
ചരക്ക്-സേവന നികുതി (GST) സംവിധാനത്തിലെ 12% സ്ലാബ് (12% slab) എടുത്തുകളയുന്നത് അടുത്ത യോഗത്തിൽ ജിഎസ്ടി കൗൺസിൽ (GST Council) പരിഗണിച്ചേക്കും. സ്ലാബുകൾ (rationalise the tax rates) കുറയ്ക്കുന്നതുവഴി ആശയക്കുഴപ്പങ്ങൾ കുറയ്ക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെയും പ്രതീക്ഷ. 5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് നിലവിൽ ജിഎസ്ടിയിലുള്ളത്. പ്രധാനമായും 5, 12 ശതമാനം സ്ലാബുകളിലുള്ളത് നിത്യോപയോഗ വസ്തുക്കളും സേവനങ്ങളുമാണ്. 12% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 5%, 18% സ്ലാബുകളിലേക്കാണ് മാറ്റുക.
അങ്ങനെയെങ്കിൽ ഏതൊക്കെ ഉൽപന്നങ്ങളാകും 18 ശതമാനം സ്ലാബിലേക്ക് മാറുകയെന്നതാണ് പ്രധാന ആശങ്ക. 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിൽ, കണ്ടൻസ്ഡ് മിൽക്ക്, കോണ്ടാക്റ്റ് ലെൻസ്, ശീതീകരിച്ച പച്ചക്കറികൾ, ജാം, ഫ്രൂട്ട് ജ്യൂസ്, കറി പേസ്റ്റ്, തൊപ്പി, കുട, ഡ്രൈ ഫ്രൂട്സ്, 1000 രൂപയ്ക്ക് താഴെ വിലയുള്ള ചെരിപ്പ്, പെൻസിൽ, ക്രയോൺസ്, സൈക്കിൾ, ടൂത്ത് പേസ്റ്റ്, കൺസ്ട്രക്ഷൻ വർക്ക്, 7500 രൂപവരെ വാടകയുള്ള ഹോട്ടൽ മുറി, വിമാനയാത്ര, ഡയഗ്നോസ്റ്റിക് കിറ്റുകൾ തുടങ്ങിയ ഉൽപന്ന/സേവനങ്ങളാണ് നിലവിൽ 12% സ്ലാബിൽ. 5% സ്ലാബിലേക്ക് മാറുന്നവയ്ക്ക് വില കുറയും; 18 ശതമാനത്തിലേക്ക് മാറ്റുന്നവയ്ക്ക് വില കൂടുകയും ചെയ്യും.
എന്തുകൊണ്ട് സ്ലാബ് പരിഷ്കാരം?
സ്ലാബുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ സമിതിക്ക് (GoM) ജിഎസ്ടി കൗൺസിൽ 2021 സെപ്റ്റംബറിൽ രൂപംനൽകിയിരുന്നു. നിലവിലെ സ്ലാബുകളുടെ എണ്ണവും നികുതിനിരക്കുകളും കുറച്ച് ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ആശ്വാസം പകരണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലായിരുന്നു അത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജിഎസ്ടി നിരക്കുകൾ ഉയർന്നതും ആശയക്കുഴപ്പം നിറഞ്ഞതുമാണെന്ന വിമർശനം ഒഴിവാക്കുകയും പരിഷ്കരണനീക്കത്തിന്റെ ലക്ഷ്യമാണ്. ജപ്പാനിൽ പരമാവധി 10% ജിഎസ്ടിയേയുള്ളൂ. സിംഗപ്പുരിൽ 9%. ശ്രീലങ്കയിൽ 18%. കാനഡയിൽ 5%. ഇന്ത്യയിലാകട്ടെ പരമാവധി 28 ശതമാനത്തിന് പുറമെ നിരവധി ആഡംബര ഉൽപന്ന/സേവനങ്ങൾക്ക് സെസുമുണ്ട്.
വില്ലനായി റവന്യൂ ന്യൂട്രൽ റേറ്റ്
തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി സമാഹരണം രണ്ടുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടെങ്കിലും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ ജിഎസ്ടി നിരക്കുകൾ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ചും ഉയർന്നതാണെന്ന വിമർശനമുണ്ടെങ്കിലും ശരാശരി നികുതിനിരക്ക് ജിഎസ്ടിക്ക് മുമ്പത്തേക്കാൾ വൻതോതിൽ കുറഞ്ഞുനിൽക്കുന്നത് പല സംസ്ഥാനങ്ങളെയും ആശങ്കപ്പെടുത്തുകയാണ്. വരുമാനം ജിഎസ്ടിക്ക് മുമ്പത്തേക്കാൾ കുറഞ്ഞതാണ് തിരിച്ചടി.
ജിഎസ്ടിക്ക് മുമ്പ് ശരാശരി നികുതിനിരക്ക് (റവന്യൂ ന്യൂട്രൽ റേറ്റ്/ RNN) 15.5 ശതമാനമായിരുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാന നഷ്ടം ഉണ്ടാകാതിരിക്കാനുള്ള ശരാശരി നികുതി നിരക്കാണിത്. നിലവിൽ ഇത് 12 ശതമാനത്തിനും താഴെയാണ്. അതായത്, പല സംസ്ഥാനങ്ങളും ജിഎസ്ടിക്ക് മുമ്പത്തെ വരുമാനത്തിലേക്ക് തിരികെ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജിഎസ്ടി സ്ലാബ് പരിഷ്കരിക്കാനുള്ള ആലോചന.
പല ഉൽപന്ന/സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കുമ്പോഴും മറ്റു പല ഉൽപന്ന/സേവനങ്ങളുടെയും നികുതിയിൽ വർധനയും പ്രതീക്ഷിക്കാം. ജൂലൈ 21ന് മുമ്പ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരും. ജിഎസ്ടിയിൽ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കാൻ കേന്ദ്രസർക്കാരിനോ സംസ്ഥാനങ്ങൾക്കോ അവകാശമില്ല. ജിഎസ്ടി കൗൺസിലാണ് തീരുമാനങ്ങളെടുക്കേണ്ടത്. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരുമാണ് ജിഎസ്ടി കൗൺസിലിലുള്ളത്.
ജിഎസ്ടിക്ക് 8-ാം പിറന്നാൾ
എട്ടാം വാർഷിത്തിലേക്ക് കടക്കുകയാണ് ഇന്ത്യയിൽ ജിഎസ്ടി. ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ആശയവുമായി 2017 ജൂലൈ ഒന്നിനാണ് ചരക്ക്-സേവന നികുതി അഥവാ ജിഎസ്ടി പ്രാബല്യത്തിൽ വന്നത്. വന്ന അന്നുമുതൽ പക്ഷേ, ജിഎസ്ടിയിൽ ഒറ്റ നികുതിക്ക് പകരമുള്ളത് ഇപ്പോഴും 5 മുതൽ 28% വരെ നീളുന്ന 4 സ്ലാബുകൾ. ഈ സ്ലാബുകൾക്ക് പുറത്തും ജിഎസ്ടി ബാധകമായ ഉൽപന്നങ്ങളുണ്ട്. അതിലൊന്നാണ് സ്വർണം. മൂന്ന് ശതമാനം ജിഎസ്ടിയേ നമ്മുടെ പൊന്നിനുള്ളൂ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: