
മന്ത്രി പറഞ്ഞിട്ടും നടപടിയില്ല; വൈദ്യുതത്തൂണുകൾ മാറ്റിയില്ല: മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടിക്കാട് ∙ മണ്ണുത്തി– വടക്കഞ്ചേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാനുള്ള നിർദേശം നടപ്പിലായില്ല. 17ന് ദേശീയപാത അതോറിറ്റിയോട് പണം അടയ്ക്കാനാണ് നേരത്തെ സ്ഥലം സന്ദർശിച്ച മന്ത്രി കെ.രാജനും കലക്ടറും നിർദേശിച്ചിരുന്നത്. എന്നാൽ കെഎസ്ഇബി എസ്റ്റിമേറ്റ് തയാറാക്കി നൽകാത്തതിനെത്തുടർന്നു ദേശീയപാത അതോറിറ്റിക്കു പണമടയ്ക്കാനായില്ല.
എസ്റ്റിമേറ്റ് തയാറാക്കിയതായും ഉദ്യോഗസ്ഥരുടെ അസൗകര്യം കാരണം നൽകാനായില്ലെന്നും കെഎസ്ഇബി അധികൃതർ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. മുടിക്കോട് സെന്ററിൽ ക്ഷേത്രത്തിനു സമീപം പാലക്കാട് പാതയ്ക്കു വീതികൂട്ടി ഈ ഭാഗത്തു 2 വരി ഗതാഗതം ഒരുക്കുന്നതിനാണ് കെഎസ്ഇബിയോട് വൈദ്യുതത്തൂണുകൾ മാറ്റാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
അതേസമയം, ഇപ്പോൾ മണ്ണുനിറയ്ക്കുന്നതിനുള്ള പാർശ്വഭിത്തിയായി ഒരുക്കിയിട്ടുള്ള കോൺക്രീറ്റ് തൂണുകളിൽ ചിലത് എടുത്തുമാറ്റി ഈ ഭാഗത്ത് വീതികൂട്ടുന്നതിനാണ് നീക്കം. മുടിക്കോട് ഭാഗത്ത് രണ്ടുവരിയിലായി ഗതാഗതം ക്രമീകരിക്കാനായാൽ ഗതാഗതക്കുരുക്ക് കുറയുമെന്നാണു പ്രതീക്ഷ. തുടർച്ചയായി ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന സാഹചര്യത്തിലാണു മന്ത്രി കെ.രാജനും കലക്ടർ അർജുൻ പാണ്ഡ്യനുമുൾപ്പെടെയുള്ളവർ മുടിക്കോടും കല്ലിടുക്കിലും അടിയന്തര ഇടപെടൽ നടത്തിയത്.
കുരുക്ക് ചൊവ്വാഴ്ചയും
ദേശീയപാതയിൽ മുടിക്കോടും കല്ലിടുക്കിലും ചൊവ്വാ വൈകിട്ട് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ കല്ലിടുക്ക് മുതൽ പത്താംകല്ല് വരെയും പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട് മുതൽ ആറാംകല്ല് വരെയും ഒന്നരമണിക്കൂറോളം ഗതാഗതക്കുരുക്ക് തുടർന്നു. വാഹനങ്ങളുടെ തിരക്ക് വർധിച്ച സമയത്താണു കുരുക്കുണ്ടായത്. കല്ലിടുക്കിലും മുടിക്കോടും റോഡ് തകർന്ന ഭാഗങ്ങളിൽ കൽപൊടി നിരത്തി കുഴികളടച്ചു.