നോ ആകാശത്തുനിന്നോ പ്രയോഗിക്കാം. ലക്ഷ്യത്തിലെത്തുംമുൻപു പൊട്ടി ഉള്ളിലുള്ള ചെറുബോംബുകൾ ചിതറിത്തെറിക്കും. വലിയൊരു പ്രദേശത്ത് ഭീകരമായ നാശനഷ്ടമുണ്ടാക്കാൻ കഴിയും. ഒരു ക്ലസ്റ്റർ ബോംബിനകത്ത് രണ്ടായിരത്തോളം ചെറുബോംബുകൾവരെ ഉണ്ടാകാറുണ്ട്. ഇവ ബോംബ്ലെറ്റുകൾ എന്നറിയപ്പെടുന്നു. ആക്രമണശേഷം ഈ ബോംബ്ലെറ്റുകളിൽ 40% വരെ പൊട്ടാതെ അവശേഷിക്കാറുണ്ട് എന്നതും വലിയ ഭീഷണിയാണ്. കുഴിബോംബുകൾക്കു സമാനമായി അവശേഷിക്കുന്ന ഇവ മനുഷ്യർക്കും ജീവജാലങ്ങൾക്കും പിന്നീടു മാരകമായിത്തീരും.
ഇങ്ങനെ പൊട്ടാതെ അവശേഷിക്കുന്ന ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുകയെന്നതു ഭാരിച്ച ചെലവുള്ള കാര്യമാണ്. യുദ്ധംമൂലം തകർന്ന രാജ്യങ്ങൾക്ക് അത് എളുപ്പമാവില്ല. രണ്ടാം ലോക മഹായുദ്ധകാലത്താണു ക്ലസ്റ്റർ ബോംബുകളുടെ മാരകശേഷി ലോകം ആദ്യമറിയുന്നത്. തുടർന്നു വിയറ്റ്നാം, ഗൾഫ് യുദ്ധങ്ങളിലും സെർബിയ, ചെച്നിയ, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ സംഘർഷങ്ങളിലും ക്ലസ്റ്റർ ബോംബുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പൊട്ടാതെ അവശേഷിക്കുന്ന ക്ലസ്റ്റർ ബോംബിന്റെ ഇരകളിൽ 94% സാധാരണക്കാരും അതിൽത്തന്നെ 40% കുട്ടികളുമാണ്.
2008ലെ കൺവൻഷൻപ്രകാരം 123 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിർമാണവും ഉപയോഗവും കൈമാറ്റവും നിരോധിച്ചിട്ടുണ്ട്. പക്ഷേ, അമേരിക്കയും റഷ്യയും യുക്രെയ്നും ഈ കൺവൻഷനിൽ ഒപ്പുവച്ചിട്ടില്ലാത്തിനാൽ ഇവയുടെ കൈമാറ്റത്തിനോ ഉപയോഗത്തിനോ വിലക്കില്ല. വിയറ്റ്നാം യുദ്ധസമയത്ത് ലാവോസിൽ 26 കോടി ക്ലസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചെന്നാണു കണക്ക്. നിർവീര്യമാക്കാതെ ശേഷിച്ച ക്ലസ്റ്റർ ബോംബ് പൊട്ടി 11,000 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.