
ദില്ലി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കൽ 170 വീതം ആണവായുധമുണ്ടെന്ന് റിപ്പോർട്ട്. പാകിസ്ഥാന് കൂടുതൽ ആണവായുധം നല്കിയത് ചൈനയാണെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനെക്കാൾ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും റിപ്പോർട്ട്. ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും യുഎസ് ഏജൻസി പറയുന്നു. നിലനിൽപ്പിന് തന്നെ ഭീഷണിയായാണ് പാകിസ്ഥാൻ ഇന്ത്യയെ കാണുന്നത്. എന്നാൽ ഇന്ത്യ ചൈനയെ പ്രധാന എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്നമായും കണക്കാക്കുന്നുവെന്നാണ് ലോകവ്യാപക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.
ചൈനയെ നേരിടുന്നതിലും സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിലുമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരോധ മുൻഗണനകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. മെയ് മാസത്തിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തിയിട്ടും പാകിസ്ഥാനെ കൈകാര്യം ചെയ്യേണ്ട ഒരു അനുബന്ധ സുരക്ഷാ പ്രശ്നമായി മാത്രമാണ് ഇന്ത്യ കാണുന്നത്. ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോള നേതൃത്വപരമായ പങ്ക് വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.
2025 വരെ ഇന്ത്യ റഷ്യയുമായുള്ള ബന്ധം നിലനിർത്തുമെന്നാണ് പറയുന്നത്. റഷ്യയുമായുള്ള ബന്ധം സാമ്പത്തിക, പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഇന്ത്യ കരുതുന്നു. മോദിയുടെ കീഴിൽ, ഇന്ത്യ റഷ്യൻ സൈനിക ഉപകരണങ്ങളുടെ വാങ്ങൽ കുറച്ചിട്ടുണ്ട്. എന്നാൽ, പക്ഷേ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണികളെ നേരിടാനുള്ള സൈന്യത്തിന്റെ കഴിവിന്റെ നട്ടെല്ലായി വർത്തിക്കുന്ന റഷ്യൻ ടാങ്കുകളുടെയും യുദ്ധവിമാനങ്ങളുടെയും വലിയ ശേഖരം നിലനിർത്തുന്നതിന് ഇപ്പോഴും റഷ്യൻ സ്പെയർ പാർട്സിനെയാണ് ആശ്രയിക്കുന്നതെന്നും പറയുന്നു.
പാകിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം ആധുനികവൽക്കരിക്കുകയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. പാകിസ്ഥാന് ചൈനയിൽ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാനും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആണവായുധങ്ങൾ പാകിസ്ഥാൻ ചൈനയിൽ നിന്നാണ് സ്വന്തമാക്കുന്നത്. ഹോങ്കോംഗ്, സിംഗപ്പൂർ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ വഴിയാണ് ആയുധം കൈമാറ്റം ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]