ഇറാൻ തൊടുത്ത മിസൈലേറ്റ് ടെൽ അവീവിലെ ഇസ്രയേൽ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നത് ഇന്നു രാവിലെ. എന്നിട്ടും പ്രവർത്തിച്ച ഓഹരി വിപണി കുതിച്ചുകയറിയത് വൻ നേട്ടത്തിൽ. ഇന്നു 4.7% ഉയർന്ന ടിഎ-125 സൂചിക തുടർച്ചയായ 5-ാം ദിവസമാണ് നേട്ടം കുറിച്ചത്. 

ഈ വർഷം ഇതുവരെ 16 ശതമാനവും മുന്നേറിയ സൂചിക, യുഎസിന്റെ എസ് ആൻഡ് 500 സൂചികയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എസ് ആൻഡ് പി500ന്റെ 2025ലെ ഇതുവരെയുള്ള നേട്ടം 2 ശതമാനത്തിലും താഴെ മാത്രം. നിലവിൽ കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരത്തിലുമാണ് ഇസ്രയേൽ ഓഹരി വിപണിയുള്ളത്. 

പിന്മാറ്റത്തിന് ഇരുകൂട്ടരും തയാറാകാത്ത വിധം പരസ്പരം മിസൈൽ ആക്രമണം ശക്തമാകുന്നതാണ് ഇറാൻ-ഇസ്രയേൽ സംഘർഷത്തിലെ കാഴ്ച. തെക്കൻ ഇസ്രയേലിലെ ഒരു ആശുപത്രിക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുമുണ്ട്. ഇറാൻ ഇതിനു വലിയ വില നൽകേണ്ടിവരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.

എന്നാൽ, ഇസ്രയേലി ഓഹരി നിക്ഷേപകരെ സംഘർഷം ബാധിച്ചിട്ടില്ലെന്ന വിധമാണ് വിപണിയുടെ ഉയർച്ച. ഇറാനുമായി സംഘർഷം ആരംഭിച്ചശേഷം മാത്രം ഇതുവരെ ടിഎ-125 സൂചിക 14% ഉയർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Israel Stock Exchange jumps 4 percent to hit 52 week high amid Iran’s attack on stock exchange building.