
നിലമ്പൂരിലെ പ്രചാരണം അവസാന ലാപ്പിൽ, ശക്തികേന്ദ്രങ്ങളിൽ അവസാനഘട്ട പ്രചാരണവുമായി സ്ഥാനാർഥികൾ; കലാശക്കൊട്ട് നാളെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുൻപ് പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. ഞായറാഴ്ച മുതൽ മണ്ഡലത്തിൽ ഇടവിട്ടു കനത്തുപെയ്യുന്ന മഴയ്ക്കിടെ വിവിധയിടങ്ങളിലായി നടത്തുന്ന പ്രചാരണയോഗങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണിനേതാക്കൾ കളംനിറയുകയാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23 നാണ് വോട്ടെണ്ണൽ.
താരപ്രചാരകർ നിറഞ്ഞ ‘സ്റ്റാർ സൺഡേ’ക്കു പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നിലമ്പൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണു പ്രധാന സ്ഥാനാർഥികൾ കലാശക്കൊട്ടിനെത്തുക. അതിനുമുൻപു പരസ്യപ്രചാരണത്തിനുള്ള ഓരോ മണിക്കൂറുകളും നിർണായകമാണെന്ന തിരിച്ചറിവിലാണു സ്ഥാനാർഥികൾ. വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത നിലമ്പൂരിലെ പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമാണു പ്രചാരണത്തിൽ എൽഡിഎഫ് നേതാക്കൾ പ്രധാന കുന്തമുനയാക്കുന്നത്. ഒന്ന്, രണ്ട് പിണറായി സർക്കാരുടെ വികസനനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മൂന്നാം പിണറായി സർക്കാരിലേക്കുള്ള യാത്രയ്ക്ക് നിലമ്പൂർ പിന്തുണ നൽകണമെന്ന ആവശ്യവുമായി മണ്ഡലത്തിൽ ‘മന്ത്രിപ്പട’യുടെ നേതൃത്വത്തിലും പ്രചാരണം സജീവമായുണ്ട് .
വികസനമില്ലായ്മ, വിലക്കയറ്റം, വന്യമൃഗശല്യം, ആശാസമരം, ക്ഷേമപെൻഷൻ കുടിശ്ശിക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫ് ഇതിനെ പ്രതിരോധിക്കുന്നത്. മണ്ഡലത്തെ വികസനവഴിയിലെത്തിക്കുമെന്ന ഉറപ്പുമായി ‘വികസിത നിലമ്പൂർ രൂപരേഖ’ രംഗത്തിറക്കി എൻഡിഎ നിലയുറപ്പിക്കുമ്പോൾ സ്ഥാനാർഥികളിലെ ‘ഒറ്റയാൻ’ തലയെടുപ്പോടെ ‘നിലമ്പൂരിന്റെ സ്വന്തം’ എന്ന പ്രതിച്ഛായയുമായി സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറും കളംപിടിക്കുന്നു.
‘ക്യാപ്റ്റൻ’ പിണറായിയുടെ ആവേശം
മുഖ്യമന്ത്രി ‘ക്യാപ്റ്റൻ’ പിണറായി നൽകിയ ആവേശനേതൃത്വത്തിന്റെ ചുവടുപിടിച്ച് എണ്ണയിട്ട യന്ത്രം പോലെയാണ് ഇടതുപ്രവർത്തകർ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി എം.സ്വരാജിനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാകുന്നത്. മണ്ഡലം വിവിധ ക്ലസ്റ്ററായി തിരിച്ചാണ് പ്രചാരണപ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ പ്രചാരണം കൊടിപിടിപ്പിക്കാൻ സജീവമായ ‘വാർ റൂമും’ എരിയ കമ്മിറ്റി ഓഫിസിൽ പ്രവർത്തിക്കുന്ന പ്രചാരണ കമ്മിറ്റി ഓഫിസിന്റെ ഭാഗമായുണ്ട്.
പ്രിയങ്കയുടെ ‘ബൂസ്റ്റർ’ഡോസ്
പ്രിയങ്ക ഗാന്ധി എംപി നടത്തിയ റോഡ് ഷോയിൽ ഉണ്ടായ ജനക്കൂട്ടം പകരുന്ന ആവേശത്തിന്റെ ‘ബൂസ്റ്റർ’ഡോസുമായാണ് യുഡിഎഫിന്റെ പ്രചാരണം മുന്നേറുന്നത്. കോരിച്ചൊരിഞ്ഞ മഴയിലും പ്രിയങ്കയുടെ പ്രചാരണത്തിനെത്തിയ നൂറുകണക്കിനു സ്ത്രീകൾ മണ്ഡലത്തിലെ ‘സ്ത്രീമനസ്സിന്റെ ഭൂരിപക്ഷം’ ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതാണെന്നാണ് യുഡിഎഫ് അവകാശവാദം. കുടുംബയോഗങ്ങളിലും മറ്റുമായി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പരമാവധി വോട്ടർമാരെ കണ്ട് നിലപാടും വോട്ടുമുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കൾ.
ക്രൈസ്തവ വോട്ട് ‘പ്രതീക്ഷ’
വോട്ടുറപ്പിക്കാവുന്ന കേന്ദ്രങ്ങൾ കൃത്യമായി വിലയിരുത്തി അവിടങ്ങളിൽ പ്രചാരം കേന്ദ്രീകരിക്കുന്ന രീതിയാണ് എൻഡിഎയുടേത്. കേന്ദ്രത്തിലെ എൻഡിഎ സർക്കാർ പകരുന്ന വികസന പ്രതിച്ഛായ വോട്ടുനിലയിൽ മികവുണ്ടാക്കുമെന്നും ഒപ്പം മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിൽ അനുകൂല പ്രതികരണമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് എൻഡിഎ പ്രചാരണസംഘത്തിന്റേത്.
പഠാൻ വോട്ടാകുമോ?
വോട്ടുറപ്പിക്കാവുന്ന ‘ശക്തികേന്ദ്ര’ങ്ങളിൽ മികച്ച പ്രചാരണവുമായാണ് പി.വി. അൻവറിന്റെ അനുയായികൾ മുന്നേറുന്നത്. മറ്റിടങ്ങളിൽ ‘നിശബ്ദപ്രചാരണ’മാണ് നടക്കുന്നതെന്നും ആ അടിയൊഴുക്കുകൾ വോട്ടെണ്ണൽ ദിനത്തിൽ വ്യക്തമാകുമെന്നുമുള്ള അവകാശവാദത്തിലാണ് അൻവറിനൊപ്പമുള്ള പ്രവർത്തകർ. ഞായറാഴ്ച മഴയത്തും തൃണമൂൽ നേതാവും മുൻക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ എംപി നടത്തിയ റോഡ് ഷോയ്ക്ക് ലഭിച്ച ആവേശപിന്തുണയാണ് അവർ ഇതിന് ഉയർത്തിക്കാട്ടുന്നത്. എന്നാൽ ആ ആവേശകൂട്ടായ്മയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും മണ്ഡലത്തിനു പുറത്തു നിന്നെത്തിയ അൻവർ ആരാധകരാണെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നുമുള്ള നിലപാടാണ് ഇടതുവലതു മുന്നണികളുടേത്.
സ്വരാജിനായി മന്ത്രിമാർ; ഷൗക്കത്തിനായി ഘടകകക്ഷി നേതാക്കൾ
‘സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ’ എന്ന മുദ്രാവാക്യവുമായി 30 കേന്ദ്രങ്ങളിൽ മഹാകുടുംബ സദസ്സുകളാണ് എൽഡിഎഫ് തിങ്കളാഴ്ച പദ്ധതിയിടുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ചന്തക്കുന്ന്, ചുങ്കത്തറ എന്നിവിടങ്ങളിൽ സംസാരിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, ഘടകകക്ഷി നേതാക്കൾ, പത്തു മന്ത്രിമാർ എന്നിങ്ങനെ മണ്ഡലത്തിലുടനീളം തിങ്കളാഴ്ചത്തെ പ്രചാരണം എൽഡിഎഫ് ലക്ഷ്യമിടുന്നു. വഴിക്കടവ് മുതൽ നിലമ്പൂർ വരെ എൽഡിവൈഎഫ് നടത്തുന്ന റോഡ് ഷോയിലാകും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പ്രചാരണത്തിനായി രംഗത്തുളളത്.
ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളാണ് തിങ്കളാഴ്ച മണ്ഡലത്തിൽ സജീവമാകുന്നത്. മൂത്തേടം പഞ്ചായത്തിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് തിങ്കളാഴ്ച ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണം.
കോൺഗ്രസ് -ജമാഅത്തെ ഇസ്ലാമി, സിപിഎം- പിഡിപി രാജ്യദ്രോഹ സഖ്യത്തിനെതിരെ എൻഡിഎ നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടത്തുന്ന ദേശരക്ഷാ സദസ്സാണ് തിങ്കളാഴ്ച എൻഡിഎയുടെ പ്രധാനപരിപാടി. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ പി. കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, ഉപാധ്യക്ഷരായ ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മുനമ്പം സമര സമിതി നേതാക്കളും തിങ്കളാഴ്ച പ്രചാരണത്തിനായി നിലമ്പൂരിലുണ്ട്. എടക്കര പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ തിങ്കളാഴ്ചത്തെ പര്യടനം.