
ആഭരണ (Gold) പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി കേരളത്തിൽ സ്വർണവിലയുടെ (Kerala gold price) റെക്കോർഡ് മുന്നേറ്റം. ഗ്രാമിന് (gold rate) ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് വില 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ.
കഴിഞ്ഞമാസം 15ന് (മേയ് 15) പവൻവില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടർന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയും. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയർന്നിട്ടുണ്ട്.
രാജ്യാന്തര സ്വർണവിലയുടെ കുതിച്ചുകയറ്റമാണ് കേരളവിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടർന്നാൽ, കേരളത്തിൽ ഇന്നുതന്നെ സ്വർണവില റെക്കോർഡ് (Gold price record) പുതുക്കാനും സാധ്യതയേറെ. കഴിഞ്ഞവർഷം ജൂൺ 13ന് കേരളത്തിൽ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നുള്ളൂ; ഗ്രാമിന് 6,615 രൂപയും. ഒറ്റവർഷംകൊണ്ട് കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയും.
പുതിയ ഉയരത്തിൽ 18 കാരറ്റും, മാറ്റമില്ലാതെ വെള്ളി
22 കാരറ്റ് (22 carat gold) സ്വർണത്തിന് പുറമെ ഇന്ന് 18 കാരറ്റ് (18 carat gold) സ്വർണവിലയും റെക്കോർഡ് തിരുത്തിയെഴുതി. ഭീമ ഗ്രൂപ്പ് (Bhima Group) ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ വർധിച്ച് പുതിയ ഉയരമായ 7,650 രൂപയിലെത്തി. വെള്ളി (Silver price) വില ഗ്രാമിന് 118 രൂപയെന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയിരിക്കുന്ന വില ഗ്രാമിന് 160 രൂപ ഉയർത്തി 7,625 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 115 രൂപ. 22 കാരറ്റ് സ്വർണത്തിന് വില കുത്തനെ കൂടിയപ്പോൾ താരതമ്യേന വിലകുറവാണെന്നത് സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് ഉയർത്തിയിരുന്നു. നിലവിൽ 18 കാരറ്റ് സ്വർണവും വിലക്കുതിപ്പിലാണെന്നത് ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നുണ്ട്. കനം കുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം (Diamond) ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
കേരളത്തിൽ സ്വർണവില കൂടിയ വഴി
രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ ബോംബെ വിപണിവില (Mumbai Gold Rate), രാജ്യത്തേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (Bank rate), ഡോളറും (Dollar) രൂപയും (Rupee) തമ്മിലെ വിനിമയ നിരക്ക് എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും രാവിലെ 9.20ഓടെ കേരളത്തിൽ സ്വർണവില നിർണയം.
ഗ്രാമിന് 216 രൂപ ഉയർന്ന് 10,192 രൂപയായിരുന്നു ഇന്ന് രാവിലെ വിലനിർണയിക്കുമ്പോൾ ബോംബെ റേറ്റ്. ബാങ്ക് റേറ്റാകട്ടെ ഗ്രാമിന് 223 രൂപ വർധിച്ച് 10,310 രൂപയും. രൂപ ഡോളറിനെതിരെ 61 പൈസ കൂപ്പുകുത്തി 86.15ൽ എത്തിയതും സ്വർണവില കുത്തനെ കുതിക്കാൻ ഇടയാക്കി. മറ്റ് ഏഷ്യൻ കറൻസികളും നേരിട്ട വീഴ്ചയാണ് രൂപയ്ക്കും തിരിച്ചടിയായത്. നിലവിൽ രണ്ടുമാസത്തെ താഴ്ചയിലാണ് ഡോളറിനെതിരെ രൂപ.
വീണ്ടും യുദ്ധപ്പേടി; ആശങ്കയിൽ മധ്യേഷ്യ
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനുമേൽ ആണവ കേന്ദ്രങ്ങളെയടക്കം ഉന്നമിട്ട് ഇസ്രയേൽ ആക്രമണം അഴിച്ചുവിടുകയും തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തതോടെ മധ്യേഷ്യ വീണ്ടും യുദ്ധക്കളമായതാണ് സ്വർണവിലയുടെ കുതിച്ചുകയറ്റത്തിന് വഴിവച്ചത്. യുദ്ധം പോലുള്ള പ്രതിസന്ധി സാഹചര്യങ്ങളിലെപ്പോഴും ‘സുരക്ഷിത നിക്ഷേപം’ (Safe-haven) എന്ന പെരുമ ഗോൾഡ് ഇടിഎഫ് (Gold ETFs) പോലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് കിട്ടാറുണ്ട്.
ഓഹരി (Stock market), കടപ്പത്രം (Debt market) പോലുള്ള നിക്ഷേപങ്ങൾ തകർച്ചയിലേക്ക് നീങ്ങാമെന്നതിനാൽ അവയിൽ നിന്ന് നിക്ഷേപം പിൻവലിച്ച് നിക്ഷേപകർ സ്വർണത്തിലേക്ക് ഒഴുക്കും. ഇതാണ് സ്വർണ ഡിമാൻഡും വിലയും കൂടാനിടയാക്കുന്നത്. പ്രതിസന്ധി മാറാത്തിടത്തോളം സ്വർണം കുതിപ്പ് തുടരുക തന്നെ ചെയ്യും. ആണവ വിഷയത്തിൽ ഇറാൻ-യുഎസ് ചർച്ച പൊളിഞ്ഞതും ഇറാനെ യുഎസ് ആക്രമിക്കുമെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ടെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.
കുതിച്ചുകയറി രാജ്യാന്തര സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണവില കത്തിക്കയറുന്നതാണ് കാഴ്ച. ഔൺസിന് ഒറ്റയടിക്ക് വില 106 ഡോളറിലധികം ഉയർന്ന് 3,431 ഡോളറിലെത്തി. വില വൈകാതെ 3,500 ഡോളർ എന്ന റെക്കോർഡ് മറികടന്നേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലും പൊന്ന് റെക്കോർഡ് മുന്നേറ്റം തുടരും.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഇത് കൂടുതൽ തിരിച്ചടി. അതേസമയം, നിലവിൽ കൈവശമുള്ള സ്വർണം വിറ്റാലോ പണയംവച്ചോലോ കൂടുതൽ തുക നേടാമെന്ന നേട്ടവുമുണ്ട്.
യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി, താരിഫ് തർക്കങ്ങൾ എന്നിവമൂലം രാജ്യാന്തരതലത്തിൽ കറൻസികളുടെ മൂല്യം അസ്ഥിരമായതിനാൽ ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വിദേശ നാണയ ശേഖരത്തിലേക്ക് ഡോളർ, യൂറോ തുടങ്ങിയ കറൻസികൾക്ക് പകരം സ്വർണമാണ് ഇപ്പോൾ കൂടുതലായും കൂട്ടിച്ചേർക്കുന്നത്. കേന്ദ്രബാങ്കുകൾ ഇങ്ങനെ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണവില വർധനയുടെ ആക്കംകൂട്ടുകയാണ്.
പുറമെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) ഏതാനും ആഴ്ചകൾക്ക് മുമ്പത്തെ 110 നിലവാരത്തിൽ നിന്ന് 98 നിലവാരത്തിലേക്ക് വീണതും സ്വർണത്തിനാണ് നേട്ടം. ഡോളറിലാണ് രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം. ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സ്വർണം വാങ്ങിക്കുക ചെലവുകുറഞ്ഞതാകും. അത് ഡിമാൻഡ് കൂട്ടാനിടയാക്കും. ഫലത്തിൽ വിലയും കൂടും.
ഒരു പവന് പണിക്കൂലി അടക്കം ഇന്നത്തെ വിലയെത്ര?
74,360 രൂപയാണ് ഇന്ന് കേരളത്തിൽ ഒരു പവന് വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ സ്വർണാഭരണം കിട്ടില്ല. ഇതിനൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൊടുക്കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ 80,475 രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,060 രൂപയും. പണിക്കൂലി 10% കണക്കാക്കിയാൽ ഒരു പവൻ ആഭരരണത്തിന് 84,335 രൂപ കൊടുക്കണം; ഒരു ഗ്രാം സ്വർണാഭരണത്തിന് 10,542 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: