
പണികിട്ടി; ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിൽ വട്ടംചുറ്റി യാത്രക്കാർ: അടിപ്പാതകൾ കാഴ്ചവസ്തുവായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അടിപ്പാതകൾ കാഴ്ചവസ്തുവായി. ചാത്തന്നൂർ തിരുമുക്ക്, ജില്ലാ അതിർത്തിയിൽ പാരിപ്പള്ളി മുക്കട എന്നിവിടങ്ങളിൽ അശാസ്ത്രീയമായി നിർമിച്ച അടിപ്പാതയാണ് കാഴ്ചവസ്തുവായത്. രണ്ട് അടിപ്പാതകളും തുറന്നു നൽകാത്തതു യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ പരവൂരിലേക്കുള്ള പാത ആരംഭിക്കുന്ന തിരുമുക്കിൽ ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന അടിപ്പാതയാണ് ഉള്ളത്.
നിർമിച്ചിരിക്കുന്ന അടിപ്പാത.
പരവൂരിൽ നിന്നു വരുന്ന ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു ചാത്തന്നൂരിൽ എത്തണമെങ്കിൽ മൈലക്കാട് അടിപ്പാത ചുറ്റി മടങ്ങി വരണം. അതുപോലെ കൊല്ലം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾക്കു പരവൂരിലേക്കു പോകാൻ തിരുമുക്ക് അടിപ്പാതയിൽ തിരിയാൻ കഴിയാത്തതിനാൽ ചാത്തന്നൂരിൽ എത്തി ചുറ്റിത്തിരിയണം. കയർ വ്യവസായത്തിന്റെ ഈറ്റില്ലമായ പരവൂരിൽ നിന്നു കയറ്റുമതിക്കുള്ള കയർ കയറ്റാൻ എത്തുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ വലയും. വർക്കല ശിവഗിരി പാതയുടെ പ്രവേശന മാർഗത്തിലെ അടിപ്പാതയുടെ വീതി കുറഞ്ഞത് തീർഥാടകർക്ക് ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കും.
ദേശീയപാത വികസനത്തിൽ ആദ്യം നിർമാണം പൂർത്തിയായ അടിപ്പാതയാണിതെങ്കിലും ഇതുവരെ തുറന്നു നൽകാത്തതിനാൽ പരവൂരിൽ നിന്നുള്ള വാഹനങ്ങൾ ചാത്തന്നൂരിൽ എത്താൻ ബുദ്ധിമുട്ടുകയാണ്. നിരന്തര പ്രക്ഷോഭത്തെ തുടർന്നു പാരിപ്പള്ളി മുക്കടയിൽ അടിപ്പാത നിർമിച്ചെങ്കിലും സ്ഥാനം മാറി. വർക്കല റോഡ് ആരംഭിക്കുന്ന മുക്കട ജംക്ഷനിൽ നിന്ന് 75 മീറ്ററോളം മാറിയാണ് അടിപ്പാത നിർമിച്ചത്. ഇതു മൂലം പാരിപ്പള്ളി ഭാഗത്തു നിന്നു ചാവർകോട് വർക്കല റോഡിലേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിൽ 75 മീറ്ററോളം വൺവേ തെറ്റിച്ചു സഞ്ചരിക്കണം. നിർമാണച്ചെലവ് കുറയ്ക്കുന്നതിന് അടിപ്പാതയുടെ സ്ഥാനം മാറ്റുകയായിരുന്നെന്നു പരാതി ഉണ്ട്.
നിർമാണത്തിനു ശേഷം തുറന്നു കൊടുത്ത അടിപ്പാത കുറച്ചുനാൾ മുൻപ് അടച്ചു. ആദ്യ മഴയിൽ തന്നെ വെള്ളക്കെട്ടായി മാറിയതിനാൽ അടിപ്പാതയിലൂടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. 30 മീറ്റർ അപ്പുറം എത്തണമെങ്കിൽ രണ്ടു കിലോമീറ്ററോളം ചുറ്റിക്കറങ്ങണം. വെള്ളം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ വലയുകയാണ്. അടിപ്പാത ടാർ ചെയ്തു തുറന്നു നൽകിയാൽ യാത്രാ ദുരിതം ഒഴിവാകും.
വലഞ്ഞ് സ്വകാര്യ ബസുകൾ; കുടുങ്ങി യാത്രക്കാർ
ചാത്തന്നൂർ ∙ തിരുമുക്കിൽ ദേശീയപാത മറികടക്കാൻ സൗകര്യം ഇല്ലാത്തതിനാൽ പരവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്തുന്നില്ല. പാത വികസനത്തിലെ തടസ്സം മൂലം സമയത്ത് ഓടി എത്താൻ കഴിയാത്തതിനാൽ ഒട്ടേറെ ബസുകൾ സർവീസുകളുടെ എണ്ണം കുറയ്ക്കുകയാണ്. പരവൂരിൽ നിന്നു ചാത്തന്നൂർ വഴി നാൽപതോളം സ്വകാര്യബസുകളാണ് സർവീസ് നടത്തിയിരുന്നത്. എൻഎച്ച് വികസനം ആരംഭിച്ചതോടെ തിരുമുക്ക് തിരിഞ്ഞു ചാത്തന്നൂരിലേക്ക് വരുന്നത് തടസ്സപ്പെട്ടു. അടിപ്പാത നിർമിച്ചെങ്കിലും തുറന്നു നൽകാതെ അടച്ചു കെട്ടിയിരിക്കുന്നതിനാൽ വാഹനങ്ങൾ റോയൽ ആശുപത്രിക്കു സമീപത്ത് എത്തി ചാത്തന്നൂരിലേക്ക് വരണം. സമയ ക്ലിപ്തത പാലിക്കാൻ കഴിയാത്തതിനാൽ ബസുകൾ ചാത്തന്നൂരിൽ എത്തുന്നത് ഒഴിവാക്കും. വിദ്യാർഥികൾ ഉൾപ്പെടെ തിരുമുക്കിൽ ഇറങ്ങി ഒരു കിലോമീറ്ററോളം നടക്കണം. ബസുകൾ എത്താത്തതു ചാത്തന്നൂരിലെ വ്യാപാര വ്യവസായ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സർവീസ് റോഡ് നന്നാക്കിയില്ലെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും: എൻഎച്ച്എഐ ചെയർമാൻ
ചാത്തന്നൂർ ∙ ദേശീയപാതയിലെ സർവീസ് റോഡുകൾ സത്വരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ്. ദേശീയപാത വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഏതാനും ദിവസം മുൻപ് ജില്ലയിലെ നിർമാണ മേഖലകൾ നേരിട്ടു സന്ദർശിച്ചപ്പോഴാണു മുന്നറിയിപ്പ് നൽകിയത്. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, മേവറം തുടങ്ങിയ ഭാഗങ്ങളിൽ സത്വര നടപടി ഉണ്ടാകണം. വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതിനു സർവീസ് റോഡ് ഉപയുക്തമാക്കണം. റോഡിന്റെ ശോച്യാവസ്ഥ പൂർണമായും പരിഹരിക്കണം. സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വന്നാൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.