
തിരഞ്ഞെടുപ്പ് ചതുരംഗത്തിലെ വി.ഡി. സതീശൻ ടച്ച്; നിലമ്പൂർ പിടിക്കാൻ നടത്തിയത് കളം അറിഞ്ഞുള്ള പോരാട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പഠിപ്പിക്കാനൊരു സർവകലാശാല തുടങ്ങിയാൽ വൈസ് ചാൻസലറാകാൻ എന്തു കൊണ്ടും യോഗ്യനാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പു പ്രവർത്തനമെന്നാൽ ആൾക്കൂട്ടവും ആരവവും മാത്രമല്ല, ചെസ് മത്സരം പോലെ കണക്കുകൂട്ടി കരുക്കൾ നീക്കേണ്ട ‘സീരിയസ് ഗെയിം’ ആണെന്നു ഉറച്ചു വിശ്വസിക്കുന്നയാൾ. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വെന്നിക്കൊടി നാട്ടിയപ്പോൾ അതിനു പിന്നിൽ കണിശനിലപാടുകളുടെ വി.ഡി. ടച്ചുണ്ടായിരുന്നു. നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് നടത്തുന്ന പടപ്പുറപ്പാടിന്റെ അമരത്തും സതീശനുണ്ട്; ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നീങ്ങുന്ന ടീം യുഡിഎഫിന്റെ നായക വേഷത്തിൽ.
ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനാണെങ്കിലും പ്രവർത്തന ശൈലിയിൽ സതീശനു ചായ്വ് ഇടത്തോട്ടാണ്. കോൺഗ്രസിനു അത്ര പരിചിതമല്ലാത്ത കാർക്കശ്യവും കണിശതയുമാണു മുഖമുദ്ര. കതിരിൽ കൊണ്ടു പോയി വളംവയ്ക്കുന്ന ഏർപ്പാടില്ല. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതു മുതൽ ഇടപെടലുണ്ടാകും. നിലമ്പൂരിലും അതിനു മാറ്റമുണ്ടായില്ല. ബൂത്ത് തലത്തിലെ പ്രവർത്തനത്തിൽ വരെ കണ്ണെത്തുന്നു. പോരായ്മയുണ്ടെങ്കിൽ ചുമതലക്കാരനു വിളിയെത്തും. സ്വരത്തിൽ കടുപ്പമുണ്ടാകും. ഏൽപിച്ച കാര്യം ഭംഗിയായി ചെയ്തവരെ അഭിനന്ദിക്കുന്നതിലും പിശുക്ക് കാണിക്കാറില്ല. ദിവസം തീരുന്നതിനു മുൻപേ അവരുടെ മൊബൈലിൽ വിഡിയുടെ നമ്പർ തെളിയും.
കരുണാകരന്റെ കണ്ണിറുക്കിച്ചിരിയും എ.കെ.ആന്റണിയുടെ വാചാല മൗനവും ഉമ്മൻ ചാണ്ടിയുടെ വിശാലതയും ശീലമായ കോൺഗ്രസിൽ അയവില്ലാത്ത വി.ഡി.ശൈലി ചെലവാകുമോ?. പഞ്ചസാരയിട്ട ചായ കുടിച്ചു ശീലമായവർ വിത്തൗട്ടിലേക്കു മാറുമ്പോഴുള്ള രസക്കേടുണ്ടായിരുന്നുവെന്നു കോൺഗ്രസുകാർ പോലും സമ്മതിക്കും. എന്നാൽ, വിഡിയുടെ വാക്കും മുതുനെല്ലിക്കയും ആദ്യ കയ്ക്കും പിന്നീട് മധുരിക്കുമെന്നു പലരും ഉൾക്കൊണ്ടെന്നു വേണം കരുതാൻ. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം ഏൽപിച്ച ജോലി ചെയ്യാത്തതിനു പലരും വഴക്കു കേട്ടു. നിലമ്പൂരിൽ ഇതുവരെ ആരോടും സ്വരം കടുപ്പിക്കേണ്ടിവന്നില്ലെന്നു സതീശന്റെ സാക്ഷ്യം. പ്രചാരണത്തിന്റെ മുന്നണിയിലിറങ്ങി അരങ്ങു തകർക്കുയല്ല, അണിയറയിൽ വിജയചേരുവയൊരുക്കുന്ന സംവിധായകന്റെ റോളിലാണു നിലമ്പൂരിൽ പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് ഇത്തരം സംവിധായകരുടെ കൂടി കലയാണല്ലോ?.
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ അനുഭവം തന്നെയാണു സതീശൻ പഠിച്ച ആദ്യ തിരഞ്ഞെടുപ്പു പാഠം. കമ്യൂണിസ്റ്റ് ചായ്വുള്ള പറവൂരിൽ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിയോടെയായിരുന്നു തുടക്കം. വാശിയിൽ ആർക്കും പിന്നിലല്ലാത്ത അണികളുടെ വിഡിഎസ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2001ൽ വിജയം. ഇതിപ്പോൾ തുടർച്ചയായ 5–ാം തവണയാണു പറവൂർ എംഎൽഎയായി വി.ഡി.സതീശനെന്ന പേര് തെളിയുന്നത്. അൻവറെന്ന ഒറ്റക്കൊമ്പനെ മെരുക്കിയ അരിങ്ങോടരെന്നു കോൺഗ്രസുകാർ പുകഴ്ത്തുന്നുണ്ടെങ്കിലും അതിലൊരു റിസ്ക് ഫാക്ടറുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ആ ഉറച്ച നിലപാടിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ്.
വ്യക്തിപരമായൊരു താൽപര്യം കൂടി സതീശനു നിലമ്പൂരിലുണ്ട്. നിയമസഭാ നടപടികളിലെ ഗുരുവായി കണക്കാക്കുന്ന ആര്യാടൻ മുഹമ്മദിന്റെ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതു വൈകാരികമായൊരു വാശിയാണ്. നിലമ്പൂർ പിടിച്ചെടുത്താൽ, തുടർഭരണത്തിലേക്കുള്ള റൂട്ട് മാർച്ച് തുടങ്ങിയെന്ന എൽഡിഎഫ് അവകാശവാദത്തിന്റെ മുനയൊടിയും. 2026ലേക്ക് യുഡിഎഫിനൊരു ലോഞ്ചിങ് പാഡ്, രാഷ്ട്രീയ ഗുരുവിനുള്ള സ്മരണാഞ്ജലി, നിലപാടുകൾക്ക് ജനവിധിയുടെ ഒരു അംഗീകാര മുദ്ര. നിലമ്പൂരിലെ ഫലം പ്രതിപക്ഷ നേതാവിനു ത്രിമധുരം സമ്മാനിക്കുമോ?.