
സ്വന്തം ലേഖകൻ
കൊല്ലം: ഗുരുതര ശ്വാസംതടസ്സംമൂലം ആശുപത്രിയിലെത്തിച്ച ഗൃഹനാഥനെ പടികയറ്റിച്ചു പാതിവഴിയിൽ വീണ് മരിച്ച സംഭവം. രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് പൂട്ടിയിട്ടതുമൂലം ആണ് രോഗിയ്ക്ക് പടി കയറേണ്ടി വന്നത്.
നടപടി നേരിട്ട ജീവനക്കാരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല.
സംഭവവുമായി ബന്ധപ്പെട്ട് കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.
ഇഞ്ചക്ഷൻ നൽകി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. എന്നാൽ കിടക്കയില്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവിൽ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു. പടികയറുന്നതിനിടയിൽ പാതിവഴിയിൽ കുഴഞ്ഞ് തന്റെ കൈയിലേക്ക് വീണ് മരിക്കുകയായിരുന്നു.
സ്ട്രക്ച്ചറോ വീൽച്ചെയറിലോ കൊണ്ടുപോകാൻ റാമ്പ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും മകൻഅഭിജിത്ത് പറയുന്നു. ഐസിയുവിലോ ഗ്രീൻ ഏരിയയിലോ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും ചെന്നില്ലയെന്നും അഭിജിത്തിന്റെ പരാതിയിൽ പറയുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]