
റോഡിൽ കൊടുംവളവ്, കൂടെ കുത്തനെയുള്ള ഇറക്കവും ; മുന്നറിയിപ്പ് പോലുമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ പഞ്ചായത്ത് ഓഫിസ്–പരിയാരം–കോമളം റോഡിൽ തുടർച്ചയായി അപകടമുണ്ടാകുന്ന തേരടിപ്പുഴ കൊടുംവളവിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ അധികൃതർ.അടുത്തിടെ നടന്ന 3 അപകടങ്ങളിലായി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ചരക്കുമായി എത്തിയ വാൻ കുഴിയിലേക്കു മറിഞ്ഞും പെട്ടി ഓട്ടോ റോഡിൽതന്നെ മറിഞ്ഞുമുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളിലെ യാത്രക്കാർക്കും പരുക്കേറ്റിരുന്നു.
അപകടങ്ങൾ തുടർക്കഥയാകുന്നതോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ ആവശ്യമുയർന്നിരുന്നു. ബോർഡ് സ്ഥാപിക്കാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വാഹനങ്ങൾ ഇടിച്ച തകർന്ന കൈവരിയും സംരക്ഷണഭിത്തിയും പുനഃസ്ഥാപിച്ചിട്ടുമില്ല.തകർന്നുകിടക്കുന്ന സ്ഥലത്തുകൂടി ഇരുചക്ര വാഹനങ്ങൾ താഴ്ചയിലേക്കു മറിയുന്നതിനുള്ള സാധ്യതയേറെയാണ്. ബോർഡ് സ്ഥാപിച്ചതുകൊണ്ടു മാത്രം അപകടം ഒഴിവാക്കാനാവില്ലെന്നാണു യാത്രക്കാരുടെ പരാതി.
റോഡിന്റെ കൊടുംവളവ് നിവർത്തിയാൽ മാത്രമേ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയൂ. കൊടുംവളവിനൊപ്പം കുത്തനെയുള്ള ഇറക്കമാണ് അപകടത്തിനു വഴിതെളിക്കുന്നത്. സുരക്ഷാവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും തകർത്താണ് അടുത്തിടെയുണ്ടായ അപകടത്തിൽ ചരക്കുവാഹനം കുഴിയിലേക്കു മറിഞ്ഞത്.റോഡിന്റെ ഇറക്കവും വളവും ചരിവും ഒരുമിച്ചായതിനാൽ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പായുണ്ടാകും. പെട്ടെന്നു ബ്രേക്ക് ചെയ്യുന്നതും വാഹനങ്ങൾ നിയന്ത്രണംവിടുന്നതിനു കാരണമാകുന്നു.കൊടുംവളവ് നിവർത്തിയാൽ മാത്രമേ അപകടമൊഴിവാക്കാൻ കഴിയൂ. അപകടനിരക്ക് വർധിച്ചു കൂടുതൽ പേരുടെ ജീവൻ പൊലിയുന്നതിനു മുൻപ് നവീകരണ പ്രവൃത്തികൾ നടത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം.