
കടലോളം ദുരിതം; മത്സ്യബന്ധന മേഖലയെ കൂടുതൽ ദുരിതത്തിലാക്കി ട്രോളിങ് നിരോധനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ ∙ തീരദേശ മേഖലയിൽ വറുതികൂട്ടി 9ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. കടലിലെ മീൻ ലഭ്യതക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം 2 മാസത്തോളമായി ജില്ലയിൽ പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖല ഇതോടെ കൂടുതൽ ദുരിതത്തിലാകും. ഇത്രയുംകാലം ബോട്ടുകൾ കടലിൽ പോകുന്നതല്ലാതെ കാര്യമായ മത്സ്യമൊന്നും ലഭിക്കാതെ നിരാശയിലാണ് തൊഴിലാളികൾ മടങ്ങിയിരുന്നത്. ഇതിനിടയിൽ ട്രോളിങ് നിരോധനം കൂടിയാകുമ്പോൾ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാകും.
മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കുമാണ് നിരോധനം. ജില്ലയിൽ 100ല് അധികം മീൻപിടിത്ത ബോട്ടുകളും നാൽപ്പത്തഞ്ചോളം ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നുണ്ട്. മടക്കര, കസബ, മഞ്ചേശ്വരം തുടങ്ങിയ മീൻപിടിത്ത തുറമുഖങ്ങളും ഏതാനും മത്സ്യബന്ധന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് പുറമേ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളും രംഗത്തുണ്ട്. ട്രോളിങ് നിരോധനം നിലനിൽക്കുന്ന 52 ദിവസം എങ്ങനെ തള്ളിനീക്കണം എന്ന ചിന്തയിലാണിവർ.
ഈ കാലത്ത് തൊഴിലാളി കുടുംബത്തിന് സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് തൊഴിലാളികൾ പറയുന്നു. മറ്റു ചെലവുകൾക്ക് എന്തു ചെയ്യണമെന്ന ചോദ്യവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്കും ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല. കടലിലെ പട്രോളിങ്ങിനും രക്ഷാ പ്രവർത്തനങ്ങൾക്കും മടക്കര, മഞ്ചേശ്വരം തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പട്രോളിങ് ബോട്ടും കീഴൂർ കേന്ദ്രീകരിച്ച് ഫൈബർ തോണിയും സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്ക് സീ റെസ്ക്യൂ ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ സേവനം ഉണ്ടാകും.