
ഉപതിരഞ്ഞെടുപ്പിലെ പാറ്റേൺ ആവർത്തിക്കുമോ? പ്രതികൂല കാലാവസ്ഥയും വിദേശ കുടിയേറ്റവും വില്ലൻ; നിലമ്പൂരിൽ 70 കടക്കുമോ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോളിങ് ഉയരുമോ? മുന്നണികൾ ആശങ്കയോടെ കാത്തിരിക്കുന്നു. ഇന്ന് 12 മണിയോടെ 41% പോളിങ് രേഖപ്പെടുത്തി. ഇതുവരെ വോട്ടർമാരുടെ മൂന്നിലൊന്നു ബൂത്തിലെത്തി.
പ്രതികൂല കാലാവസ്ഥ, വോട്ടർമാരുടെ വിദേശ കുടിയേറ്റം, അടുത്ത പൊതുതിരഞ്ഞെടുപ്പിന് ഇനിയും എട്ടു മാസം മാത്രം ബാക്കി, രാജിവച്ച സിറ്റിങ് എംഎൽഎ വീണ്ടും മത്സരിക്കുന്നു എന്നീ ഘടകങ്ങൾ പോളിങ്ങിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. എന്നാൽ മുന്നണികളുടെ രണ്ടാഴ്ച നീണ്ടുനിന്ന തീവ്രപ്രചാരണ പരിപാടികൾ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ കാരണമാകും. കൂടാതെ, മണ്ഡലത്തെ നേരിട്ടു ബാധിക്കുന്ന വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങളുടെ തീവ്രത കൂടുതൽ വോട്ടർമാരെ ബൂത്തിലെത്തിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ സംസ്ഥാനത്തു നടന്ന നിയമസഭാ, ലോക്സഭാ പൊതുതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനത്തിൽ ഇടിവ് അനുഭവപ്പെടുന്നുണ്ട്. നിലമ്പൂരിൽ 2021ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ 76.60% പേരാണ് ബൂത്തിലെത്തിയത്. എന്നാൽ, പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ രേഖപ്പടുത്തിയത് 61.46% വോട്ടു മാത്രമാണ്. ഇത് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ 15% കുറവാണ്. ഈ വലിയ അന്തരം പ്രിയങ്ക ഗാന്ധി വിജയം ഉറപ്പാക്കി മത്സരിച്ചപ്പോൾ എതിർപാളയത്തിലെ നിസംഗത മൂലമാണെന്നു പറയാം. 2024ലെ ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ 71.28% വോട്ടാണ് പോൾ ചെയ്തത്. ഇതു നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 5% കുറവാണ്.
കഴിഞ്ഞ നിയമസഭാ പൊതുതിരഞ്ഞെടുപ്പിനുശേഷം തൃക്കാക്കര, പുതുപ്പള്ളി, ചേലക്കര, പാലക്കാട് എന്നീ നാലിടത്താണ് സംസ്ഥാനത്ത് ഉപതിരഞ്ഞടുപ്പുകൾ നടന്നത്. എല്ലായിടത്തും പോളിങ്ങിൽ കുറവുണ്ടായി. തൃക്കാക്കരയിൽ 70.36 ശതമാനത്തിൽനിന്ന് 68.75% ആയി കുറഞ്ഞു. പുതുപ്പള്ളിയിൽ 74.84 ശതമാനത്തിൽനിന്ന് 74.21% ആയി. പാലക്കാട്ട് 75.27 ശതമാനത്തിൽനിന്ന് 70.41% ആയി. ചേലക്കരയിൽ 77.28 ശതമാനത്തിൽനിന്ന് 72.66% ആയി കുറഞ്ഞു. ശരാശരി മൂന്നു ശതമാനത്തിന്റെ കുറവ് ഉപതിരഞ്ഞെടുപ്പിലുണ്ടായി. അതുകൊണ്ട് ഇത്തവണ നിലമ്പൂരിലും പോളിങ് കുറയാനാണു സാധ്യത. ഇവിടെ പോളിങ് 70 ശതമാനത്തോട് അടുത്തു നിൽക്കാനാണു സാധ്യതയെന്നു വിലയിരുത്തപ്പെടുന്നു.
ഇതുവരെ നിലമ്പൂരിൽ 16 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നു. മൂന്നുതവണ മാത്രമാണ് പോളിങ് 80 ശതമാനത്തിനു മുകളിലെത്തിയത്. 1980 ഉപതിരഞ്ഞെടുപ്പ് (81.40% ) , 1987 (83.15% ), 2006 (80.05% ) വർഷങ്ങളിലാണ് മികച്ച പോളിങ് രേഖപ്പെടുത്തിയത്. 1987ലാണ് ഏറ്റവും മികച്ച പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് 1970ൽ – 61.94% മാത്രം. നിലമ്പൂരിൽ മുൻപു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പോളിങ്ങാണു ദൃശ്യമായത്. 1970ൽ 73.59 ശതമാനവും 1980ൽ 81.40 ശതമാനവും. ഇതുവരെയുള്ള നിലമ്പൂരിലെ 16 നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ശരാശരി പോളിങ് 75.14% ആണ്.